ലക്ക്നൗ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പ്രസ്താവനകളിലൂടെ നടത്തികൊണ്ടിരിക്കുന്ന വാക്ക് പോരിന്റെ ആക്കം കുറയ്ക്കുന്നതിനായി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ശ്രമം.
ബിഎസ്പി നേതാവ് മായാവതി തന്റെ അമ്മായിയെ(പിതൃസഹോദരി) പോലെയാണെന്ന പ്രസ്താവനയുമായാണ് അഖിലേഷിന്റെ പുതിയ അനുനയ ശ്രമം. തന്റെ അച്ഛന്റെ സഹോദരിയായിട്ടാണ് (ബുവാ) മായാവതിയെ താന്‍ കണ്ടിരിക്കുന്നതെന്ന് അഖിലേഷ് വികാരദീനനായി പറഞ്ഞു. ആസംഗഢിലെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്ത്തകന് മുലായം സിങിന്റെ മകനായ താന്‍ നിങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്നും ജനങ്ങളോടായി അഖിലേഷ് വ്യക്തമാക്കി.
നേരത്തെ മായാവതിയെ ശ്രീമതി, കുമാരി അല്ലെങ്കില്‍ ബഹന്‍ജി എന്നെല്ലാം മുലായം തന്റെ പ്രസ്താവനയില്‍ അഭിസംബോധന ചെയ്തത് വിവാദമായിരുന്നു. ഇതിനുള്ള വിശദീകരണം നല്‍കുകയായിരുന്നു അഖിലേഷ്.
മറ്റു സമാജ്വാദി പാര്‍ട്ടി നേതാക്കളും ബിഎസ്പി അദ്ധ്യക്ഷയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. മുതിര്‍ന്ന മന്ത്രിയും അഖിലേഷിന്റെ അമ്മാവനുമായ ശിവ പാലാണ് ഇതില്‍ പ്രമുഖന്. മായാവതിക്ക് വൈദ്യ സഹായം ആവശ്യമാണെന്നും അതിനായി ശുപാര്‍ശ ചെയ്യാമെന്നുമായിരുന്നു ശിവ പാലിന്റെ പരിഹാസം.
മറ്റൊരു എസ്പി നേതാവായ ഗായത്രി പ്രസാദ് പ്രജാപതി പറഞ്ഞത് മായാവതിയുടെ മാനസിക നിലയില്‍ കുഴപ്പമുണ്ടെന്നും അതിനുള്ള ചികിത്സ ആവശ്യമാണെന്നുമാണ്.
എന്നാല്‍ ഇവര്‍ക്ക് പുറമെ എസ്പി നേതാവായ ലീലാവതി കുശ്വാഹയുടെ വിമര്‍ശനമാണ് എല്ലാ പരിധികളും ലംഘിച്ചത്. വിവാഹിതയായ സ്ത്രീയാകാന്‍ മായാവതിക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ലീലയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: