കൊച്ചി: പോളിംഗ്ബൂത്തിനുപുറത്ത് ബിജെപിയുടെ ചിഹ്നം ഉയര്‍ത്തിക്കാട്ടിയതില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ കുടുക്കാന്‍ നടത്തിയ ശ്രമം പൊളിയുന്നു. പോളിംഗ്ബൂത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ വിലക്കുകള്‍ ബാധകമല്ലാത്ത സ്ഥലത്താണ് മോദി താമര ചിഹ്നം ഉയര്‍ത്തിക്കാട്ടിയത്. നിയന്ത്രണ മേഖല പോളിംഗ് ഉദ്യോഗസ്ഥര്‍ വെള്ളവരയിട്ട് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറത്തായിരുന്നു മോദി. മാത്രമല്ല, എല്ലായിപ്പോഴും ഉടുപ്പില്‍ കുത്തിക്കൊണ്ടുനടക്കുന്ന താമരചിഹ്നം പോക്കറ്റിലിട്ടാണ് വോട്ട് രേഖപ്പെടുത്താനായി മോദി പോളിംഗ്ബൂത്തിലേക്ക് കയറിയത്.
പോളിംഗ്ബൂത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ വോട്ടുപിടിക്കാന്‍ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടം പറയുന്നത്. അതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മോദിയുടെ കാര്യത്തില്‍ ബാധകമാകുന്നില്ല.
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചില മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ തിടുക്കത്തില്‍ എഫ്ഐആര്‍ രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത് ഉചിതമായില്ലെന്നാണ് പല നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നതുപോലെ കോടതിയില്‍ ഈ കേസ് നിലനില്‍ക്കില്ലെന്നു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് മോദിയെ ചോദ്യംചെയ്യേണ്ട ആവശ്യംപോലുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
വോട്ട് രേഖപ്പെടുത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി ചിഹ്നമെന്ന നിലയ്ക്ക് സ്വന്തം കൈപ്പത്തിയിലേക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയെന്ന് എഴുതിവെച്ചിട്ടുള്ള തൊപ്പി ധരിച്ചാണ് ചില എഎപി നേതാക്കള്‍ വോട്ടുചെയ്യാന്‍ പോളിംഗ്ബൂത്തില്‍ പ്രവേശിച്ചത്. ഇവര്‍ക്കൊന്നും ബാധകമല്ലാത്ത പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മോദിക്കെതിരെ മാത്രം നടപടിയെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.
പോളിംഗ് സ്റ്റേഷന് പുറത്ത് മോദി വാര്‍ത്താസമ്മേളനം വിളിച്ചു എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. എസ്എംഎസ് വഴിയോ മറ്റ് തരത്തിലോ ഒരു മാധ്യമത്തെയും മോദി ഇതിനായി ക്ഷണിച്ചിട്ടില്ല. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തുവന്ന മോദിയെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. അവരോട് സ്വാഭാവികമായി പ്രതികരിക്കുക മാത്രമാണ് മോദി ചെയ്തത്. ഇതിനാല്‍ ജനപ്രാതിനിധ്യനിയമത്തിലെ 126 (1) (എ) വകുപ്പുപ്രകാരം മോദിക്കെതിരെ എടുത്ത കേസ് നിലനില്‍ക്കില്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും മുന്‍ തെരഞ്ഞെടുപ്പുകളിലും മറ്റ് പല നേതാക്കളും ഇങ്ങനെ ചെയ്തിട്ടുണ്ട്. രാജ്യത്തെ മോദിതരംഗം മാധ്യമസൃഷ്ടിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞത് വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു.
ഇക്കാരണങ്ങളാല്‍ ചട്ടലംഘനമാരോപിച്ച് മോദിയെ കുടുക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരുമെന്നാണ് പല നിയമജ്ഞരും അഭിപ്രായപ്പെടുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: