ഉമ്മന്‍ചാണ്ടിയുടെ കേരളത്തില്‍ എന്തു നടക്കുമെന്ന് അറിയാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിനോട് ചോദിക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആ സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പും ചേര്‍ന്ന് വിചാരിച്ചാല്‍ അമ്പലപ്പറമ്പുകളില്‍ കുര്‍ബാന നടത്താമെന്ന് കണ്ടുപിടിച്ച പോലീസുദ്യോഗസ്ഥനാണ് വര്‍ഗീസ്.
സെബസ്ത്യാനോസ് പുണ്യവാളന്റെ നെഞ്ച് തുളച്ച അമ്പുമായി ഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ വിശ്വാസിപ്പട നിരത്തിലിറങ്ങിയപ്പോള്‍ കാവലിനെത്തിയതാണ് വര്‍ഗീസേമാന്‍. പൊതുനിരത്തും കടന്ന് മുട്ടയില്‍ കുത്തിയ അമ്പുമായി പള്ളിപ്പട മൂര്‍ക്കനാട് മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുവഴിയില്‍ കടന്നപ്പോള്‍ അരുതെന്ന് പറഞ്ഞവരോട് കാവലാളന്‍ വിളിച്ചുപറഞ്ഞ വാക്കുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാനിഫെസ്റ്റോ. ‘ഇത് മോദിയുടെ ഗുജറാത്തല്ല, ഉമ്മന്‍ചാണ്ടിയുടെ കേരളമാണ്’ എന്നായിരുന്നു വര്‍ഗീസിന്റെ ആക്രോശം. സെബസ്ത്യാനോസിന്റെ അമ്പെഴുന്നെള്ളിപ്പിന് കാവല്‍ നിന്ന ഈ മഹത്തായ അധ്യായം രേഖപ്പെടുത്തിവെച്ചാല്‍ ഭാവിയില്‍ ഒരു പുണ്യാളപ്പട്ടം വര്‍ഗീസിന് വത്തിക്കാനില്‍ നിന്ന് തരപ്പെട്ടേക്കാനും മതി.
സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനാണ് അമ്പലപ്പറമ്പ് കൈയേറാന്‍ ഇവര്‍ക്ക് അവകാശമുണ്ടെന്ന് വാദിക്കുന്നത്. അതിന് കാരണം കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നതും. അതങ്ങനെതന്നെയോ എന്ന് വ്യക്തമാക്കേണ്ട ബാധ്യത ഉമ്മന്‍ചാണ്ടിക്കുള്ളതാണ്. അമ്പ് പ്രദക്ഷിണത്തിന്റെ ഭക്തിപാരവശ്യത്തില്‍ വിശുദ്ധ വര്‍ഗീസ് അമ്പലപ്പറമ്പിലെത്തിയ ഹിന്ദുനേതാക്കളെ തല്ലിച്ചതച്ചു. ഹിന്ദുഐക്യവേദിയുടെ സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ നാല് പേര്‍ക്കാണ് വര്‍ഗീസിന്റെയും പോലീസ് പടയുടെയും ആക്രമണത്തില്‍ പരിക്കേറ്റത്. അതിലൊരാള്‍ കേരളം ആദരിക്കുന്ന ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ ബ്രഹ്മചാരി ഭാര്‍ഗവറാമാണ്. മര്‍ദനമേറ്റ മറ്റ് ജനറല്‍സെക്രട്ടറിമാര്‍ കെ.പി. ഹരിദാസും ആര്.വി. ബാബുവും വി. സുശികുമാറുമാണ്. ഗുരുതരമായി പരിക്കേറ്റ ഹരിദാസ് ചികിത്സയിലാണ്. ക്ഷേത്രഭൂമിയിലെ ക്രൈസ്തവകടന്നുകയറ്റം അവരുടെ അവകാശമാണെന്നും അത് ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടി ലാത്തിയടിയാണെന്നും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കേണ്ടതാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരുപാട് സമരങ്ങള്‍ കണ്ടവനാണ് താനെന്നതാണ് വര്‍ഗീസ് സ്വയം പറയുന്ന കേമത്തം. സെക്രട്ടറിയേറ്റ് നടയാണ് മൂര്‍ക്കനാട് ശിവന്റെ തിരുനടയെന്ന പരമവിവരക്കേടിനെ എന്ത് പേരിട്ട് വിളിക്കണം.
മൂര്‍ക്കനാട് മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ രണ്ടേക്കര്‍ 27 സെന്റ് ഭൂമിയില്‍ സെബസ്ത്യാനോസ് പുണ്യവാളന്റെ ആള്ക്കാര് കണ്ണുവെയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മൂര്‍ക്കനാട് അന്തോണീസ് പുണ്യവാളന്റെ പള്ളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശിവക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെയും. 2011ന് മുമ്പും അമ്പ് പ്രദക്ഷിണം നടന്നിട്ടുണ്ട്. ക്രിസ്തീയവിശ്വാസികള്‍ പാര്‍ക്കുന്ന ഭവനങ്ങള്‍ക്ക് മുന്നിലൂടെ അത് ശാന്തമായി ഭക്തിനിര്‍ഭരമായി കടന്നുപോകും. വരവേല്‍ക്കാന്‍ ഹിന്ദുക്കളും ഒത്തുകൂടും. ശിവക്ഷേത്രത്തിന്റെ അനുബന്ധമായി സ്ഥിതി ചെയ്യുന്ന ചണ്ഡികാദേവിക്ഷേത്രവും ദേവിയുടെ കടാക്ഷമേല്ക്കുന്ന ഈ പറമ്പും ഹിന്ദുക്കള്‍ക്ക് ദേവന്റെ ആറാട്ടുവഴിയാണ്. എന്നാല്‍ അത് പുറമ്പോക്കാണെന്ന വാദമുയര്‍ത്തുകയായിരുന്നു ആദ്യ നീക്കം. പിന്നീട് അവര്‍ നടന്നുനടന്ന് അത് നടവഴിയായി. നടവഴിക്ക് വീതികൂടി. അമ്പലപ്പറമ്പിനുമപ്പുറം കാഷായമുക്ക് വഴി പള്ളിസ്കൂള്പ്പടിയിലേക്കുള്ള സ്വകാര്യബസുകള്‍ എളുപ്പവഴിക്ക് പോകാന്‍ ഈ പാതയിലൂടെ കടത്തിവിട്ടു. പിന്നെ ബസുകള്‍ക്ക് പോകാനുള്ള പാത ടാര്‍ ചെയ്ത് വെടിപ്പാക്കിയെടുത്തു. ഹിന്ദുവിന്റെ ഉദാരതയ്ക്ക് അവര്‍ ദൗര്‍ബല്യമെന്ന് പേരിട്ടു.
ഒടുവില്‍ 2011ല്‍ ദേവന്റെ ആറാട്ടുവഴിയില്‍ കുരുത്തോലകള്‍ കെട്ടി സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണത്തിന് കളമൊരുക്കി. ക്ഷേത്രവിശ്വാസികളുടെ നെറ്റി ചുളിഞ്ഞത് അപ്പോള്‍ മാത്രമാണ്. ക്ഷേത്രഭരണസമിതി ചോദ്യം ചെയ്തപ്പോള്‍ പള്ളിക്കമ്മറ്റിക്കാര് മാപ്പ് പറഞ്ഞു. അവര്‍ക്ക് അറിയില്ലായിരുന്നുവത്രെ അത് മൂര്‍ക്കനാട് ദേവന്റെ തിരുപ്പറമ്പാണെന്ന്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ നിലയ്ക്ക് ഇത്തവണ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥന. ഹിന്ദുവിന്റെ ഉദാരത അതും അനുവദിച്ചു. പിന്നെ ഇത് അമ്പ് വരവിന്റെ സ്ഥിരം വഴിയാക്കാമെന്നായി ധാരണ. 2012 ലും ഭക്തജനങ്ങള്‍ എതിര്‍ത്തിട്ടും ക്രൈസ്തവസഹോദരരുടെ വിശ്വാസത്തിന് മുറിവേല്ക്കാതിരിക്കാന് ഹിന്ദുക്കള്‍ കാവല്‍ നിന്നു. അടുത്ത പടി അമ്പലപ്പറമ്പിന് നേരെ എതിര്‍വശത്ത് ഒരു ക്രിസ്ത്യാനി നല്കിയ വസ്തുവില്‍ സെബസ്ത്യാനോസിന് കപ്പേള നിര്‍മ്മിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് ഇടവകവിശ്വാസികളുടെ ഇടവഴികളില്‍ നടന്നിരുന്ന അമ്പ് പ്രദക്ഷിണത്തിന് അമ്പലപ്പറമ്പ് വേദിയായതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം ഭക്തജനങ്ങള്‍ മനസിലാക്കിയത്. ഹിന്ദുസംഘടനകള്‍ ശക്തമായി രംഗത്തുവന്നതോടെ ജില്ലാ ഭരണകൂടവും ദേവസ്വവും അടുത്ത തവണ അമ്പെഴുന്നെള്ളത്തിന് അനുമതി നിഷേധിച്ചു. ചര്‍ച്ചകളും തുടര്ചര്ച്ചകള്ക്കുമൊടുവില് ദേവസ്വം ഭൂമിയില്‍ അമ്പ് പ്രദക്ഷിണം പാടില്ലെന്ന് ഏപ്രില്‍ 19ന് പറഞ്ഞ കളക്ടറും പോലീസും 25ന് പൊടുന്നനെ അനുമതി നല്‍കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന് വേണ്ടി അത് നടത്തിച്ചെടുക്കാന്‍ വര്‍ഗീസ് ഏമാനെയും ഏര്‍പ്പെടുത്തി. അതിന്റെ ബാക്കിപത്രമാണ് മൂര്‍ക്കനാട് തൊട്ടടുത്ത ദിവസങ്ങളില്‍ നടന്നത്. എന്നാല്‍ ഡിവൈഎസ്്പി: പി.എ. വര്‍ഗീസ് സ്വയം സെബാസ്ത്യാനോസായിട്ടും അമ്പ് പ്രദക്ഷിണം അമ്പലമുറ്റത്ത് നടന്നില്ല.
പക്ഷേ മൂര്‍ക്കനാട് സംഭവം മതേതര മാധ്യമ മാഫിയകള്‍ കണ്ടില്ല. അവര്‍ ഇങ്ങനെയുള്ളതൊന്നും കാണില്ല. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു മുന്നില്‍ പശുവിനെ അറുത്തപ്പോഴും കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്ര നടയിലെ വിളക്കുകാലില്‍ പോത്തിന് തല കൊണ്ടുവെച്ചപ്പോഴും അവരതൊന്നും കണ്ടില്ല. തൃശൂര്‍ ജില്ലയില്‍ ഒരു ഹര്‍ത്താല്‍ നടന്നില്ലായിരുന്നുവെങ്കില്‍ മൂര്‍ക്കനാട് അങ്ങനെ പോലും വാര്‍ത്തയാകുമായിരുന്നില്ല. അപ്പോള്‍ ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാനും പള്ളി പണിയാനുമുള്ള നീചശ്രമങ്ങളോടുള്ള പ്രതികരണം ഒറ്റപ്പെട്ടതാകുമ്പോഴുള്ള അപകടമാണിത്.
സെക്രട്ടറിയേറ്റ് നടയിലൊരുപാട് സമരങ്ങള്‍ കണ്ട വര്‍ഗീസ് പക്ഷേ ചരിത്രം പഠിച്ചിട്ടില്ല. 1982ലെ മീനമാസത്തില്‍ ഏതോ ഒരു പ്രഭാതരത്തിലാണ് ശബരിമല പൂങ്കാവനത്തിലെ നിലയ്ക്കല്‍ പള്ളിയറക്കാവില്‍ കുരിശ് കണ്ടത്. പവ്വത്തില്‍ പിതാവും നിരപ്പേലച്ചനും കുഞ്ഞാടുകളുമെല്ലാം ചേര്‍ന്ന് അതിനുമേല്‍ കഥ മെനഞ്ഞ് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു. മാര്‍ത്തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിലെങ്ങോ പാകി മുളപ്പിച്ചതാണ് ആ കുരിശെന്നായിരുന്നു കഥ.
പിന്നെ അവിടെ ഷെഡ് വന്നു, ഷെഡിന് മുകളില്‍ കുരിശ് വെച്ചു. അതിന് പള്ളി എന്ന് പേരുമിട്ടായിരുന്നു കയ്യേറ്റം. കെട്ടിയ പള്ളി പള്ളിയറക്കാവില്‍ നിന്ന് കെട്ടിയവര്‍ തന്നെ പൊളിച്ചുനീക്കിയതിന്റെ ചരിത്രമാണ് ഹിന്ദുസംഘടനകളുടെ സമരചരിത്രം. ക്ഷേത്രഭൂമികള്‍ സംഘടിത മതങ്ങളുടെ വിളവെടുപ്പ് ഭൂമിയാകുന്നത് വേലിക്കെട്ടുകളില്ലാത്തത് കൊണ്ടാണ്. വേലിയില്ലാത്ത വിള തിന്നാന്‍ ആദ്യം ആടുകളും പിന്നാലെ ഇടയന്മാരും എത്തുമെന്നത് മൂര്‍ക്കനാടിന്റെ മാത്രം പാഠമല്ലെന്നോര്ക്കണം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: