കോഴിക്കോട്: ഉദയരാജ് വധത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. 2011 ഫെബ്രുവരിയില്‍ കണ്ണഞ്ചേരി നെടിയോടി നിലത്തില്‍ ഉദയരാജ് (34) വട്ടാംപൊയില്‍ ബിവറേജ് കോര്പ്പറേഷന് മുമ്പില്‍ വെച്ചുണ്ടായ അക്രമത്തില്‍ മരിച്ച സംഭവത്തിലെ പ്രതികളായ അഖിലേഷ്കുമാര്‍ എന്ന ഉണ്ണി(36) ബന്ധു നിതേഷ് (29) സുഷാന്ത് (27), മഹേഷ് (27), ഷനോജ്(31) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോഴിക്കോട് ഡിസ്ട്രിക്ട് ജഡ്ജ് കെ. രമേഷ് ഭായ് വെറുതെ വിട്ടത്.
2011 ഫെബ്രുവരി 20ന് വൈകിട്ട് 4 മണിക്ക് ഉദയരാജ് സ്നേഹിതന് ആനന്ദന്റെ മോട്ടോര്‍ സൈക്കിളില്‍ മദ്യലഹരിയില്‍ യാത്ര ചെയ്തുവരവെയാണ് സംഭവത്തിന്റെ തുടക്കം. കല്ലായ് പാലത്തിന് അടുത്ത് വെച്ച് മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ ഭാര്യ ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്ന ഒന്നാം പ്രതി അഖിലേഷ് കുമാറിന്റെ ഭാര്യയോട് ഉദയരാജ് മോശമായി പെരുമാറുകയും വട്ടാംപൊയില്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ ഇറങ്ങിയ ഉദയരാജ് ഭാര്യയുടെ ഷാളില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ഇതിന്റെ വിരോധം വെച്ച് അഖിലേഷ് കുമാര്‍ തന്റെ ബന്ധു നിതേഷിനെയും സ്നേഹിതന്മാരായ മറ്റ് പ്രതികളെയും കൂട്ടിവന്ന് ബിവറേജ് കോര്‍പ്പറേഷനില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉദയരാജിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഉദയരാജ് പിന്നീട് മരിച്ചു.
സംഭവത്തെ തുടര്‍ന്ന് ഉദയരാജിനെ ബിവറേജ് കോര്പ്പറേഷന് മുന്നില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോവുകയും വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അവശനിലയിലായ ഉദയരാജിനെ പിറ്റേ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീടാണ് അയാള്‍ മരിച്ചത്.മരണശേഷം സംഭവം കൊലക്കേസായി മാറി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചേറ്റ പരിക്കിനെ തുടര്‍ന്നാണ് ഉദയരാജ് കൊല്ലപ്പെട്ടത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്ന് പോലീസുദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായി വസ്തുതകളും പ്രധാനപ്പെട്ട രേഖകളും മറച്ച് വെച്ച് കൃത്രിമമായി തെളിവുണ്ടാക്കിയെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. പ്രതികളുടെ വാദം മിക്കവാറും ശരിയാണെന്ന് കോടതി കണ്ടെത്തി.
പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി അവരെ കുറ്റവിമുക്തരാക്കിയതിനോടൊപ്പം കൊലക്കുറ്റത്തിലുള്പ്പെട്ട യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുകയും തെളിവുകള്‍ മറച്ച് വെക്കുകയും ചെയ്ത കുറ്റത്തിന് ഉത്തരവാദികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കുറ്റക്കാരായ പോലീസുദ്യോഗസ്ഥന്മാര്ക്കെതിരെ നടപടി എടുക്കണമെന്നും ജഡ്ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനോടും സര്‍ക്കാരിനോടുമാണ് ഈ ശുപാര്‍ശ നടപ്പാക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പി.എസ്. ശ്രീധരന്‍പിള്ളയും, അഡ്വക്കറ്റ് പി. പീതാംബരനുമാണ് ഹാജരായത്.
കൊലക്കേസ് പോലുള്ള ഗുരുതരമായ കുറ്റം നിരപരാധികളുടെ മേല്‍ ആരോപിക്കുകയും അവരെ വേട്ടയാടുകയും ചെയ്യുന്ന തെറ്റായ പോലീസ് നടപടികള്‍ മൂലം പീഡനവും കഷ്ടതയും അനുഭവിക്കേണ്ടി വന്ന കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഈ കാര്യത്തിനായി നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി കേസ് നടത്തിയ അഡ്വക്കറ്റ് പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: