കല്‍പ്പറ്റ : ഹാരിസണ്‍സ് മലയാളം കമ്പനിയുടെ ഭൂമി കയ്യേറി എന്ന കേസില്‍ ഡബ്ല്യുപിസി 7290/2013 ല്‍ 2014 ജനുവരി 29ന് ഹൈക്കോടതി പുറപ്പെടുവ് റവന്യൂ അധികൃതരും പോലീസും ചേര്‍ന്ന് നടപ്പാക്കി. കമ്പനി സമര്‍പ്പിച്ച പരാതിയില്‍ അച്ചൂര്, അരപ്പറ്റ, സെന്റിനല്‍ റോക്ക്, ചുണ്ടേല്‍, തൊവരിമല ഭാഗങ്ങളിലെ കയ്യേറ്റമുണ്ടെന്നാണ് കാണിച്ചിരുന്നത്. രണ്ട് മാസത്തിനകം ഒഴിപ്പിക്കണമെന്നായിരുന്നു വിധി. ഇത് പ്രകാരം കോട്ടപ്പടി വില്ലേജിലെ നെടുമ്പാലയില്‍ ബ്ലോക്ക് നമ്പര്‍ 30ല്‍ 346,347 സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമി കൈവശംവെച്ചുവരുന്നതില് ഏഴ് കുടുംബങ്ങളെ ചൊവ്വാഴ്ച രാവിലെ അധികൃതര്‍ കുടിയിറിക്കി.
കല്പറ്റ ഡിവൈ.എസ്.പി, വൈത്തിരി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്-റവന്യൂ സംഘമാണ് കുടിയിറക്ക് നടത്തിയത്. വയനാട് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ പ്രവേശിച്ച് വീടുവെച്ച് താമസിച്ചും കൃഷിചെയ്തും വരുന്നവരാണ് കുടിയിറങ്ങേണ്ടിവന്നത്. 34 കുടുംബങ്ങളാണ് ഈ സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമി കൈവശം വെച്ചിരുന്നത്. ഏകദേശം 10 ഏക്കര്‍ സ്ഥലമാണിത്.
മൂപ്പൈനാട് വില്ലേജിലെ താഴെ അരപ്പറ്റയില്‍ കെ.എസ്.കെ.ടി.യു ഭൂസമരകേന്ദ്രം ഒഴിപ്പിക്കാനും റവന്യൂ-പോലീസ് അധികാരികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞ ഉദ്യോഗസ്ഥര്‍ പിന്മാറി.
ഹാരിസണ്‍ മലയാളം കമ്പനിയുടെ ഹര്‍ജിയില്‍ ജനുവരി 29ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാലയില്‍ കുടിയിറക്ക് നടത്തിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി, കര്‍ഷക സംഘം , കര്‍ഷക തൊഴിലാളി യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ മൂപ്പൈനാട്, ചുണ്ടേല്‍, പൊഴുതന, അച്ചൂരാനം, നെന്മേനി വില്ലേജുകളില്‍ ഹാരിസണ്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ കൈയേറ്റം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് അനുസരിച്ച് കൈയേറ്റങ്ങള്‍ മാര്‍ച്ച് 29നകം ഒഴിപ്പിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത് ജില്ലാ ഭരണകൂടം നീട്ടിവെക്കുകയാണ് ഉണ്ടായത്.
അതിനിടെ, ഹൈക്കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നെടുമ്പാലയില്‍ കുടിയിറക്ക് നടത്തിയതെന്ന് വയനാട് ഭൂസംരക്ഷണ സമിതി നേതാക്കള്‍ ആരോപിച്ചു. നെടുമ്പാലയില്‍ കുടിയിറക്ക് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ഇല്ല. സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി, കര്‍ഷക, തൊഴിലാളി സംഘടനകള്‍ കൈയേറിയ ഭൂമിയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കേണ്ടിയിരുന്നത്. നെടുമ്പാലയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നവരാണ് ഒഴിപ്പിക്കപ്പെട്ടത്. കോടതി ഉത്തരവ് ഇവര്‍ക്ക് ബാധകമല്ലെന്ന് ഭൂ സംരക്ഷണ സമിതി നേതാക്കള്‍ ജില്ലാ കലക്ടറേയും ജില്ലാ പോലീസ് മേധാവിയേയും ദിവസങ്ങള്‍ മുന്‍പ് ബോധ്യപ്പെടുത്തിയതുമാണ്. എന്നിരിക്കെയാണ് പാവങ്ങളെ തെരുവാധാരമാക്കിയുള്ള കുടിയിറക്ക്. കോടതി അലക്ഷ്യം ഒഴിവാക്കുന്നതിനു നെടുമ്പാലയിലെ ഏതാനും കുടുംബങ്ങളെ ഭരണകൂടം ബലിയാടുകളാക്കുകയായിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്ന് സമരസമിതി നേതാക്കളായ വയനാട് ഭൂസംരക്ഷണ സമിതി പ്രസിഡണ്ട് പി.കെ.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: