തിരുവനന്തപുരം: വയനാട് ജില്ലയില്‍ നിലവില്‍ മാവോയിസ്റ്റ് ഭീഷണിനിലനില്ക്കുന്ന എട്ട് പോലീസ് സ്റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ. ജയലക്ഷ്മി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്കി. വയനാട് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായ നിരവില്‍പ്പുഴ പ്രദേശത്തെ ജനങ്ങളുമായും ജില്ലയിലെ പോലീസ് അധികാരികളുമായും ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ 15 ആവശ്യങ്ങളടങ്ങിയ കത്താണ് മന്ത്രി ജയലക്ഷ്മി ആഭ്യന്തര മന്ത്രിക്ക് കൈമാറിയത്.
വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, വൈത്തിരി, പുല്‍പ്പള്ളി, കേണിച്ചിറ എന്നീ 8 പോലീസ് സ്റ്റേഷനുകളിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത്. വയനാടിനെ ബന്ധിപ്പിക്കുന്ന ചുരം റോഡുകളില്‍ ആധുനിക സൗകര്യങ്ങളും, സിസി ടിവി ക്യാമറ ഉള്‍പ്പെടെയുള്ള സ്ഥിരം സംവിധാനവും ആവശ്യമായ അംഗബലവുമുള്ള പോലീസ് ചെക്ക്പോസ്റ്റ് ഉടന്‍ ആരംഭിക്കണം. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനുകളില്‍ അംഗസംഖ്യ ഇരട്ടിയാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്നും പോലീസിനെ പുനര്‍വിന്യാസം നടത്തി നക്സല്‍ സാന്നിധ്യമുള്ള വനമേഖലക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതും നക്സല്‍ ഭീഷണിയുള്ളതുമായ വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുല്‍പ്പള്ളി എന്നീ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി ആന്റി നക്സല്‍ സ്ക്വാഡിനെ ഉള്‍പ്പെടുത്തി കണ്ട്രോള് റൂം ആരംഭിക്കുകയും അതിന് പ്രത്യേക അംഗബലം അനുവദിക്കുകയും ചെയ്യണം.
മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയ്ക്ക് ഏകദേശം 2 കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട പോലീസ് സ്റ്റേഷന്റെ ഒ.പി. ആയ കോറോം ഒപിക്ക് ആവശ്യമായ അംഗബലം അനുവദിച്ച് പുതിയ പോലീസ് സ്റ്റേഷനായി ഉയര്‍ത്തേണ്ടതാണ്. യഥാസമയങ്ങളില്‍ തന്നെ മൊബെയില്‍ ലൊക്കേഷന്‍ അറിയുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള വെബ് പോര്‍ട്ടല്‍ സംവിധാനം വയനാട് ജില്ലയിലെ സൈബര്‍ സെല്ലിനും അനുവദിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: