നമ്മുടെ പെണ്‍കുട്ടികള്‍ ആരെ വിശ്വസിക്കും? ഇന്ന് ഒരു പെണ്‍കുട്ടി മകളല്ല, ചെറുമകളല്ല, സഹോദരിയല്ല, മരുമകളല്ല- വെറും ലൈംഗിക ഉപഭോഗവസ്തു മാത്രം. ഇന്ന് അച്ഛന്റെ മടിയില്‍ മകളെ ഇരുത്തി പോകാന്‍ ഏതമ്മയ്ക്കാണ് ധൈര്യമുള്ളത്. വീട്ടില്‍ ആരുമില്ലെങ്കില്‍ അയല്‍വക്കത്ത് ചെന്നിരുന്നോളൂ എന്ന് ആര്‍ക്ക് ധൈര്യത്തോടെ പറയാന്‍ കഴിയും? കഷ്ടം, മലയാളികള്‍ ഇത്ര അധഃപതിച്ച അമ്മയും പെങ്ങളുമില്ലാത്തവരായി ത്തീര്‍ന്നതെങ്ങനെ? ഇന്ന് പത്രം വിടര്‍ത്തിയാല്‍ റോഡപകടങ്ങളെക്കാള്‍ അധികം വായിക്കുന്നത് ബലാല്സംഗകഥകളാണ്. കൊല്ലത്ത് 74 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ട് അവശനിലയിലായി ആശുപത്രിയില്‍ മരിച്ചത്. പത്തനംതിട്ടയില്‍നിന്നും ആറ് പീഡനവാര്‍ത്തകളാണ് പുറത്തുവന്നത്.
എണ്‍പത്തിനാലുകാരിയെ പീഡിപ്പിച്ചത് 49 വയസുകാരന്. സ്വന്തം സഹോദരിയോടൊപ്പം താമസിച്ചിരുന്ന വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് നാല്പത്തൊമ്പതുകാരന് വന്ന് പീഡിപ്പിച്ചത്. ചോരയില്‍ കുളിച്ച് കിടക്കുന്ന ദൃശ്യമാണ് സഹോദരി കണ്ടത്. മറ്റ് മൂന്ന് പീഡനക്കേസുകളില്‍ അറസ്റ്റിലായത് ഏഴുപേര്‍. പത്തനാപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചത് രണ്ടാനച്ഛനടക്കം എട്ടുപേര്‍! കുണ്ടറയില്‍ പീഡിപ്പിക്കപ്പെട്ടത് അഞ്ചുവയസ്സുകാരി. മുണ്ടക്കയത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എരുമേലി ഇമരംപാറ കോയിക്കല്‍ക്കാവ് സ്വദേശി സാജന് മത്തായി എന്ന നാല്പതുകാരന് പാസ്റ്ററാണ് അറസ്റ്റിലായത്. പള്ളിയിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഭീഷണിപ്പെടുത്തി പാസ്റ്റര്‍ ബലാല്‍സംഗം ചെയ്തത്.
ആഗോളതലത്തില്‍ ഇന്ത്യ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് നിര്‍ഭയ സംഭവത്തിനുശേഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്നത് കേരളത്തിലാണ്. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ വിദേശസഞ്ചാരികളെയാണ് ഇവിടുത്തെ കാമവെറിയന്മാര് ലക്ഷ്യമിടുന്നത്. സ്വന്തം കഞ്ഞിയില്‍ പാറ്റയെ പിടിച്ചിടുകയാണിവര്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്. 2011 ല്‍ 5234 ഗാര്‍ഹിക പീഡനമാണ് നടന്നതെങ്കില്‍ 2013 ല്‍ അത് 5026 ആയി. 2011 ല്‍ 1003 ബലാല്‍സംഗങ്ങളുടെ സ്ഥാനത്ത് 2013 ല്‍ 1327 ബലാല്‍സംഗങ്ങളാണ് നടത്തിയത്. 2011 ല്‍ 4889 ആക്രമണങ്ങള്‍ സ്ത്രീകള്‍ക്കുനേരെ നടന്ന സ്ഥാനത്ത് 2013 ല്‍ അത് 5624 ആയി ഉയര്‍ന്നു. കേരളത്തില്‍ സ്ത്രീസാക്ഷരതയുണ്ട് എന്നും അവര്‍ സ്വന്തം കാലില്‍നിന്ന് ജോലിചെയ്ത് സമ്പാദിക്കുന്നവരാണെന്നും പറയുമ്പോഴും തന്റെ സ്വകാര്യ ഭാഗങ്ങള്‍ പോലും തന്റേതല്ലാത്ത സ്ഥിതിയാണ് സ്ത്രീകള്‍ക്കുള്ളത്. മൂന്ന് ബലാല്‍സംഗങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ല. വെറുതെയാണോ കേരളം കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സംസ്ഥാനം എന്ന് വിലയിരുത്തപ്പെടുന്നത്? കേരളത്തില്‍ കൊച്ചിയാണത്രേ ഏറ്റവും അപകടം പതിയിരിക്കുന്ന സിറ്റി. ഇവിടുത്തെ ക്രൈംറേറ്റ് 424.1 ആണ്. ദേശീയ ശരാശരിയുടെ ഇരട്ടി.
കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ കവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ കേരളമെന്ന പേര് കേട്ടാല്‍ കുനിയണം തല നാണിച്ച് എന്നെഴുതേണ്ടിവന്നേനെ. കേരളത്തില്‍ കുടുംബങ്ങള്‍ ഛിദ്രമാകുന്നതും വിവാഹമോചനക്കേസുകള് കൂടുകയാണെന്ന് കുടുംബകോടതി കേസുകള്‍ വ്യക്തമാക്കുന്നു. വിവാഹമോചനം നേടിയ അമ്മമാര്‍ പുനര്‍വിവാഹം കഴിക്കുമ്പോള്‍ രണ്ടാനച്ഛന് ആദ്യം ലക്ഷ്യമിടുന്നത് അവളുടെ മകളെതന്നെയാണ്. ഒരു രണ്ടാനച്ഛനും അമ്മയുംകൂടി ഷെഫീക് എന്ന കുട്ടിയെ കൊല്ലാക്കൊല ചെയ്ത കഥ ഇന്നും കേരളം മറന്നിട്ടില്ല. ഇന്ന് ഷെഫീക്കിന് പോകുവാന്‍ ഇടമില്ല. കുണ്ടറയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് രണ്ടാനച്ഛനും കൂട്ടുകാരും മദ്യപിച്ച് വന്നശേഷമാണ്. മദ്യത്തോടൊപ്പം ഉപ്പേരി കഴിക്കുന്നപോലെയാണ് കൂട്ടുകാര്‍ കൂടി രണ്ടാംഭാര്യയുടെ മകളെ ബലാല്‍സംഗം ചെയ്യുന്നത്. കേരളത്തില്‍ സ്കൂളുകളില്‍ പണ്ട് മോറല്‍ സയന്‍സ് എന്ന ഒരു വിഷയമുണ്ടായിരുന്നു. ഇന്ന് കുട്ടികള്‍ ആവശ്യം പഠിക്കേണ്ടത് ആര്‍ഷഭാരത സംസ്കാരമാണ്- കുടുംബബന്ധങ്ങളുടെ പവിത്രതയാണ്, മനുഷ്യത്വവും മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവുമാണ്. ഇന്ന് മനുഷ്യത്വം നഷ്ടമായ മലയാളി പ്രകൃതിയുടെയും അന്തകനായി മാറുമ്പോള്‍ ഇവിടെ വനങ്ങള്‍ക്ക് പകരം വര്‍ധിക്കുന്നത് ക്വാറികളാണല്ലോ. ഇന്നത്തെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പോലും ക്വാറിമാഫിയയും ഭൂമാഫിയയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: