മാന്നാര്‍: കുട്ടംപേരൂര്‍ ആറിന്റെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീ തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്.
ബുധനൂര്‍ ഒന്നാംവാര്‍ഡ് പൊണ്ണത്തറയില് സ്വപ്ന വിലാസത്തില്‍ ഓമനക്കുട്ടന്റെ ഭാര്യ സുശീല (54)യാണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന കടമ്പൂര് ശ്രീനിലയം വീട്ടില്‍ രജനി ശ്രീകുമാര്‍ (33), കടമ്പൂര് ഐക്കിരേത്ത് പുത്തന്‍വീട്ടില്‍ സുശീല നാരായണന് (38), കടമ്പൂര് ദേവി സദനത്തില്‍ രാജമ്മ (54), കടമ്പൂര് അമ്പാടില്‍ രാധികാ കൃഷ്ണന് (45), കടമ്പൂര് മേല്പ്പടവില് അംബുജാക്ഷി (56) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുട്ടംപേരൂര്‍ ആറ്റിലെ കടമ്പൂര് പുലക്കുളം കടവിനു സമീപമായിരുന്നു അപകടം. എട്ട് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികള്‍ വള്ളത്തില്‍ നിന്ന് ആറിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പുല്ലുകള്‍ നീക്കം ചെയ്യുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഉടന്‍ തന്നെ ആറിന്റെ കരയില്‍ നിന്ന സ്ത്രീ തൊഴിലാളികള്‍ വള്ളം തുഴയാന്‍ ഉപയോഗിക്കുന്ന കഴുക്കോല് ഉപയോഗിച്ച് ഏഴുപേരെ രക്ഷപ്പെടുത്തി. ഇതിനിടെ സുശീല ഒഴുക്കില്‍പ്പെട്ട് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ത്രീ തൊഴിലാളികള്‍ തന്നെ മൃതദേഹം കണ്ടെടുത്തത്.
ചെങ്ങന്നൂരില്‍ നിന്നുള്ള അഗ്നിശമന സേനാവിഭാഗം, മാന്നാര്‍ സിഐ: ബിനുകുമാര്‍, എസ്ഐ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ സ്ഥലത്തെത്തി. മരിച്ച സുശീലയുടെ മക്കള്‍: സ്വപ്ന, സുരേഷ്. മരുമകന്: സന്തോഷ്. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: