അരിപ്പറ്റ: വയനാട്ടിലെ അരിപ്പറ്റയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഴ്സിന്റെ തോട്ടങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തിയവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് പുതിയ തീരുമാനം.
കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ രാവിലെ പത്ത് മണിയോടെയാണ് പോലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും എത്തിയത്. അപ്പോഴേയ്ക്കും സമരക്കാര്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ സമരക്കാരില്‍ രണ്ടുപേര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ റവന്യു വകുപ്പും പോലീസും പ്രതിരോധത്തിലായി.
സമരസമിതി നേതാവും സിപിഎം ജില്ലാ സെക്രട്ടറിയുമായ സി കെ ശശീന്ദ്രന് അടക്കമുള്ളവരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഒടുവില്‍ കളക്ടറുമായി പ്രത്യേകം ചര്‍ച്ച നടത്താമെന്നും ചര്‍ച്ച അവസാനിക്കും വരെ ആരെയും ഒഴിപ്പിക്കില്ലെന്ന ഉറപ്പും ലഭിച്ചതോടെ സമരക്കാര്‍ വഴങ്ങി. ഇതോടെ പോലീസ് പിന്‍വാങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണണമെന്നാണ് സമരസമിതി നേതാക്കളുടെ ആവശ്യം.
നെടുമ്പാലയില്‍ നിന്ന് കുടിയിറക്കിയവരെയാണ് റവന്യൂ- പോലീസ് സംഘം ഇന്നു രാവിലെ കുടിയൊഴിപ്പിക്കാന്‍ വീണ്ടും ശ്രമിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ബലമായി കുടിലുകളില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇവരോട് ഒഴിഞ്ഞു പോകണമെന്ന് വൈത്തിരി തഹസീല്‍ദാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒഴിയാന്‍ സമരക്കാര്‍ തയ്യാറായില്ല.
വയനാട്ടിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു തോട്ടങ്ങളിലായി രണ്ടു വര്‍ഷത്തോളമായി 415 കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്. അതേസമയം റവന്യൂ വകുപ്പിനെ വിമര്‍ശിച്ച് ശ്രേയാംസ്കുമാര്‍ എംഎല്‍എ രംഗത്തെത്തി. ഏറ്റവും വൃത്തികെട്ട വകുപ്പാണ് റവന്യുവകുപ്പെന്ന് ശ്രേയാംസ്കുമാര്‍ എംഎല്‍എ പറഞ്ഞു.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യുമന്ത്രി പറഞ്ഞു. ഹാരിസണ്‍ കമ്പനിയുമായി ഒരു തരത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: