ഗുവാഹതി: ആസാമില്‍ 32 പേരെ കൊലപ്പെടുത്തിയ വംശഹത്യ നടന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണ മുന്നണിയുടെ പ്രചോദനത്താല്‍. തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തില്ലെന്ന, മുന്നണിയില്‍ പെട്ട ബിപിഎഫ് നേതാവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് കൊലപാതക പരമ്പര നടന്നത്.
32 പേര് ഇതിനകം കൊല്ലപ്പെട്ടു. ആറു കുട്ടികളുടെ മൃതദേഹമാണ് കണ്ടുകിട്ടിയിട്ടുള്ളത്. 2012-ല്‍ നടന്ന കലാപത്തില്‍ 100 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടതിനു സമാനമായ സംഭവമാകുമെന്നു ഭയന്ന് ആളുകള്‍ കൂട്ടപ്പലായനത്തിലാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവുകൂടിയായ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പ്രസ്താവിച്ചു.
ആസാമില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള മുന്നണിയിലെ പ്രമുഖ കക്ഷിയാണ് ബോഡോലാന്‍ഡ് പീപ്പിള്‍ ഫ്രണ്ട് (ബിപിഎഫ്). ബിപിഎഫിന്റെ പ്രതിനിധിയായ സംസ്ഥാന ഗതാഗത മന്ത്രി ചന്ദന്‍ ബ്രഹ്മയാണ് കൊക്രാഝാര്‍ അതിര്‍ത്തി മണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്കു മത്സരിച്ചത്. ഇവിടെ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ ധാരാളമുള്ള മണ്ഡലമാണ്. എന്നാല്‍ ഇവിടെ ബിപിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന സാഹചര്യമാണ്. അതിനാല്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ ഭരണമുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെ്തില്ലെന്ന് പാര്‍ട്ടി നേതാവായ പ്രമീളാ റാണി ബ്രഹ്മ ഏപ്രില്‍ 30-ന് പ്രസ്താവിച്ചു.
ഇതു വിവാദമായിരുന്നു. തുടര്‍ന്നാണ് കൊക്രാഝാര്‍ ജില്ലയില്‍ അക്രമങ്ങള്‍ തുടങ്ങിയത്. അതിവേഗം അക്രമം കൊലപാതകങ്ങളായി മാറുകയായിരുന്നു. കൊല്ലപ്പെട്ട 32 പേരും മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്.
ഭരണ മുന്നണിയായ ബിപിഎഫില് പെട്ട തീവ്രവാദികളാണ് കൊലപാതകങ്ങള്‍ക്കു പിന്നിലെന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ പെട്ട അതിര്‍ത്തി മേഖലാ വികസന വകുപ്പു മന്ത്രിയായ സിദ്ദിഖ് അഹമ്മദ് പരസ്യ പ്രസ്താവന നടത്തി. അക്രമ മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിയാണ് സിദ്ദിഖ്. സിദ്ദിഖിന്റെ പ്രസ്താവന വിവാദമായതോടെ സര്‍ക്കാര്‍ വീഴാതെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഗോഗോയി. സിദ്ദിഖിനെ തിരികെ വിളിച്ച് പ്രസ്താവന തിരുത്തിക്കാന്‍ ഗൊഗോയ് ശ്രമിക്കുയാണ്. സിദ്ദിഖിന്റെ പ്രസ്താവന ശരിയല്ലെന്ന് ബിപിഎഫ് തലവന്‍ ഹഗ്രാമാ മെഹിലാരി നിഷേധിച്ചിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പു വിഷയമാക്കാനും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കാനും ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്ര മോദിയുടെ പേരില്‍ ആരോപണമുന്നയിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
30 പേര് അറസ്റ്റില്‍; എന്‍ഐഎ അന്വേഷിക്കും
ഗുവാഹതി: കൊലപാതക പരമ്പര നടക്കുന്ന ആസാമില്‍ ഇന്നലെ സ്ത്രീകളുടേയും കുട്ടികളുടേയുമടക്കം ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിനുപേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. അര്‍ധസൈനികരുടെയും പോലീസുകാരുടെയും അംഗബലം വര്‍ധിപ്പിച്ച് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കൊക്രഝാര്, ബാക്സ, ചിരാങ്ങ് ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 30പേര് അറസ്റ്റിലായി.
അസമിലെ കൊക്രഝാര് ജില്ലയിലെ മാര്സിസോറയിലും ബാക്സാ ജില്ലയിലെ നാരായണഗുരിയിലും വ്യാഴാഴ്ചയാണ് ബോഡോ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇവിടങ്ങളിലെ വീടുകളിലേക്ക് അതിക്രമിച്ചുകയറിയ 25 ഓളം തോക്കുധാരികള്‍ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 100 ഓളം വീടുകളും പാലങ്ങളും അഗ്നിക്കിരയായി.
കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. താന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നെങ്കിലും രാജിവെക്കില്ലെന്നും യുദ്ധഭൂമിയില്‍നിന്നു പേടിച്ചോടുന്നതല്ല തന്റെ രീതിയെന്നും മുഖ്യമന്ത്രി ഗൊഗോയ് പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഭൂമീന്ദര് ബര്മ്മന് വസ്തുതാന്വേഷണത്തിനായി സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: