ആറന്മുള: പ്രകൃതിയുടെ വരദാനമായ നെല്‍വയലുകളില്‍ കണ്ണ് വച്ചിരിക്കുന്ന മാഫിയകള്‍ക്കെതിരെയുള്ള ഒരു തുടക്കമാണ് ആറന്മുളയിലെ സമരമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍ എക്സ് എംഎല്‍എ അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിരണ്ടാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ. പത്മകുമാര്‍.
സെയിലന്റ് വാലിയിലൂടെ കേരളത്തിന്റെ വനസമ്പത്ത് സംരക്ഷിച്ച സുഗതകുമാരിയുടെ നേതൃത്വം നെല്‍വയലുകളുടെ സംരക്ഷണത്തിനായി ആറന്മുളയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതു തന്നെ സമരം വിജയിക്കും എന്നതിന്റെ ഒരു ശുഭ സൂചന തന്നെയാണ്. ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന് സര്‍ക്കാരും കെജിഎസും പൂര്‍ണമായി പിന്മാറിയെങ്കില് മാത്രമെ ആറന്മുളയിലെ സമരം അവസാനിക്കൂ എന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
പുതിയ ദല്ലാള്‍ വികസന നയത്തിനെതിരെയായുള്ള സമരമാണ് ആറന്മുളയില് നടക്കുന്നതെന്നും ഇവിടുത്തെ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ തന്നെ ആവശ്യമാണെന്നും സത്യഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രകൃതി ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ എം.എന്‍. ജയചന്ദ്രന് അഭിപ്രായപ്പെട്ടു.
കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് സത്യഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പൈതൃക ഗ്രാമ കര്‍മ്മ സമിതി ജന. കണ്‍വീനര്‍ പി.ആര്. ഷാജി സ്വാഗതം പറഞ്ഞു. ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, റിട്ട. മേജര്‍ ആര്. ലാല്‍കൃഷ്ണ, തൊടുപുഴ ന്യൂമാന്‍സ് കോളജ് റിട്ട. പ്രൊഫ. ഡോ. കെ.വി. ഡൊമിനിക്, മുന്‍ കെപിസിസി അംഗം അഡ്വ. തോമസ് മാത്യു, പി.പി. സാനു, സന്തോഷ് അറയ്ക്കല്‍, ആറന്മുള വിജയകുമാര്‍, പി. ഇന്ദുചൂഡന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: