ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള 26 ഇന്ത്യക്കാരില്‍ മലയാള മനോരമ ദിനപത്രത്തിന്റെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബവുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കണ്ടത്തില്‍ കുടുംബത്തിന്റെ പേരിലുള്ള ടയര്‍ കമ്പനി എം ആര് എഫ് നിയന്ത്രണത്തിലുള്ള വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ പേരിലാണ് ജര്‍മ്മനിയിലെ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളത്. ജര്‍മ്മനിയിലെ ലിഷെന്സ്റ്റൈന് ബാങ്ക് സാമ്പത്തിക രഹസ്യങ്ങള്‍ പുറത്തറിയിക്കാതെ നിക്ഷേപം നടത്താവുന്ന ബാങ്കുകളില്‍ ഒന്നാണ്. മലയാള മനോരമ പത്രമുള്‍പ്പെടെ കണ്ടത്തില്‍ കുടുംബത്തില്‍പ്പെട്ട എല്ലാ ബിസിനസുകാര്‍ക്കും അന്യോന്യ നിക്ഷേപമുണ്ട്.
രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര കരാറുകളുടെ ഭാഗമായി ലഭിച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. 26 അക്കൗണ്ടുകളുടെ വിവരങ്ങള്‍ സര്‍ക്കാരിനു കിട്ടി. അതില്‍ 18 പേരുകള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ട് അക്കൗണ്ടു വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വരുമെന്ന സാഹചര്യത്തില്‍ ബിജെപിക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരായുള്ള അന്തം വിട്ട പ്രചാരണങ്ങള്‍ പത്രം നടത്തുന്നതിനു പിന്നിലെ ലക്ഷ്യം ഈ കേസുകളില്‍ പിടിക്കപ്പെടുമെന്ന ഭീതിയാണെന്നു വേണം വിശ്വസിക്കാന്‍.
ജര്‍മ്മനി കേന്ദ്ര സര്‍ക്കാരിന് 2009-ല്‍ നല്‍കിയതാണ് വിവരങ്ങള്‍. എന്നാല്‍ സര്‍ക്കാരും കക്ഷികളും ചേര്‍ന്നുള്ള ഒത്തുകളിയെ തുടര്‍ന്ന് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, കക്ഷികള്‍ക്ക് കേന്ദ്ര ട്രിബ്യൂണലുകളില്‍ നിലപാടു വിശദീകരിക്കാന്‍ ആവശ്യത്തിലേറെ സമയം അനുവദിച്ചു തുടങ്ങി ഒട്ടേറെ വിട്ടുവീഴ്ചകളും രക്ഷപ്പെടാനുള്ള പഴുതുകളും നല്‍കിയെങ്കിലും മനോരമ കുടുംബത്തിന്റെ സ്ഥാപനത്തിനുള്‍പ്പെടെ കേസില്‍നിന്നു രക്ഷപെടാനുള്ള വിവരങ്ങള്‍ നിരത്താനായില്ല.
18 പേരില്‍ അഞ്ച് അക്കൗണ്ടുകള്‍ ധുപേലിയ കുടുംബത്തിന്റേതാണ്. അവരുടെ അമബ്രുനോവാ ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപം. നാലെണ്ണം മാനിച്ചി ട്രസ്റ്റിന്റേതും വേറെ നാലെണ്ണം റുവീഷാ ട്രസ്റ്റിന്റെ പേരിലുമാണ്. വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ കെ. എം. മാമ്മന്‍ എന്ന കണ്ടത്തില്‍ മാമ്മന്‍ മാപ്പിള എന്നയാളിന്റേതാണ് ഒരെണ്ണം. ഇതാണ് മനോരമ കുടുംബത്തിന്റെ എംആര്‍എഫ് ടയര്‍ കമ്പനിയുടെ കീഴിലുള്ള ട്രസ്റ്റും ട്രസ്റ്റിയും.
ഇതില്‍ മനോരമ കുടുംബത്തിന്റെ കേസ് ചെന്നൈയിലെ ഇങ്കം ടാക്സ് അപ്പലൈറ്റ് ട്രിബ്യൂണലില്‍ ഏറെക്കാലം വാദം കേട്ടതാണ്. 2013 ഫെബ്രവരി 25-ന് അന്തിമ വിധി പറയുകയും കേസ് നടപടികളുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതാണ്. പക്ഷേ കേന്ദ്ര സര്‍ക്കര്‍ ഒരു നടപടിയും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൈക്കൊണ്ടിട്ടില്ല. സമര്‍പ്പിക്കപ്പെട്ട രഹസ്യ രേഖ കോടതി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: