തൊഴിലാളിപ്രസ്ഥാനം തളരുന്നു
അമേരിക്കയില്‍ അതിവേഗം വളര്‍ന്നുവന്ന തൊഴിലാളിശക്തി ചിക്കാഗോ സംഭവങ്ങളോടെ തളര്‍ന്നു. 1884 മുതല്‍ അമേരിക്കന്‍ ഭരണകൂടം എട്ടുമണിക്കൂര്‍ പ്രവൃത്തിസമയം അംഗീകരിക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ടിരിക്കെയാണ് 1885 മെയ് 3,4 തിയ്യതികളില്‍ ചരിത്രത്തെ പുറകോട്ടു പിടിച്ചു വലിച്ച നിരുത്തരവാദപരമായ അച്ചടക്കലംഘനങ്ങള്‍ അരങ്ങേറിയത്. ഭാരതത്തില്‍ ചൗരിചൗരയിലെ അക്രമസംഭവവും അതിനെതിരെ ഗാന്ധിജിയെടുത്ത കര്‍ശനനിലപാട് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തിയതും ഓര്‍ക്കുക. ഹേമാര്‍ക്കറ്റ് സ്ക്വയര്‍ സംഭവത്തിനുശേഷം 1886 ന്റെ ഉത്തരാര്‍ദ്ധം തളര്‍ന്ന തൊഴിലാളികളുടെ മേല്‍ തൊഴിലുടമകളുടെ ആക്രമണം നടന്ന കാലമായിരുന്നു. ആവശ്യം നേടിയെടുക്കാന്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കു കഴിഞ്ഞില്ല. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ സമരത്തിന്റെ സന്ദര്‍ഭം ദുരുപയോഗപ്പെടുത്തികൊണ്ട് അനാര്‍ക്കിസ്റ്റുകള്‍ കാണിച്ച അതിസാഹസത്തെ അമേരിക്കന്‍ തൊഴിലാളികള്‍ അവഗണിച്ചു തള്ളി.
സാന്ദര്‍ഭികമായി പറയട്ടെ, 1893 സെപ്തംബര്‍ 13ന് ചിക്കാഗോവില്‍ സ്വാമിവിവേകാനന്ദന് നടത്തിയ പ്രസംഗം ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായിരുന്നു. മെയ് ദിനത്തെക്കാള്‍ ചിക്കാഗോവിന് ഓര്‍മ്മിക്കുവാനുള്ളത് ഈ ദിനമാണ്. സര്‍വ്വമത സാരവുമേകമെന്നും മറിച്ച് കരുതുന്നവര്‍ കൂപമണ്ഡൂകങ്ങളാണെന്നും സ്വാമിജി അവിടെ പ്രസ്താവിച്ചത് കമ്മ്യൂണിസ്റ്റ്’മത’ക്കാര്‍ക്കും ബാധകമാണ്.
മേയിലെ പണിമുടക്കു നടത്തിയ ഇടതുപക്ഷ ബ്ലാക്ക് ഇന്റര്‍നാഷണല്‍, വര്‍ക്കിംഗ് മെന്‍സ് പാര്‍ട്ടി എന്നിവക്ക് തൊഴിലാളികളുടെ വിശ്വാസമാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞില്ല. 1886ല്‍ ഫെഡറേഷനും, നൈറ്റ്സ് ഓഫ് ലേബറിന്റെ ഒരു വിഭാഗവും ചേര്‍ന്ന് അമേരിക്കന്‍ ഫെഡറേഷന് ഓഫ് ലേബര്‍ (എഎഫ്എല്‍) എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന ഒരിക്കല്‍കൂടി അമേരിക്കയിലാകമാനം 1890 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിക്കുവേണ്ടി ഒരു പൊതുപണിമുടക്കു നടത്താന്‍ തീരുമാനിച്ചു.
1872ല്‍ കമ്യൂണിസ്റ്റ് ഒന്നാം ഇന്റര്‍നാഷണലിന്റെ തലസ്ഥാനം ലണ്ടനില്‍നിന്നും ന്യൂയോര്‍ക്കിലേക്ക് മാറിയതോടെ അത് ഒരു സാര്‍വ്വദേശീയ സംഘടനയെന്ന നിലയില്‍ ഇല്ലാതായി. 1876ല്‍ അത് ഔദ്യോഗികമായി പിരിച്ചുവിട്ടു. വീണ്ടും പുനഃസംഘടിപ്പിക്കപ്പെട്ട രണ്ടാം ഇന്റര്‍നാഷണലിന് ജന്മം നല്കിയ 1889 ലെ പാരീസ് കോണ്‍ഗ്രസ്സ് മേല്പറഞ്ഞ എഎഫ്എല്ലിന്റെ തീരുമാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ വേണ്ടി സ്വാഗതം ചെയ്യുകയും ലോകത്തെ എല്ലാ രാജ്യങ്ങളിലും 1890 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിക്കു വേണ്ടി പണിമുടക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അമേരിക്കയോടൊപ്പം ചില യൂറോപ്യന്‍ രാജ്യങ്ങളിലും അന്നു പണിമുടക്ക് നടന്നു.
പാരീസ് സമ്മേളനത്തിനു ശേഷം മെയ് ഒന്ന് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രചാരണ ആയുധമായി മാറുന്നതായി എഎഫ്എല്ലിന് തോന്നിതുടങ്ങി. പ്രാദേശികമായി സെപ്തംബറിലെ ഒന്നാം തിങ്കളാഴ്ച തൊഴിലാളി ദിനമായി ആചരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. 1891ല്‍ ഇന്റര്‍നാഷണലിന്റെ ബ്രസ്സല്‍സില്‍ വച്ചു നടന്ന കോണ്‍ഗ്രസ്സ് മെയ്ദിനം ആചരിക്കണമെന്ന് തീരുമാനിച്ചുവെങ്കിലും ആ തീരുമാനത്തെ ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍, ബ്രിട്ടീഷ് ലേബര്‍ പാര്ട്ടിക്കാര് തുടങ്ങിയവര്‍ എതിര്‍ക്കുകയും മെയ് ഒന്ന് സമരത്തിനും പ്രക്ഷോഭത്തിനും പകരം വിശ്രമത്തിന്റേയും വിനോദത്തിന്റേയും ദിനമാക്കാനാണ് വാദിച്ചത്.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തീരുമാനം ലംഘിച്ച് അവര്‍ എട്ടുമണിക്കൂര്‍ പ്രവൃത്തിസമയമെന്ന ആവശ്യത്തിനുള്ള പ്രകടനം പണിമുടക്കില്ലാതെ നടത്തുവാന്‍ വേണ്ടി തൊട്ടുവരുന്ന ഞായറാഴ്ചത്തേക്ക് നിശ്ചയിച്ചു. 1900-ലെ പാരീസ് കോണ്‍ഗ്രസ്സ് മെയ്ദിനപ്രമേയം വീണ്ടും അംഗീകരിച്ചു നടപ്പിലാക്കാന്‍ നിശ്ചയിച്ചു. 1904-ലെ ആംസ്റ്റര്‍ഡാം കോണ്‍ഗ്രസ്സ് അവസാനമായി മെയ്ദിനം എട്ടുമണിക്കൂര്‍ പ്രവൃത്തി സമയമെന്ന ആവശ്യത്തിനുവേണ്ടി ആചരിക്കണമോയെന്ന് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ ആ ആവശ്യം അംഗീകരിക്കാനാവാതെ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് മെയ്ദിനം മറ്റു രാഷ്ട്രീയാവശ്യങ്ങള്‍ക്കായി മാറി.
രണ്ടാം ഇന്റര്‍നാഷണലിന്റെ സൂറിച്ച് കോണ്‍ഗ്രസ്സ് മെയ്ദിനം “വര്‍ഗഭേദങ്ങള്‍ നശിപ്പിക്കുവാന്‍” ആചരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. 1914-ല്‍ രണ്ടാം ഇന്റര്‍നാഷണല്‍ വീണ്ടും തകര്‍ന്നുവീണു. ആദ്യകാലത്തെ മെയ്ദിന പണിമുടക്കില്‍ എട്ടുമണിക്കൂര്‍ പ്രവൃത്തിസമയമെന്ന ആവശ്യമാണുണ്ടായിരുന്നതെങ്കില്, പിന്നീട് അതോടൊപ്പം മറ്റു പല മുദ്രാവക്യങ്ങളും കൂട്ടിച്ചേര്‍ത്ത് അതൊരു രാഷ്ട്രീയ സമരമാക്കി മറ്റി. സാര്‍വ്വദേശീയ തൊഴിലാളിവര്‍ഗ ഐക്യം, സാമ്രാജ്യത്വയുദ്ധത്തിനെതിരെ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം, രാഷ്ട്രീയ തടവുകാരുടെ മോചനം, തൊഴിലാളികളുടെ രാഷ്ട്രീയ സാമ്പത്തിക സംഘടനാ സ്വാതന്ത്ര്യം എന്നിവ അതില്‍പ്പെടുന്നു.
ലെനിന് കമ്മ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കാന്‍ റഷ്യയില്‍ മെയ്ദിനം ആചരിക്കുവാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ്കാര് അമേരിക്കയിലും മെയ്ദിനം അതിനായി ഉപയോഗപ്പെടുത്തി. റഷ്യന്‍ വിപ്ലവപ്രസ്ഥാനം മെയ്ദിനത്തെ പരമാവധി പ്രയോജനപ്പെടുത്തി. 1890ല്‍ ജയിലില്‍വെച്ച് ലെനിന് ഒരു മെയ്ദിന ലഘുലേഖ എഴുതി ഒളിച്ചു പുറത്തുകടത്തി അച്ചടിച്ചു. അക്കാലത്ത് റഷ്യയില്‍ അവിടുത്തെ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 19 ആണ് യൂറോപ്പിലെ മെയ് ഒന്ന്. കാരണം റഷ്യന്‍ കലണ്ടര്‍ അക്കാലത്ത് പതിമൂന്നുദിവസം പുറകിലായിരുന്നു.
1905-ലെ ഒന്നാം റഷ്യന്‍ വിപ്ലവത്തിന്റെ പരാജയത്തിനുശേഷം 1912 ല്‍ മെയ്ദിന പണിമുടക്കുനടന്നു. എന്നാല്‍ 1915-ലെ മെയ്ദിനത്തില്‍ തൊഴിലാളികള്‍ പണിമുടക്കരുതെന്ന് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റുകളും ഫ്രഞ്ച് സോഷ്യലിസ്റ്റുകളും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ പങ്കെടുത്തിരുന്ന മറ്റു സോഷ്യലിസ്റ്റു പാര്‍ട്ടികളും ഇതേ നിലപാടെടുത്തു. റഷ്യയിലെ ബോള്‍ഷെവിക്കുകളും മറ്റു സ്ഥലങ്ങളിലെ ന്യൂനപക്ഷം വരുന്ന ചിലരും മാത്രം മെയ്ദിനാചരണത്തില്‍ ഒട്ടിനിന്നു. 1916 ലെ മെയ്ദിനം ഭാഗികവും സംഘട്ടനങ്ങള്‍ നിറഞ്ഞതുമായിരുന്നു. 1917ലെ മെയ്ദിനം റഷ്യയില്‍ ഒക്ടോബര്‍ വിപ്ലവത്തിലേക്ക് നയിച്ച ഒരു ഘട്ടമായിരുന്നു. ഭാരതത്തിലും എഐടിയുസി 1927 മുതല്‍ മെയ്ദിനം ആചരിക്കാന്‍ തുടങ്ങി.
അമേരിക്കയില്‍ 1917 ല്‍ സോഷ്യലിസ്റ്റുപാര്‍ട്ടിയിലെ ഒരു വിഭാഗം അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ റൂഥന്ബര്ഗിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വയുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ മെയ്ദിനം ഉപയോഗപ്പെടുത്തി. 1923 ലെ മെയ്ദിനപതിപ്പില് റൂഥന്ബര്ഗ് എഴുതി: “ലോകത്തില്‍ മേറ്റ്വിടെയുമെന്നപോലെ അമേരിക്കയിലും ഭാവി കമ്മ്യൂണിസത്തിന്റേതാണ്!!” അമേരിക്ക അന്നും ഇന്നും മുതലാളിത്തത്തിന്റെ ഏറ്റവും വലിയ സങ്കേതമായി തുടരുന്നു. 1919ല്‍ അവിടെ ഒരു വിഭാഗം നടത്തിയ മെയ്ദിന പ്രകടനം പോലീസ് അടിച്ചമര്‍ത്തി.
അമേരിക്കയിലും കമ്യൂണിസ്റ്റുകാര്‍ മെയ് ഒന്നിനെ രാഷ്ട്രീയലക്ഷ്യം വച്ച് ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ 1928-ലെ എഎഫ്എല്ലിന്റെ (അമേരിക്കന്‍ ഫെഡറേഷന് ഓഫ് ലേബര്‍) പ്രതിനിധി സമ്മേളനം മെയ്ദിനം ശിശുദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 1928ലെ എഎഫ്എല്ലിന്റെ പ്രമേയത്തില്‍ പറഞ്ഞു: “കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും മെയ്ദിനം തൊഴിലാളി ദിനമായി ആചരിച്ചുകൊണ്ടിരിക്കുന്നു. മെയ് ഒന്ന് ശിശുക്കളുടെ ആരോഗ്യദിനമായി കൊണ്ടാടാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റിനോട് നിര്ദേശിച്ചിട്ടുള്ളതിനാല് ഇന്നുമുതല്‍ മെയ് ഒന്ന് ശിശുക്കളുടെ ആരോഗ്യദിനമായി അറിയപ്പെടുന്നതാണ്. അതുകൊണ്ട് മെയ്ദിനം മേലില്‍ ഒരിക്കലും പണിമുടക്കുദിനമായോ ലോക കമ്യൂണിസ്റ്റ് ദിനമായോ അറിയപ്പെടുകയില്ല.”
അമേരിക്ക, ഇറ്റലി, കാനഡ എന്നിവിടങ്ങളിലൊന്നും മെയ്ദിനം തൊഴിലാളികള്‍ ആചരിക്കുന്നില്ല. അമേരിക്ക, കാനഡ, പോര്ട്ടോറിക്കോ എന്നീ രാജ്യങ്ങളില്‍ സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴില്‍ ദിനമായി ആചരിക്കുന്നത്. ന്യൂയോര്‍ക്കില്‍ 1882 സെപ്തംബര്‍ 5ന് ആണ് ആദ്യമായി ട്രെയ്ഡ് യൂണിയന് അവകാശത്തിനുവേണ്ടി 1872 ല്‍ നടത്തിയ പ്രകടന വിജയത്തിന്റെ ഓര്‍മ്മക്കായി തൊഴിലാളിദിനമായി കൊണ്ടാടിയത്. 1894ല്‍ കാനഡയിലെ സര്‍ക്കാര്‍ ഈ ദിവസം അവധിദിനമായി പ്രഖ്യാപിക്കാനുള്ള ഒരു നിയമവും പാസ്സാക്കുകയുണ്ടായി.
അഡ്വ. സികെ. സജിനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: