തിരുവനന്തപുരം: ബാര്‍ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിനയവില്ല. തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ വൈകിട്ടാണ് ചര്‍ച്ച നടത്തിയത്. ചെന്നിത്തല നിര്‍ദ്ദേശിച്ച ഫോര്‍മുല ചര്‍ച്ചയ്ക്ക് മുമ്പേ സുധീരന് തള്ളിയിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടി സുധീരനെ രൂക്ഷമായി വിമര്‍ശിച്ചു.
സുധീരനല്ല സംസ്ഥാനം ഭരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. 11 മണിക്ക് ചേരാന്‍ തീരുമാനിച്ച യോഗം മുഖ്യമന്ത്രിക്ക് സമയമില്ലെന്ന പേരില്‍ മണിക്കൂറുകളോളം നീട്ടി. നാലരയ്ക്ക് ചേര്‍ന്ന യോഗം അരമണിക്കൂര്‍ വാഗ്വാദത്തിന് ശേഷം പിരിഞ്ഞു. ബാര്‍ ലൈസന്‍സ് പുതുക്കിനല്കേണ്ടതില്ലെന്ന മുന്‍നിലപാടില്‍ സുധീരന് ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ചര്‍ച്ച കഴിഞ്ഞ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ലെന്നും ഇക്കാര്യം നേരത്തെതന്നെ ചെന്നിത്തലയെ അറിയിച്ചിരുന്നുവെന്നും സുധീരന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫോര്‍മുല അംഗീകരിച്ചാല്‍ കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് കിട്ടാനിടയുണ്ടെന്നാണ് സുധീരന്റെ നിലപാട്. നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാതെ തള്ളിയതില്‍ ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബാറുകളില്‍ ടു സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കാമെന്നാണ് രമേശ് നിര്‍ദേശിച്ചത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 316 എണ്ണത്തിലും നിലവാരമില്ലാത്തവ പരിശോധിച്ച് പൂട്ടണമെന്നുമായിരുന്നു രമേശിന്റെ നിര്‍ദേശം. കുടുതല്‍ ചര്‍ച്ചകള്‍ നടത്തി 20ന് ചേരുന്ന യുഡിഎഫില്‍ തീരുമാനം എടുക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സുധീരന് പ്രതികരിച്ചത്.
ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയാണ്. തന്റെ നിലപാടിനെ ചില മത- സാമുദായിക നേതാക്കള്‍ പ്രശംസിച്ചതോടെ സുധീരന് ഇനി എളുപ്പം പിന്നോട്ട് പോകാനാവാത്തതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രതിസന്ധി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: