തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാവബോധം സൃഷ്ടിക്കാന്‍ അക്ഷീണം പരിശ്രമിച്ചപ്രതിഭാശാലി എം.വി. ദേവനെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് അനുസ്മരിച്ചു. കലാവബോധം സൃഷ്ടിക്കുന്നതിന് പ്രദര്‍ശനങ്ങളും പരിപാടികളും സംഘടിപ്പിച്ചു അദ്ദേഹം. സ്വന്തം കലാപ്രവര്‍ത്തനങ്ങളെ മാറ്റിവച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ദേവന് ഇറങ്ങിയത്.
ചിത്രകലാരംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്നു ദേവനെന്ന് കാനായി പറഞ്ഞു. അന്‍പതുകളില്‍ മലബാറില്‍ സാഹിത്യത്തിനൊപ്പം തന്നെ ആധുനിക ചിത്രകലയെ പ്രതിഷ്ഠിച്ചതില്‍ മുഖ്യ പങ്ക് ദേവനുണ്ടായിരുന്നെന്നും കാനായി അനുസ്മരിച്ചു.ചിത്രകലയില്‍ ദേവസ്പര്‍ശം നല്കിയ കലാകാരനാണ് എം.വി. ദേവനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചിത്ര, ശില്പകലകളിലും ധൈഷണിക മേഖലയിലും മഹത്തായ സംഭാവനകള്‍ നല്കി സാംസ്കാരിക കേരളത്തെ അദ്ദേഹം സമ്പന്നമാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഭാരതീയ ചിത്രകലാ പാരമ്പര്യത്തിന്റെ ശക്തനായ വക്താവിനെയാണ് എം.വി.ദേവന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശക്തവും വ്യക്തവുമായ നിലപാടുകളുള്ള സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.
വീടുകളുടെ നിര്‍മ്മാണത്തിന് മലയാളി വന്‍തുക മുടക്കുകയും ഒടുവില്‍ കടക്കാരാകുകയും ചെയ്യുന്ന സാഹചര്യം കേരളീയ സമൂഹത്തില്‍ വ്യാപകമായപ്പോള്‍ ദേവന് അവതരിപ്പിച്ച ചെലവുകുറഞ്ഞ കെട്ടിട നിര്‍മ്മാണ രീതി വലിയ മാറ്റമാണ് ആ രംഗത്തുകൊണ്ടുവന്നത്.
ചിത്രകല ആധുനികമായപ്പോള്‍ ഭാരതീയ പാരമ്പര്യത്തിലടിയുറച്ചു നിന്ന് അദ്ദേഹം അധുനികതയെയും സ്വീകരിച്ചു. ചകലയെയും സാഹിത്യത്തെയും കച്ചവടത്തിനും പ്രശസ്തിക്കുമായി ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ദേവന്റെ നിര്യാണത്തോടെ സാമൂഹ്യപ്രതിബദ്ധയുള്ള കലാകാരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: