കാബൂള്‍: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ മലയോര ഗ്രാമമായ ഹോബോ ബാരിക്കിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 2100 കവിഞ്ഞു. 350ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യു.എന്‍ രക്ഷാസംഘം അറിയിച്ചു. രണ്ടായിരത്തോളംപേരെ കാണാതായി. ഇന്നലെയാണ് ഒരുഗ്രാമം മുഴുവനും മണ്ണിനടിയിലായ ദുരന്തം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശക്തമായ കാറ്റും മഴയും മൂലം തകര്‍ന്ന് വീണ കൂറ്റന്‍ പാറക്കെട്ടിനടിയില്‍ മാത്രം 100റോളം വീടുകള്‍ അകപ്പെട്ടിടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പരിക്കേറ്റവരെ കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നും രക്ഷ പ്രവര്‍ത്തനം കൂടതല്‍ മേഖലയിലേക്ക് വ്യപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും യുഎന്‍ സഭാവൃത്തങ്ങള്‍ അറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രതിബന്ധമുണ്ടാക്കുന്നു. മണ്ണിടിച്ചിലില്‍ 250ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണിടിച്ചില്‍ ഇനിയും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കര്‍സായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: