അനീതിക്കെതിരെ എന്നും പോരാടിപ്പോന്ന, ചിന്താധനനായ ചിത്രകാരനായിരുന്നു ദേവന്. നാല്പതിലേറെ വര്‍ഷത്തെ പരിചയം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസം ലോകം കീഴടക്കുമെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലത്ത് അതിന്റെ കെടുതികള്‍ മനസ്സിലാക്കിയ കേരളത്തിലെ ചിന്തകന്മാരുടെ ഗ്രൂപ്പിലായിരുന്നു ദേവന്. അടിയന്തരാവസ്ഥക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ‘തപസ്യ’യുടെ ആദ്യ വാര്‍ഷികത്തിലെ വിശിഷ്ടാതിഥിയും ദേവനായിരുന്നു.
തുടര്‍ന്ന് ‘തപസ്യ’യുടെ എല്ലാ സംരംഭങ്ങള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം ലഭിച്ചിരുന്നു. മാത്രമല്ല, ‘തപസ്യ’യുടെ ചര്‍ച്ചാവേദികളില്‍ സജീവമായി പങ്കെടുക്കുകയും അധഃസ്ഥിത ജനവിഭാഗങ്ങളെക്കുറിച്ച് (അദ്ദേഹത്തിന്റെ ഭാഷയില്‍- അടിക്കാട്ടങ്ങള്) സംസാരിക്കുകയും ചെയ്തിരുന്നു.
ഭാരതത്തിന്റെ വിശിഷ്ടമായ കലാകാരന്മാര്, പിന്നീട് പിന്നോക്കക്കാരെന്ന് മുദ്രകുത്തപ്പെട്ട കമ്മാളന്മാരായിരുന്നുവെന്നും അവരെയാണ് ആദരിക്കേണ്ടതെന്നും അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു.
‘തപസ്യ’യുടെ സഞ്ജയന് പുരസ്കാരം നല്കി ആദരിക്കുവാനും എന്റെ ശതാഭിഷേകത്തില്‍ പങ്കെടുത്ത് എന്നെ ആദരിക്കുവാനും കഴിഞ്ഞതോടെ ഞങ്ങള്‍ തമ്മിലുണ്ടായ ആദരവ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അടുത്തകാലത്ത് വീട്ടില്‍പ്പോയി വളരെനേരം സംസാരിക്കാന്‍ അവസരവും ലഭിച്ചിരുന്നു. സങ്കുചിത രാഷ്ട്രീയ, ജാതീയ പശ്ചാത്തലത്തില്‍നിന്ന് അകന്നുനില്ക്കുകയും സാമൂഹ്യപരിഷ്കാരത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്ത ഒരു വിശിഷ്ടവ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: