കോട്ടയം: മാറാട് കൂട്ടക്കൊല സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്‍തലവന്‍ പ്രദീപ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.
കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഇനിയും പുറത്തുവരാത്ത ഒട്ടേറെ ഞെട്ടിപ്പിക്കുന്ന രഹസ്യവിവരങ്ങളില്‍ ഒന്നു മാത്രമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയാന്‍ ബാദ്ധ്യസ്ഥനാണ്. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഈ ആരോപണത്തിന്റെ സത്യസ്ഥിതി കേന്ദ്ര ആഭ്യന്തരവകുപ്പ് കണ്ടെത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മറ്റ് ഭീകരാക്രമണകേസുകളില്‍ പ്രതികളായി ഇപ്പോള്‍ ജയിലില്‍ കഴിയുന്നവര്‍ക്കും പിഡിപി നേതാവ് മദനിക്കും മാറാട് കൂട്ടക്കൊലയുമായുള്ള ബന്ധം അന്വേഷണവിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ നേതാക്കളും ഭീകര പ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാറാട് കേസുമായി ബന്ധപ്പെട്ട് പുറത്തു വരാനുണ്ട്.
വളരെ ആഴത്തിലുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ കേരള സര്‍ക്കാര്‍ ചില രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി കേസന്വേഷണം മരവിപ്പിക്കുകയാണ്. പണവും ആയുധങ്ങളും ഇതര സഹായങ്ങളും നല്കി കൂട്ടക്കൊലയ്ക്കു ചരടുവലിച്ച കറുത്ത ശക്തികള്‍ ആരെല്ലാമെണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
കൊന്നവരേക്കാള്‍ കൊല്ലിച്ചവരാണ് ഏറ്റവും വലിയ കുറ്റക്കാര്‍. സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടുമൂലം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല.
പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം മാറാട് കൂട്ടക്കൊലയെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുകയും തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം.
ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനും കേരള നിയമസഭയും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിട്ടും സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കാത്തത് മുഖ്യമന്ത്രി നടത്തിയ ചരടുവലികളും അട്ടിമറി പ്രവര്‍ത്തനങ്ങളും മൂലമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ കേസന്വേഷണം നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐ രംഗത്തുവരണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: