‘കുലീനതയുടെ ആള് രൂപം’. തീപ്പെട്ട കോഴിക്കോട് മഹാമഹിമ പി.കെ. ശ്രീമാനവിക്രമന്‍ രാജ (93) യെ അങ്ങനെ വിശേഷിപ്പിക്കുന്നതാണ് ഉചിതം.
സുദീര്‍ഘകാലം ഇന്ത്യന്‍ എംബസിയിലെ എക്സ്റ്റേണല്‍ അഫയേഴ്സ് വിഭാഗത്തില്‍ ഉന്നത പദവികള്‍ സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരുമ്പോഴാണ് വിധി നിശ്ചയമെന്നോണം അപ്രതീക്ഷിതമായി കോഴിക്കോട് സാമൂതിരി പദവിയിലേക്കദ്ദേഹം അവരോധിതനായത്. സാത്വികവും ലളിതവും മാതൃകാപരവുമായിരുന്ന ജീവിതമാണ് അദ്ദേഹം നയിച്ചത്. വേദോപനിഷത്തുക്കളോടും ഇതിഹാസപുരാണങ്ങളോടും വിശേഷിച്ച് പറയട്ടേ, ഭഗവദ്ഗീതയോടും പ്രത്യേകമായ ആത്മബന്ധവും ആദരവും എന്നുമദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പ്രധാനക്ഷേത്രങ്ങളിലൊക്കെത്തന്നെ സഹധര്‍മിണി കമലാരാജയ്ക്കും മരുമക്കളായ രമത്തമ്പുരാട്ടിക്കും സതീഷ് രാജയ്ക്കും സ്മിതരാജക്കുമൊപ്പം ദര്‍ശനം നടത്തുന്നതില്‍ സാഫല്യം കണ്ടെത്തിയ ഭക്തോത്തമന് കൂടിയായിരുന്നു അദ്ദേഹം. ഗുരുവായൂരപ്പനെ മനസ്സുകൊണ്ട് വന്ദിക്കാത്ത ഒരു ദിനം പോലും അദ്ദേഹം കഴിച്ചുകൂട്ടിയിട്ടില്ല. മക്കളില്ലായിരുന്ന അദ്ദേഹത്തിന് ഉണ്ണികൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍ ‘ഉണ്ണികള്‍ മറ്റുവേണമോമക്കളായി’ എന്ന ചിന്താഗതിയോടെ ആ സങ്കടക്കടല്‍ അദ്ദേഹം ധൈര്യപൂര്‍വ്വം നീന്തി തീരമണഞ്ഞു. കോഴിക്കോട് സാമൂതിരി രാജാവെന്ന നിലയില്‍ നിരവധി സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും പരമാധികാരി കൂടിയായിരുന്നു അദ്ദേഹം. മരുമകന് സതീഷ് രാജക്ക് ഭരണസംബന്ധമായ വിഷയങ്ങളില്‍ ഉപേദശനിര്ദ്ദേശങ്ങള് നല്‍കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹം അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നു. മലബാറിലെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനമെന്ന നിലയില്‍ തന്റെ ഭരണത്തിന് കീഴിലുള്ള സാമൂതിരി ഗുരുവായൂരപ്പന് കോളേജിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാവിവികാസത്തെക്കുറിച്ചും ഏറെ താത്പര്യത്തോടെ അദ്ദേഹം സംസാരിക്കുക പതിവുണ്ടായിരുന്നു. ‘അതിഥിദേവോഭവ’ എന്ന ആര്‍ഷവചനത്തിന്റെ പൊരുളറിഞ്ഞാചരിച്ച മഹാനുഭാവനെന്ന നിലയിലും അദ്ദേഹം പ്രാതഃസ്മരണീയനാണ്.
കഥകളി ആസ്വദിക്കുന്നതിലും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ആരോഗ്യം അനുവദിക്കുന്നതുവരെ വീട്ടാവശ്യങ്ങള്ക്കെല്ലാം സ്വയം യാത്രചെയ്യാനും ആ രാജമനസ് തയ്യാറായിരുന്നു. സാധാരണക്കാരനായി ജീവിച്ച് രാജപദവി അലങ്കരിക്കുകയായിരുന്നു അദ്ദേഹം.തിരുവണ്ണൂരിലെ ‘സൗധ’ത്തിലെത്തുന്നവരെയെല്ലാം നിറപുഞ്ചിരിയോടെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പ്രമുഖസ്ഥാനാര്ത്ഥികളും ആ ആതിഥിമര്യാദയുടെ മധുരം ആസ്വദിച്ച വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. നാട്ടിലെ സാമൂഹ്യ- സാംസ്കാരിക മേഖലകള്‍ക്ക് തന്നാലാവും വിധം പ്രോത്സാഹനവും സഹായവും നല്കുവാനും അദ്ദേഹം സദാ ശ്രമിച്ചിരുന്നു. ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം സാമൂതിരി രാജാവിന്റെ വിശിഷ്ടസിംഹാസനത്തിലിരുന്നുള്ളൂവെങ്കിലും ‘കാലം കുറഞ്ഞദിനമെങ്കിലുമര്ത്ഥ ദീര്‍ഘം’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് അദ്ദേഹം വിടചൊല്ലിയത്. രേവതിപട്ടത്താനത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തന്റെ ഭരണകാലത്ത് അത് പൂര്വ്വാധികംഭംഗിയോടെ ആഘോഷിച്ചത്. യശോമോഹത്തിന്റെ കറപുരളാതെ നവതി പിന്നിട്ട് മുന്നോട്ട് നീങ്ങിയ ആ കുലീനവ്യക്തിത്വത്തിന് മുമ്പില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍.
ശ്രീശൈലം ഉണ്ണികൃഷ്ണന് (അസി. പ്രൊഫസര്‍, മലയാള വിഭാഗം, ഗുരുവായൂരപ്പന് കോളേജ്, കോഴിക്കോട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: