ആറന്മുള : ജൈവവൈവിദ്ധ്യം നിലനിര്‍ത്താന്‍ പറവകളും പാമ്പുകളും പ്രകൃതിയില്‍ അനിവാര്യമാണെന്നും വികല വികസനത്തിന്റെ ഭാഗമായി പ്രകൃതി നശിപ്പിക്കപ്പെട്ടാല്‍ ഇല്ലാതാകുന്നത് അവയുടെ ആവാസ വ്യവസ്ഥയെന്നും പ്രമുഖ വന്യജീവി സംരക്ഷകന്‍ വാവാ സുരേഷ് അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിയൊന്നാം ദിവസം സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വാവാ സുരേഷ്.
സസ്യങ്ങളില്‍ നിന്നെന്നവണ്ണം പ്രകൃതിയിലേക്ക് വേണ്ട ഓക്സിജന്‍ നല്കുന്ന ജീവിയാണ് പാമ്പ്. ഇന്ന് പറവകള്‍ക്കും പാമ്പുകള്‍ക്കും മണ്ണിലിടമില്ലാതായിരിക്കുന്നു. മനുഷ്യന്റെ ജീവന് രക്ഷിക്കുന്ന ആയുര്‍വേദ അലോപ്പതി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നതും പാമ്പിന്റെ വിഷം തന്നെയാണ്. അതിനാല്‍ കാവുകളും കുളങ്ങളും വയലുകളും ഉരഗങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമെന്നും വാവാ സുരേഷ് അഭിപ്രായപ്പെട്ടു.
വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിയൊന്നാം ദിവസം സത്യാഗ്രഹം പരിസ്ഥിതി പ്രവര്ത്തകന് കെ.പി. ശ്രീരംഗനാഥന് ഉദ്ഘാടനം ചെയ്തു. സിപിഎം ആറന്മുള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സോമന് , കേരള സംസ്ഥാന ഹരിജന്‍ സമാജം ജന. സെക്രട്ടരി കമലന് മാസ്റ്റര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എം. ഗോപി, പൈതൃക ഗ്രാമ കര്‍മ്മ സമിതി ജന. കണ്‍വീനര്‍ പി.ആര്. ഷാജി, എം.കെ. അബേദ്കര്, ഭേഷജം പ്രസന്നകുമാര്‍, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു. സത്യാഗ്രഹത്തിന്റെ എണ്‍പത്തി രണ്ടാം ദിവസമായ ഇന്ന് പ്രമുഖ സസ്യഗവേഷകന് ഡോ. സജീവന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: