തിരുവനന്തപുരം: രാഷ്ട്രീയ വിമുക്തവും ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാത്തതുമായ ഭരണസംവിധാനമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ആവശ്യമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം കദംബന്‍ നമ്പൂതിരിപ്പാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജകുടുംബത്തെ പൂര്‍ണമായി ഒഴിവാക്കി ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. അത്തരം നീക്കത്തിനെതിരെ സമിതി ശക്തമായി പ്രതികരിക്കും. രാജകുടുംബത്തിന് പ്രാതിനിധ്യമുള്ളതും ഭക്തജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതും രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ ഇല്ലാത്തതുമായ ഒരു ഭരണസംവിധാനമാണ് ക്ഷേത്രത്തില്‍ നടപ്പാക്കേണ്ടത്. ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള രാഷട്രീയ വിമുക്ത ഭരണസംവിധാനമാണ് വേണ്ടത്.
ക്ഷേത്രസ്വത്ത് ഹിന്ദുക്കളുടേതുമാത്രമാണ്. മതേതരത്വത്തിന്റെ പേരില്‍ അത് ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെടാന്‍ പാടില്ല. ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംവരാതെ ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ക്ഷേത്രതന്ത്രിക്കും, പാരമ്പര്യ ക്ഷേത്ര പൂജാരികള്‍ക്കും കഴിയുന്നവിധത്തില്‍ ക്ഷേത്രഭരണം ചിട്ടപ്പെടുത്തണം. താന്ത്രിക വിഷയങ്ങള്‍ പഠിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ഒരു മാതൃകാ വിദ്യാപീഠം ക്ഷേത്രവകയായി സ്ഥാപിക്കണം. ക്ഷേത്ര സ്വത്ത് ഹിന്ദുസമൂഹത്തിന്റെ മതപരവും ധാര്‍മികവും സംസ്കാരികവുമായ ഉന്നമനത്തിന് വിനിയോഗിക്കാനുള്ള വ്യവസ്ഥകളും ഉണ്ടായിരിക്കണം.
സമിതിയുടെ 48-ാം സംസ്ഥാന സമ്മേളനം മെയ് 10,11 തീയതികളില്‍ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 10ന് രാവിലെ 9.30ന് ചിന്മയ മിഷന് റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്യും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പി. ഇ. ബി മേനോന്, മുന്‍കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംഘടനാ സമ്മേളനത്തില്‍ ആര്. ഹരി മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും.
വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം ശ്രീരാമദാസ മിഷന് പ്രസിഡന്റ് ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി അംഗം വല്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. സമാപന സഭയില്‍ സീമാ ജാഗരണ്‍ ദേശീയ സഹ സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ഡോ. ജെ ഹരീന്ദ്രന്‍ നായര്‍, രക്ഷാധികാരി പ്രൊഫ. എം എസ് രമേഷ്, ജനറല്‍ കണ്‍വീനര്‍ സി.കെ. കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: