തൃശൂര്‍: കണ്ണിനും മനസ്സിനും കാഴ്ചയുടെ വിസ്മയം വിതക്കുന്ന ചരിത്രപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് കൊടിയേറി. പൂരത്തിന് മുഖ്യപങ്കാളിത്തം വഹിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറിയത്. മെയ് ഒമ്പതിനാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.
ഇന്നലെ രാവിലെ 11.30നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റിയത്. 11.58നും 12.10നും ഇടയ്ക്ക് പാറമേക്കാവിലും. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കൊടിമര സ്ഥലത്ത് ഭൂമിപൂജ നടത്തിയശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ ചേര്‍ന്ന് ഉയര്‍ത്തി.
പാറമേക്കാവില്‍ തന്ത്രിമാരായ പുലിയന്നൂര്‍ അനുജന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ താന്ത്രികചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. ദേശത്താശാന്‍ എ.എസ്. കുറുപ്പാളിന്റെ അനുവാദം വാങ്ങി, വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തി. ചെമ്പില്‍ നീലകണ്ഠനാചാരി കവുങ്ങില്‍ നിര്‍മ്മിച്ച കൊടിമരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ക്ഷേത്രത്തില്‍നിന്ന് മേല്‍ശാന്തി പൂജിച്ച് നല്കിയ സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്. കൊടിയേറ്റിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി.
പാറമേക്കാവ് രാജേന്ദ്രന്, പാറമേക്കാവ് ദേവീദാസന്, പാറമേക്കാവ് കാശീനാഥന്, നാണു എഴുത്തശ്ശന്‍ ശങ്കരനാരായണന്, മുള്ളത്ത് ഗണപതി എന്നീ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിയ ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്ര കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ആറാട്ടും നടന്നു. പാറമേക്കാവ് ദേവീദാസനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. പെരിവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. ഇന്ന് രാവിലെ ക്ഷേത്രത്തിലെ ആറാട്ടിന് ശേഷം ദേശങ്ങളിലെ പറയെടുപ്പിന് ദേവി പുറപ്പെടും.
എഴിനാണ് പൂരം സാമ്പിള്‍ വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: