തിരുവനന്തപുരം: മഴവെള്ളം കിണറുകളിലെത്തിച്ച് സംരക്ഷിക്കുന്ന മഴപ്പൊലിമ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. മഴക്കാലത്തും വേനല്‍ കാലത്തും ഒരുപോലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതിനാലാണിത്. ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടറോട് സാമൂഹിക പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴപ്പൊലിമ നടപ്പാക്കി വിജയിച്ച ഏക ജില്ലയാണ് തൃശൂര്‍. വീടുകളിലെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ചെറു പൈപ്പുകള്‍ ഉപയോഗിച്ച് കിണറുകളിലേക്കു ശേഖരിക്കുകയാണ് പദ്ധതി. ഇതിനു 4000 രൂപ ചെലവു വരും. തൃശൂരില്‍ 2009 ല്‍ തുടങ്ങിയ പദ്ധതിഇപ്പോള് 88 പഞ്ചായത്തുകളിലുണ്ട്.
അഞ്ചുവര്‍ഷം കൊണ്ട് 12088 കിണറുകളില്‍ മഴവെള്ള ശേഖരണത്തിനായുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. മഴവെള്ളം ശേഖരിക്കുന്നതു വഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കളക്ടര്‍ സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചായത്തു തലത്തില്‍ പദ്ധതിക്കു രൂപം നല്കി ഗുണഭോക്താക്കളെ കണ്ടെത്തണം. ഗുണഭോക്താക്കളായി എത്തുന്നവര്‍ ചെറുസംഘമാണെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒരു കുടുംബത്തിനോ അല്ലെങ്കില്‍ ഒരു കൂട്ടം കുടുംബങ്ങള്‍ക്കോ പദ്ധതി നടപ്പാക്കാം. പഞ്ചായത്തിന്റെ സഹായം അവര്‍ക്കു ലഭ്യമാക്കും. മഴവെള്ളം കിണറുകളില്‍ ശേഖരിക്കുന്നതു വഴി കിണറിലുള്ള വെള്ളവും ശുദ്ധമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളത്തിലെ കൂത്താടികളെയും മറ്റു കൃമികീടങ്ങളെയും നശിപ്പിക്കാന്‍ മഴവെള്ളത്തിനു കഴിയുമെന്നും ഇവര്‍ പറയുന്നു.
കിണറുകള്‍ വീടിനു ചേര്‍ന്നാണുള്ളതെങ്കില്‍ ചെലവു കുറയും. റഡിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍ എന്നിവയെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂരില്‍ ഈ വര്‍ഷം 2570 ഓളം കിണറുകളില്‍ കൂടി പദ്ധതി നടപ്പാക്കും. കൂടാതെ കുടിവെള്ള ക്ഷാമം രൂക്ഷമായ വാരന്തരപ്പള്ളി, മുണ്ടത്തിക്കോട്, നടത്തറ, ചാലക്കുടി എന്നീ പഞ്ചായത്തുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 22 ചെക്ക് ഡാമുകളാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ ചെലവഴിക്കും. കഴിഞ്ഞ വരള്‍ച്ചാക്കാലത്ത് ദുരന്തനിവാരണ വകുപ്പ് ജില്ലക്ക് നല്കിയ രണ്ടു കോടി രൂപയില്‍ നിന്നുമാണ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് എടുക്കുന്നത്.
തൃശൂര്‍ ജില്ലാ കളക്ടറേറ്റിലെ കിണര്‍ മഴവെള്ളം ശേഖരിക്കാന്‍ സജ്ജമാക്കിയാണ് ജനങ്ങള്‍ക്കു മാതൃക കാണിച്ചിരിക്കുന്നത്. കളക്ടറുടെ ഓഫീസിലെ ബോര്‍ഡില്‍ ഈ സ്ഥാപനത്തിലെ വെള്ളം കിണര്‍ റീ ചാര്‍ജിംഗിലൂടെ നേടിയത് എന്നും എഴുതി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാമൂഹിക പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നു തൃശൂര്‍ കളക്ടര്‍ എന്‍.കെ. ജയ ജന്മഭൂമിയോടു പറഞ്ഞു.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: