തിരുവനന്തപുരം: ബാറുടമകള്‍ക്ക് വേണ്ടി വാദിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. മദ്യലോബികളുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും പ്രതിച്ഛായ സംരക്ഷിക്കുകയും വേണം എന്ന് വിചാരിച്ചാല്‍ അത് നടക്കില്ലെന്നും രണ്ട് വള്ളത്തിലും കാലു വക്കാമെന്നു വിചാരിച്ചാല്‍ അതും നടക്കില്ലെന്നും സുധീരന് തുറന്നടിച്ചു.
ലൈസന്‍സുള്ള ബാറുകള്‍ക്കും നിലവാരമുണ്ടോ എന്നും പരിശോധിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് സുധീരനും സര്‍ക്കാരും രണ്ട് തട്ടിലാണ്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് സുധീരന്. ബാര്‍ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച സുധീരന്റെ നിലപാടിനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ രംഗത്ത് വന്നിരുന്നു.
ഇന്നലെ വൈകിട്ട് വൈഎംസിഎ ഹാളില്‍ നടന്ന പ്രഫ. എം.പി. മന്മഥന് ജന്മശദാബ്ദി ആഘോഷ പരിപാടിയിലാണ് സുധീരന് സര്‍ക്കാരിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് സുധീരന് രാവിലെ പ്രതികരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങള്‍ ചില സ്ഥാപിത താല്പര്യക്കാരുടെ ഭീഷണി മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കൂടുതല്‍ പ്രതികരണം വൈകിട്ട് നടക്കുന്ന എം.പി.മന്മഥന് അനുസ്മരണ പരിപാടിയില്‍ പറയാമെന്നും സുധീരന് വ്യക്തമാക്കിയിരുന്നു. വൈകിട്ട് നടന്ന പരിപാടിയില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിക്കാനാണ് സുധീരന് സമയം കണ്ടെത്തിയത്.
മദ്യലോബി വലിയ സമ്മര്‍ദ്ദം ചെലുത്തി പലകാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ അത് എപ്പോഴും നടക്കുമെന്ന് കരുതേണ്ടെന്നും സുധീരന് മുന്നറിയിപ്പു നല്കി. ബാറുടമകള്‍ക്ക് വേണ്ടി വലിയ ലോബിയിംഗ് നടക്കുന്നുണ്ട്. ബാറുടമകളുടെ താല്പര്യങ്ങളെക്കാള് പ്രാമുഖ്യം നല്‍കേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ നന്മയ്ക്കാണ്. എന്നാല്‍ ചിലര്‍ പ്രതിഛായയും മദ്യലോബിയുടെ പ്രീതിയും ആഗ്രഹിക്കുന്നു. ഇത് നടക്കില്ല. ബാറുടമകളോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നത്. ബാര്‍ തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കണം. ഇതിന് വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പക്ഷെ തൊഴിലാളികളുടെ പേരില്‍ നടത്തുന്ന പ്രകടനങ്ങള്‍ എത്രമാത്രം വിജയിച്ചു എന്ന് തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: