കൊച്ചി: അശാസ്ത്രീയമായ ബദല്‍ സംവിധാനങ്ങളാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. ബദല്‍ സംവിധാനത്തെ കുറിച്ച് പഠിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആസൂത്രണമില്ലാതെ സ്ഥാപിച്ച ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും മേയര്‍ പറയുന്നു. മെട്രോ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത നിയന്ത്രണത്തെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം താറുമാറായ അവസ്ഥയിലാണ്.
ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള വടംവലി രൂക്ഷമായതോടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കൂടുതല്‍ സങ്കീര്‍ണമായി. പറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക് പരസ്പരം പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും.
നിര്‍മാണം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും വ്യക്തമാക്കി. മെട്രൊ റെയ്ല് ആദ്യ ഘട്ടത്തില്‍ ഓടുക ആലുവ മുതല്‍ മഹാരാജാസ് കൊളേജ് വരെ മാത്രമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
2016 ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ ഓടുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും ഡിഎംആര്‍സിയുടെയും പദ്ധതിയുടെ നിര്മാണോദ്ഘാട സമയത്തെ പ്രഖ്യാപനം. എന്നാല്‍ മഹാരാജാസ് കൊളേജ് മുതല്‍ തൃപ്പൂണിത്തുറ വരെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പോലും ജില്ലാ ഭരണക്കൂടത്തിനോ കെഎംആര്എല്ലിനോ കഴിഞ്ഞിട്ടില്ലെന്നും ഇത് തങ്ങളുടെ കുറ്റമല്ലെന്നും ശ്രീധരന് പറഞ്ഞതോടെ പലരും വെട്ടിലായി.
കോച്ച് നിര്‍മാണ കരാര്‍ റീ ടെന്‍ഡറിലേക്ക് പോയത് പദ്ധതിയെ ഏഴ് മാസം പിന്നോട്ടടിച്ചു. അടിക്കടി ഉയര്‍ന്ന തൊഴില്‍ പ്രശ്നങ്ങള്‍ നിര്‍മാണം വൈകാന്‍ കാരണമായെന്നും ശ്രീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: