കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കാവശ്യമായ ഭൂമി ഉടമകളില്‍നിന്ന് നേരിട്ട് വാങ്ങാന്‍ കൊച്ചി മെട്രോ ലിമിറ്റഡിന് (കെഎംആര്‍എല്‍) സര്‍ക്കാര്‍ അനുമതി നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയതോടെ കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലുളള തടസ്സങ്ങള്‍ മാറി. 40.4 ഹെക്ടര്‍ ഭൂമിയാണ് മെട്രോക്കായി വേണ്ടത്. 32 ഹെക്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ബാക്കിയുള്ള എട്ട് ഹെക്ടറില്‍ അഞ്ചു ഹെക്ടര്‍ ഭൂമിനേരിട്ട് വാങ്ങാനാണ് കെ.എം.എം.ആര്.എല്ലിന് അനുമതി നല്‍കിയത്. ജില്ലാ കളക്ടറും കെ.എം.ആര്.എല്‍ എം.ഡിയും ചേര്‍ന്ന് വിലയുടെ കാര്യത്തില്‍ ഭൂവുടമകളുമായി ധാരണയിലെത്തും. കമ്പോളവില അനുസരിച്ചായിരിക്കും ഭൂമി ഏറ്റെടുക്കല്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കലിന് അന്തിമരൂപമാവും.
കേന്ദ്രത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം വന്നതോടെ പഴയ നടപടിക്രമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടായെന്ന് യോഗശേഷം മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. പുതിയ നിയമങ്ങള്‍ക്കനുസൃതമായ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഇത് ഭൂമി ഏറ്റെടുക്കലിന് കാലവിളംബരം വരുത്താന്‍ ഇടയാക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ഡല്‍ഹി മെട്രോ മാതൃകയില്‍ കമ്പനിക്ക് നേരിട്ട് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. വൈറ്റില- പേട്ട റീച്ചിന്റെ വീതികൂട്ടല്‍ പ്രവൃത്തികള്‍ക്കായി പൊതുമരാമത്തിന്റെ കൈവശമുള്ള മൂന്ന് ഹെക്ടര്‍കൂടി വേണം. ഈ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റു പ്രവൃത്തികള്‍ക്കുമായി 70 കോടി രൂപ അനുവദിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് 10ന് ശേഷമാവും കളക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടുക. അതുവരെ എം.ഡി ഏലിയാസ് ജോര്‍ജ് പ്രാരംഭനടപടികളുമായി മുന്നോട്ടുപോവും. നേരിട്ടേറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം കെഎംആര്‍എല്ലിനായിരിക്കും. പിന്നീട് ഈ ഭൂമി ഡിഎംആര്‍സിക്ക് കൈമാറും. വൈറ്റില- പേട്ട റോഡ് വികസനത്തിന് 70 കോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും. പദ്ധതിക്കാവശ്യമായ സെന്റ് ആല്‍ബര്‍ട്സ് കോളജിന്റെ 98 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എം.ഡിയെ ചുമതലപ്പെടുത്തി.
എസ്.എ റോഡിലെ പൈപ്പിടല്‍ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് യോഗം ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു. അടുത്തമാസം അവസാനത്തോടെ പണികള്‍ പൂര്‍ത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംആര്‍സിക്ക് കൈമാറണം. പുല്ലേപ്പടി- തമ്മനം, പച്ചാളം- റെയില്‍വേ മേല്‍പ്പാലം, സൗത്ത് റെയില്‍വേ മേല്‍പ്പാലം, ഇടപ്പള്ളി ഫ്ലൈ ഓവര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മെയ് ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരും. മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്, എം.പിമാര്‍, എം.എല്‍.എമാര്‍, കൊച്ചി മേയര്‍, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലെ അധ്യക്ഷന്മാര്, ജി.സി.ഡി.എം ചെയര്മാന്, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മന്ത്രി അടൂര്‍ പ്രകാശ്, പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്, കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, കെ.എം.ആര്.എല്‍, ഡി.എം.ആര്.സി, ധനവകുപ്പ്, റവന്യൂ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, കൊച്ചി നഗരസഭ ഉദ്യോഗസ്ഥര്‍, ജി.സി.ഡി.എ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: