ദുബായ്: ലോക കിരീടം ശ്രീലങ്കയ്ക്ക് അടിയറവെച്ചെങ്കിലും ഇന്ത്യ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവിലെ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെ മറികടന്നാണ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. 131 റേറ്റിംഗ് പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. തൊട്ടുപിന്നിലുള്ള ശ്രീലങ്കയുടെ റേറ്റിംങ് 130 ആണ്. 123റേറ്റിങുള്ള പാകിസ്ഥാനാണ് മൂന്നാമത്.
ടെസ്റ്റിലെയും ഏകദിനത്തിലെയും ഒന്നാം റാങ്ക് ഓസ്ട്രേലിയ തിരിച്ചുപിടിച്ചു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഓസ്ട്രേലിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നത്. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും ഏകദിനത്തില്‍ രണ്ടാം സ്ഥാനക്കാരുമാണ്. ടെസ്റ്റില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്, എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഏകദിന റാങ്കിംഗില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ മൂന്ന് റേറ്റിംങ് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.
ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഏകദിനത്തില്‍ ഇന്ത്യന്‍ താരം വീരാട് കോഹ്ലിയാണ് ഒന്നാമത്. ടെസ്റ്റില്‍ ഡിവില്ലിയേഴ്സും ടി20യില്‍ ആരോണ്‍ ഫിഞ്ചുമാണ് ഒന്നാമത്. ടി20യില്‍ രണ്ടാമതും ടെസ്റ്റില്‍ പത്താമതുമുള്ള വിരാട് കോഹ്ലി യാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യക്കാരന്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കാരന് ഡേല്‍ സ്റ്റെയ്നും ഏകദിനത്തില്‍ പാക് താരം സയീദ് അജ്മലും ടി20യില്‍ വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രിയുമാണ് ഒന്നാമത്. ഇന്ത്യന്‍ താരം ആര് അശ്വിന് ടെസ്റ്റ്, ടി20 ബൗളിംഗ് റാങ്കിംഗ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒമ്പതും ടി20 മൂന്നാം സ്ഥാനത്തുമാണ് അശ്വിന്. ഏകദിന റാങ്കിംഗില്‍ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ നിന്ന് സ്ഥാനം പിടിച്ചത്. ജഡേജ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: