തൃശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രംവക ഭഗവതി ആലുംപറമ്പ് ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൊറത്തിശ്ശേരി വില്ലേജില്‍ 473/2 സര്‍വ്വെ നമ്പറിലുള്ള മൂര്‍ക്കനാട് ശിവക്ഷേത്രം വക രണ്ടേക്കര്‍ ഇരുപത്തിയേഴ് സെന്റ് ശ്രീഭഗവതി ആലുംപറമ്പ് എന്ന ക്ഷേത്രഭൂമി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ മാത്രം ഉടമസ്ഥതയിലുള്ളതാണെന്നും ഈ ഭൂമി കൊച്ചിന് ദേവസ്വം ബോര്‍ഡ് വേലികെട്ടി സംരക്ഷിക്കണമെന്നുമുള്ള ഹൈക്കോടതി വിധി നിലനില്ക്കുമ്പോള് ചില വ്യക്തികളുടെ താത്പര്യത്തിന് വഴങ്ങി ക്ഷേത്രഭൂമിയും ശിവക്ഷേത്രത്തില്‍ നിന്ന് ആലുംപറമ്പിന്റെ വടക്കുഭാഗത്തുള്ള ഭഗവതി ക്ഷേത്രത്തിലേക്കുള്ള നടവഴിയും ഏറ്റെടുക്കുവാനുള്ള ജില്ലാഭരണകൂടത്തിന്റെ നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി പറഞ്ഞു.
കാലങ്ങളായി ഈ ക്ഷേത്രപ്പറമ്പിലൂടെ കടന്നുപോകുന്ന പരിപാടികളും മറ്റും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ നിന്ന് അനുവാദം വാങ്ങിയതിന്റെ രേഖകള്‍ ലഭ്യമായിരിക്കെ ഈ ക്ഷേത്രംവക റോഡ് പിഡബ്ല്യുഡിയുടേതാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഈ വര്‍ഷം ജനുവരി 20-ാം തീയതി പിഡബ്ല്യുഡി ഇരിങ്ങാലക്കുട റോഡ് സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നത് മൂര്‍ക്കനാട് ഭഗവതി ആലുംപറമ്പില്‍ നിലവിലുള്ള റോഡ് പിഡബ്ല്യുഡിയുടേതാണെന്ന് കാണിക്കുവാനുള്ള ഒരു രേഖയും ഓഫീസില്‍ ഇല്ലെന്നാണ്.
ക്ഷേത്രം ഭൂമി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റേതാണെന്നും റവന്യൂ പിഡബ്ല്യുഡി രേഖകള്‍ വ്യക്തമാക്കുമ്പോഴും കൊച്ചിന് ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചുവരുന്നതായി ഭൂമിയിലൂടെ അന്യമതാചാരമായ പെരുന്നാള്‍ പ്രദക്ഷിണം പോകുന്നതിന് ദേവസ്വം ബോര്‍ഡിനോ ഹിന്ദു വിശ്വാസികള്‍ക്കോ മൂര്‍ക്കനാട് ശിവക്ഷേത്ര ഉപദേശകസമിതിക്കോ താത്പര്യമില്ലെന്നിരിക്കേ അതിലൂടെ തന്നെ അമ്പുപെരുന്നാളും പ്രദക്ഷിണവും നടത്താനുള്ള പളളിവികാരിയുടെ കുത്സിത ശ്രമമാണ് കഴിഞ്ഞ 26-ാംതിയതി നടന്ന അനിഷ്ട സംഭവങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. ഇരിങ്ങാലക്കുട മുന്‍ മുന്‍സിപ്പില്‍ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവീസും കുടുംബക്കാരും വീടിന്റെ കിഴക്കുഭാഗത്തുള്ള വഴി അടച്ചുകെട്ടി പടിഞ്ഞാറു ഭാഗത്തുള്ള ക്ഷേത്രമൈതാനം വഴിയായി ഉപയോഗിച്ച് കയ്യേറുവാന്‍ കുറെ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നു. ഇതിന്റെ ഭാഗമായാണ് 2011മുതല്‍ ഈ റോഡിലൂടെ പെരുന്നാള്‍ ഘോഷയാത്ര നടത്തുവാനുള്ള പള്ളിക്കമ്മറ്റിയുടെ തീരുമാനം ഉണ്ടാകുന്നത്.
ബെന്‍സി ഡേവീസിന്റെയും സെന്റ് ആന്റണീസ് പള്ളിവികാരിയുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ഗൂഡാലോചനയുടെ ഫലമാണ് ക്ഷേത്രഭൂമി കയ്യേറുവാന്‍ പോലീസിന്റെ സഹായവും സംരക്ഷണവും ലഭിച്ചതെന്ന് ആര്. വി. ബാബു പറഞ്ഞു.
ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭക്തജനങ്ങളെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരേയും കേസില്‍ കുടുക്കുവാനും തല്ലിച്ചതക്കുവാനുമുള്ള പോലീസിന്റെ ധാര്‍ഷ്ട്യമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസിന് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്.
പോലീസിന്റെ ദുര്‍നടപടിക്കെതിരെ ഈ മാസം 22ന് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാനും ജില്ലാഭരണകൂടത്തിന്റെ ക്ഷേത്രഭൂമി ഏറ്റെടുക്കുവാനുള്ള തീരുമാനത്തിനെതിരെ മുഴുവന്‍ ഹൈന്ദവ സംഘടനകളേയും സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആറിന് അഞ്ചുമണിക്ക് ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ വിശദീകരണയോഗം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനസെക്രട്ടറി പി.സുധാകരന്, ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മിനി മനോഹരന്, ജില്ലാ സെക്രട്ടറി കെ. കേശവദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: