തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ വള്ള്യായിയിലെ രാധാ നിവാസില്‍ ഷാജിയെ(35) കിഴക്കേ കതിരൂരിലേക്ക് ട്രിപ്പ് വിളിച്ചുകൊണ്ടുപോയി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.
പത്തായക്കുന്നില്‍ വെച്ച് ഓട്ടോറിക്ഷയില്‍ യാത്രക്കാരെന്ന വ്യാജേന രണ്ട് പേര് കയറുകയും കിഴക്കേ കതിരൂരിലേക്ക് യാത്ര പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അതുപ്രകാരം ഓട്ടോറിക്ഷ കിഴക്കേ കതിരൂരില്‍ ചാല വയല്‍ സുരേന്ദ്രന് ക്ലബ്ബിന് സമീപമെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു.
ഓട്ടോ നിര്‍ത്തിയ ഉടനെ നേരത്തെ അവിടെ നിലയുറപ്പിച്ച സിപിഎം സംഘം മാരകായുധങ്ങളുമായി ഷാജിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഷാജിയെ പോലീസെത്തിയാണ് ആശുപത്രിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷാജിയുടെ വലതു കാല്‍മുട്ടിന് താഴെ അറ്റുതൂങ്ങിയ നിലയിലാണുള്ളത്.
ഇടതുകാലിലും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്. ഷാജി മരിച്ചുവെന്ന് കരുതിയാണ് അക്രമിസംഘം സ്ഥലം വിട്ടത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് അക്രമം നടന്ന സ്ഥലം. സിപിഎമ്മിന്റെ പഴയകാല ഗുണ്ടയുടെ പേരിലുള്ള ക്ലബ്ബിനടുത്തേക്ക് ഓട്ടോ എത്തിച്ചാണ് ഷാജിയെ കൊലപ്പെടുത്താനായി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇത് സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.
ഓട്ടോറിക്ഷാ തൊഴിലാളിയായ വള്ള്യായിയിലെ ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നടപടിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ്, മോട്ടോര്‍ ആന്റ് എഞ്ചിനിയറിങ്ങ് മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാ ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി എന്നിവര്‍ പ്രതിഷേധിച്ചു.
ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവര്‍മാരെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള സിപിഎം നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: