കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തില്‍ നഗരസഭ ഉത്തരവാദിത്തം നിറവേറ്റുന്നില്ലയെന്ന ഹൈബി ഈഡന് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ മേയര്‍ ടോണി ചമ്മണി രംഗത്ത്. വസ്തുതകള്‍ മനസിലാക്കാതെയാണ് ഹൈബിയുടെ പ്രതികരണമെന്നാണ് മേയര്‍ ഇതിന് മറുപടിയായി പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് എംഎല്‍എ ഇങ്ങനെ പ്രതികരിച്ചതെന്ന് തനിക്ക് അറിയില്ലെന്നും മെട്രൊ നിര്‍മാണത്തില്‍ എല്ലാ സഹകരണവും കോര്പ്പറേഷന് നല്‍കിയിട്ടുണ്ടെന്നും ടോണി ചമ്മണി പറഞ്ഞു.
നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒരേക്കറോളം സ്ഥലമാണ് നഷ്ടപരിഹാരം പോലും വാങ്ങാതെ നഗരസഭ വിട്ടു കൊടുത്തത്. നഗരത്തില്‍ ഇത്തരം ബൃഹത്ത് പദ്ധതികള്‍ നടത്തുമ്പോള്‍ അതില്‍ നഗരസഭയെ കൂടി ഉള്‍ക്കൊള്ളിക്കേണ്ടതാണ്. നഗരത്തിലേക്കുള്ള രണ്ട് പ്രധാന പാതകളിലും മെട്രൊ നിര്‍മാണം നടക്കുമ്പോള്‍ ഇത്രയും ഗതാഗത കുരുക്കുണ്ടാകുമെന്നത് മുന്‍കൂട്ടി കാണേണ്ട കാര്യമാണ്. ഡിഎംആര്‍സി ഇത്തരം കാര്യത്തില്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടാണോ പണികള്‍ ആരംഭിച്ചതെന്ന് അറിയില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കലൂര്‍ ബസ്റ്റാന്റിനോട് ചേര്‍ന്ന് 40 സെന്റ്, നോര്‍ത്തില്‍ ഒമ്പതുസെന്റ്, സൗത്തില്‍ 18 സെന്റ്, കുന്നല പാര്‍ക്കിനോട് ചേര്‍ന്ന 40 സെന്റ് എന്നിങ്ങനെ40 കോടി രൂപയുടെ ഭൂമിയാണ് നഗരസഭ മെട്രൊ നിര്‍മാണത്തിനായി നല്‍കിയത്. എംജി റോഡില്‍ അഞ്ച് സ്ഥലത്ത് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനായി ഭൂമി നല്കി. ഈ കാര്യങ്ങള്‍ നടത്താതെ എംഎല്‍എ ആരോപണം ഉന്നയിച്ചതിനു പിന്നിലെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ടോണി ചമ്മിണി പറഞ്ഞു.
എന്നാല്‍ മെട്രൊ നിര്‍മാണത്തില്‍ ഡിഎംആര്‍സിയോടും കെഎംആര്‍എല്ലിനോടും സഹകരണ മനോഭാവമാണ് നഗരസഭയ്ക്കുള്ളത്. മെട്രൊ അനുബന്ധ നിര്‍മാണത്തിന്റെ ആദ്യ ഘട്ടമായിരുന്നു നോര്‍ത്ത് മേല്‍പ്പാലം. ഇതിനായി 15 കടകള്‍ ഒഴിപ്പിക്കേണ്ടി വന്നു. നഗരസഭയുടെ സ്ഥലത്താണ് ഇവര്‍ക്ക് ഭൂമി നല്‍കിയത്. അറ്റ്ലാന്റിസ് ആര്‍ഒബി, തമ്മനം-പുല്ലേപ്പടി റോഡ് എന്നിവ ജനറം പദ്ധതിയില്‍ പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മേയറുടെ പ്രതികരണം.
അതേസമയം കൊച്ചി മേയറും ഐ ഗ്രൂപ്പുകാരനായ ജിഡിഡിഎ ചെയര്മാന് എന്‍. വേണുഗോപാലും തമ്മില്‍ തുറന്ന പോരിലാണ്. വേണു ഗോപാലിന് പിന്തുണയുമായിട്ടാണ് ഐ ഗ്രൂപ്പില്‍പെട്ട എംഎല്‍എ ഹൈബി ഈഡന് രംഗത്തെത്തിയതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: