കോഴിക്കോട്: ഭാരതീയ ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ആദ്യകാല നേതാക്കളിലൊരാളും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന യു. ദത്താത്രേയറാവുവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജന്മഭൂമിയുടെ സ്ഥാപന പ്രവര്‍ത്തകരില്‍ മുന്‍ നിരയിലുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘനാള്‍ പത്രത്തിന്റെ പ്രസാധകനായിരുന്നു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഭൗതികദേഹം പുതിയപാലം ശാന്തിവനത്തില്‍ സംസ്കരിച്ചത്.
ദത്താത്രേയ റാവു(92) വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്കാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ രോഗത്തെതുടര്‍ന്ന് അന്തരിച്ചത്.
ജനസംഘത്തിന്റെയും ബിജെപിയുടെയും സംസ്ഥാന ഉപാധ്യക്ഷന്‍, സംസ്ഥാന ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.1975ലെ അടിയന്തരാവസ്ഥ കാലത്ത് ‘മിസ’ തടവുകാരനായി പൂജപ്പുര-വിയ്യൂര്‍ ജയിലുകളില്‍ പത്തൊന്‍പത് മാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ വിരുദ്ധ സമരമടക്കം നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭ പരിപാടികള്‍ക്കും അദ്ദേഹം നേതൃത്വം നല്കി. ബിജെപി കാശ്മീരില്‍ നടത്തിയ പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പന്നിയങ്കര ഡിവിഷനില്‍ നിന്നും 1991ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് ജനപക്ഷം എന്ന സംഘടനയിലേക്ക് മാറുകയായിരുന്നു. ജനപക്ഷത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1923ല്‍ ഉപേന്ദ്രനായ്ക്- ലക്ഷ്മീഭായ് ദമ്പതിമാരുടെ മകനായി ജനിച്ച അദ്ദേഹം മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് പാളയം റോഡില്‍ യു. ദത്താത്രേയ ആന്‍ഡ് കമ്പനി എന്ന സ്വര്‍ണവ്യാപാര സ്ഥാപനം ആരംഭിച്ചു. ഭാര്യ പരേതയായ സുശീലഭായി. മക്കള്‍: ഹരിദാസ് റാവു, നാരായണ്‍ദാസ് റാവു (എഞ്ചിനീയര്‍, യു.എസ്), ഡോ. വിറ്റല്‍ദാസ് റാവു (ഓര്‍ത്തോപീഡിക് സര്ജന്), നാംദേവ് റാവു, മീനാക്ഷി (ബാംഗ്ലൂര്‍). മരുമക്കള്‍: ഡോ. വത്സലാ റാണി (ഗൈനക്കോളജിസ്റ്റ്, നിര്‍മ്മല ആശുപത്രി), ഡോ. ഷൈലജ (ഗൈനക്കോളജിസ്റ്റ്, കോഴിക്കോട് സഹകരണ ആശുപത്രി), സത്യനാരായണ കിണി(റിട്ട. എയര്‍ഫോഴ്സ് എഞ്ചിനീയര്‍, ബാംഗ്ലൂര്‍), അമിത, പ്രമീള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: