മേടമാസം ആദ്യം ഏപ്രില്‍ പകുതി കഴിയുന്നതോടുകൂടി വൈശാഖ മാസം ആരംഭിക്കുന്നു. വൈശാഖമാസ വ്രതം അനുഷ്ഠിക്കുന്ന ഭക്തന്മാര്ക്ക് വിഷ്ണുലോകം ലഭിക്കുമെന്നാണ് ആചാര്യമതം. വൈശാഖ മാസത്തില്‍ ശുക്ലപക്ഷത്തിലെ തൃതീയയ്ക്ക് ‘അക്ഷയ തൃതീയ’ എന്നുപറയുന്നു. അന്ന് പുണ്യകര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വപാപങ്ങളില്‍ നിന്നും മുക്തിപ്രാപിക്കുമെന്നും അക്ഷയമായ പുണ്യം കൈവരുമെന്നും അരുളിചെയ്തിരിക്കുന്നു. ആ സുദിനത്തില്‍ വ്രതാനഷ്ഠാനങ്ങളോടെ മഹാവിഷ്ണുവിനെ ധ്യാനിച്ച് പാപമോചനം പ്രാപിച്ച പലരുടെയും കഥകള്‍ പുരാണേതിഹാസങ്ങളില്‍ വിവരിക്കുന്നുണ്ട്.
വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ആതപക്ലാന്തന്മാര്ക്ക് ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയതൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന് നിര്‍ദ്ദേശിക്കുന്നു. വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനെ ബൃഹസ്പതി ഉപദേശിക്കുന്നത് ഇപ്രകാരമാണ്: “ഇന്ദ്രാ വിഷമിക്കാനില്ല, വിധിപൂര്‍വ്വം അക്ഷയതൃതീയയില്‍ സ്നാനദാനവ്രതശുദ്ധിയോടെ വിഷ്ണുവിനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ മഹാവിഷ്ണുവിന്റെ പ്രീതി ലഭിക്കും.”
മേടം 19 ന് അതായത് മേയ് 2 നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. മേയമാസത്തെ മാധവമാസമെന്ന് അറിയപ്പെടുന്നു.
‘മാധവമാസത്തില്‍ നിത്യവും പ്രാതഃ സ്നാനം ചെയ്ത് സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് യാഗം ചെയ്ത ഫലം ലഭിക്കും’ ഇപ്രകാരം വ്യാസഭഗവാന് കല്പിച്ചിരിക്കുകയാല് എല്ലാവരും അന്ന് അനുഷ്ടിക്കുന്നത് വളരെ ഗുണകരമായി ഭവിക്കും.
– കെ.ശ്രീധരന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: