അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമിയിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് ഹവാലാ ഇടപാടുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച നുണ ഒറ്റ ദിവസംകൊണ്ട് പൊളിഞ്ഞു. ഹവാല ഇടപാടുകാരനെന്ന് ആരോപണമുയര്‍ന്ന അഫ്രോസ് ഫട്ടയുമായി നരേന്ദ്ര മോദിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ വ്യക്തമാക്കി.
അഫ്രോസ് ഫട്ടയുമായി ഇതുവരെ മോദിക്ക് യാതൊരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
“2004 മുതല്‍ ഞങ്ങള്‍ അഫ്രോസ് ഫട്ടയുടെ പിന്നാലെയുണ്ട്. ഹവാല ബന്ധമുള്ള വ്യാപാരിയാണ് അയാള്‍. അന്വേഷണം നടക്കുന്ന 1000 കോടിയുടെ ഹവാല റാക്കറ്റില്‍ ഫട്ട മുഖ്യപങ്കാളിയാണ്. എന്നാല്‍ ഫട്ടയുമായി മോദിയെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ്. ഈ കേസിലോ ഗുജറാത്തിലെ മറ്റ് ഹവാലാ കേസുകളിലോ ഇതുവരെ മോദിയും ഫട്ടയും തമ്മില്‍ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല,” എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ സൂറത്തില്‍ കണ്ടെത്തിയ ഹവാല ഇടപാടിനെക്കുറിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗവും ഇപ്പോള്‍ എക്കണോമിക് ഡയറക്ടറേറ്റും അന്വേഷിച്ചുവരികയാണ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍നിന്ന് എഫ്ഐആറിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ കേസെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതിനിടെ, നിരാശകൊണ്ടാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി കുറ്റപ്പെടുത്തി. പൊതുജീവിതത്തില്‍ ദിവസംതോറും നിരവധി പ്രതിനിധിസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തേണ്ടിവരുമെന്നും ഇതിലുള്‍പ്പെടുന്ന വ്യക്തികളുടെ പശ്ചാത്തലം തിരക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫട്ട ഉള്‍പ്പെട്ട ഒരു പ്രതിനിധിസംഘം മോദിയെ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവിട്ട് ആരോപണമുന്നയിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നിരാശയാണ് പ്രതിഫലിക്കുന്നത്. ഫട്ടയുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരിക്കുകയാണ്. ഇത്ര തരംതാണ രീതിയില്‍ മോദിയെ കോണ്‍ഗ്രസ് നേരിടുന്നതില്‍ ആശ്ചര്യം തോന്നുകയാണ്. സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമിയിടപാടുകളുടെ ഉത്തരവാദിത്വം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതെന്നും ജെറ്റ്ലി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: