ചെങ്ങന്നൂര്‍: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ മധുര എയര്‍പോര്‍ട്ടില്‍ നിന്നും പിടിയിലായ പ്രധാന പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലം ഊരുവഴി ചാന്ത് സിത്താരയില്‍ ബാലചന്ദ്രനാ (ബാലാജി-55)ണ് റിമാന്‍ഡിലായത്.
2009-10 കാലയളവില്‍ ചെങ്ങന്നൂര്‍ വണ്ടിമല ജങ്ങ്ഷന് സമീപം എസ്ആര്‍ അസോസിയേറ്റ് സ്ഥാപനം നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 1.50 കോടി രൂപയോളമാണ് നൂറുകണക്കിന് ആള്‍ക്കാരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തത്. ബാലചന്ദ്രന് പിടിയിലായതറിഞ്ഞ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും തട്ടിപ്പിനിരയായവര്‍ കൂടുതല്‍ പരാതികളുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പണം വാങ്ങിയവരില്‍ മൂന്നുപേരെ വിദേശത്തേക്ക് നഴ്സിങ് ജോലിക്ക് അയച്ചിരുന്നു. ഇവര്‍ ജോലി ലഭിക്കാതെ മടങ്ങിവന്നതോടെയാണ് മറ്റുള്ളവര്‍ തട്ടിപ്പ് അറിയുന്നത്. പണം നല്കിയവര് ഓഫീസിലെത്തി പ്രതിഷേധിച്ചതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. 2011 ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുവൈറ്റിലേക്ക് കടന്ന ഇയാള്‍ ലുക്കൗട്ട് നോട്ടീസ് നിലനില്ക്കുമ്പോള് നേരത്തെ രണ്ടുതവണ നാട്ടിലെത്തി മടങ്ങിയതായി പോലീസ് പറയുന്നു. വീണ്ടും നാട്ടിലെത്തിയ ഇയാള്‍ 27ന് രാത്രി 7.20നുള്ള വിമാനത്തില്‍ മധുര എയര്‍പോര്‍ട്ടില്‍ നിന്നും പോകുവാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. സംശയം തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവയ്ക്കുകയും പെരുകുഴി പോലീസിന് കൈമാറുകയുമായിരുന്നു. ഇവര്‍ ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയ്ക്കുകയും എസ്ഐ: മോഹനന്, അഭിലാഷ,് ഉണ്ണികൃഷ്ണന് എന്നിവരടങ്ങുന്ന സംഘം മധുരയില്‍ എത്തി ബാലചന്ദ്രനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പണം നല്‍കുന്നവര്‍ക്ക് ഭാര്യ ശാന്തകുമാരി (45)യുടെ പേരിലുള്ള ചെക്കുകള്‍ നല്കി വിശ്വാസം വര്‍ധിപ്പിച്ചിരുന്നു. ഇവരെ കൂടാതെ എണ്ണയ്ക്കാട് സ്വദേശി രാഹുല്‍രാജ് (33) തുടങ്ങി 11 പേര് ഈ കേസിലെ പ്രതികളാണ്. ഇവരെ പിടികൂടാനുള്ള നടപടി ആരംഭിച്ചതായും പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായിരുന്ന കണ്ണൂര്‍ നുച്ചിക്കാട് ചുണ്ടിലെക്കാട്ട് വീട്ടില്‍ സോജി തോമസ് (32) മാംഗ്ലൂരില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബാലചന്ദ്രന് 82-83 കാലയളവില്‍ എറണാകുളം സ്വദേശി സ്മിത്ത് കൊലക്കേസിലെ മൂന്നാംപ്രതിയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് സിഐ ബൈജുകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: