ആലപ്പുഴ: സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിച്ചുചാട്ടം പകര്‍ന്നു നല്കിയ കായല്‍ ടൂറിസം മേഖല കുത്തഴിഞ്ഞത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറുന്നു. ടൂറിസം മാഫിയകളും വന്‍വ്യവസായികളും സിനിമാക്കാരും കയ്യടക്കിയ ആലപ്പുഴയിലെ റിസോര്‍ട്ടുകളിലും ഹൗസ്ബോട്ടുകളിലും ഹോം സ്റ്റേകളിലും ആര്‍ക്കും വരാം, എത്രദിവസം വേണമെങ്കിലും കഴിയാം, എന്തു പ്രവര്‍ത്തികളും ചെയ്യാം എന്നതാണ് അവസ്ഥ.
മതഭീകരവാദികള്‍ കേരളം ഇടത്താവളമായി തെരഞ്ഞെടുക്കുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിശാലമായ കടല്‍ത്തീരവും കായലോരവുമുള്ള ആലപ്പുഴ ജില്ല ഇത്തരക്കാരുടെ സുഖവാസ കേന്ദ്രമായി മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. എന്ടിപിസിയിലും കൊച്ചി നാവികാസ്ഥാനത്തും ഷിപ്യാര്‍ഡിലും മറ്റും കടല്‍, കായല്‍ മാര്‍ഗങ്ങളില്‍ പരിശോധനകളില്ലാതെ ആലപ്പുഴയില്‍ നിന്ന് അതിവേഗം എത്താന്‍ കഴിയുമെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.
വിനോദസഞ്ചാരികളുടെയും നാടിന്റെയും സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളൊക്കെത്തന്നെ ടൂറിസം മാഫിയകള്‍ക്കായി അട്ടിമറിച്ചു കഴിഞ്ഞു. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദികളായ തെഹ്സിന് അക്തര്‍, വഖാസ് മുഹമ്മദ് തുടങ്ങിയവര്‍ മൂന്നാറിന് പുറമെ ആലപ്പുഴയിലും എത്തിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യമുയരുന്നു.
വിദേശ വിനോദസഞ്ചാരികള്‍, അവരെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ സി ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് വ്യവസ്ഥ. പലരും ഇത് പൂരിപ്പിച്ച് നല്‍കാറുണ്ടെങ്കിലും പലപ്പോഴും സഞ്ചാരികള്‍ മടങ്ങിപ്പോയതിന് ശേഷമാണ് ഇതിന്റെ വിവരങ്ങള്‍ പോലീസിന് റിസോര്ട്ടുകാര് നല്‍കാറുള്ളത്. സി ഫോറം സബന്ധിച്ച വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാനും സൗകര്യങ്ങളില്ല. സഞ്ചാരികളുടെ സ്വൈര്യവിഹാരത്തിന് തടസമാകുമെന്ന് പറഞ്ഞ് റിസോര്‍ട്ടുകളിലെയും ഹൗസ്ബോട്ടുകളിലെയും പോലീസ് പരിശോധനയെ സ്വകാര്യ ടൂറിസം കുത്തകകള്‍ എതിര്‍ക്കുകയും ചെയ്യുന്നു.
വിദേശികളെ കുറിച്ചറിയാന്‍ ‘സി ഫോറം’ എന്ന സംവിധാനമെങ്കിലും ഉണ്ട്. എന്നാല്‍ അന്യസംസ്ഥാനക്കാരും സ്വദേശികളുമായ സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. ആഭ്യന്തര സഞ്ചാരികളുടെ വിവരങ്ങളറിയാന്‍ ബോര്‍ഡിങ് പാസ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍ നടപടികളായില്ല. വന്‍കിട ഹൗസ്ബോട്ട് ഉടമകളുടെ എതിര്‍പ്പാണിതിന് പിന്നിലെന്നാണ് അറിയുന്നത്. ഇതുകൂടാതെ ഹൗസ്ബോട്ടുകള്‍ എവിടെയാണെന്നറിയാനും മറ്റും ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചനയുണ്ടായിരുന്നെങ്കിലും അതും മുളയിലേ നുള്ളപ്പെട്ടു.
ടൂറിസ്റ്റുകളുടെ എണ്ണത്തിന്റെ വര്‍ധനവ് കാട്ടി വികസനം പറയുന്ന അധികൃതര്‍ ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് കണ്ടില്ലെന്ന് നടിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: