വള്ളിക്കുന്ന് (മലപ്പുറം): സാമൂഹ്യപ്രവര്‍ത്തകരില്‍ ആദര്‍ശവാദികള്‍ കുറയുന്നതാണ് ഇക്കാലത്തെ വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് അഭിപ്രായപ്പെട്ടു.
അരിയല്ലൂര്‍ വേദവ്യാസ വിദ്യാനികേതനില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രശിക്ഷണ ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ത്യാഗമനോഭാവം കുറയുന്നതിനാല്‍ പൊതുജീവിതം സ്വാര്ത്ഥതാപൂര്ണ്ണമായിരിക്കുന്നു. ധര്‍മ്മനിഷ്ഠരായ സാമൂഹ്യ പ്രവര്‍ത്തകനെ സൃഷ്ടിക്കുന്നതിന് നിരന്തരമായ പരിശീലനം ആവശ്യമാണ്.
ഇതിന്റെ അഭാവമാണ് പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെടാന്‍ കാരണം. ഭേദഭാവനയില്ലാത്ത ജാഗ്രതാപൂര്‍ണ്ണമായ സമാജം രാഷ്ട്രത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് കെ. ചാരു ശിബിരം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ എം. വിശ്വനാഥന് അധ്യക്ഷതവഹിച്ചു. വിഎച്ച്പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര് ബലരാമന്, എസ്.ജെ.ആര്. കുമാര്‍, കെ.പി. നാരായണന്, എം.സി. വത്സന് തുടങ്ങിയവര്‍ സംസാരിച്ചു. മെയ് പന്ത്രണ്ടിന് സമാപിക്കുന്ന ശിബിരത്തില്‍ വിശ്വഹിന്ദുപരിഷത്ത് അന്താഷ്ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത് റായ്, സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സഹസംയോജക് എ. ഗോപാലകൃഷ്ണന്, ഹിന്ദുഐക്യവേദി സഹസംഘടനാസെക്രട്ടറി എം. രാധാകൃഷ്ണന്, വി.ആര്. രാജശേഖരന് തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: