കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ കടലാസ് പുലി പരാമര്‍ശത്തിനെതിരെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ മറുപടി.
മമത യഥാര്‍ത്ഥ പുലിയാണെങ്കില്‍ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പു കേസിലെ പ്രതികളെ ജയിലില്‍ അടയ്ക്കുകയും പാവപ്പെട്ടവര്‍ക്ക് അവരുടെ പണം തിരികെ നല്‍കുകയും വേണമെന്ന് ബങ്കൂറയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞു.
എന്നെ പോലൊരു കടലാസ് പുലിയെ കണ്ട് മമതയെ പോലൊരു നേതാവ് ഭയക്കുന്നതില്‍ അത്ഭുതം തോന്നുന്നു. അങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ പുലി മുന്നില്‍ വന്നു നിന്നാല്‍ മമത എന്തു ചെയ്യും മോദി ചോദിച്ചു. ബംഗാളിലെ യുവാക്കളാണ് യഥാര്‍ത്ഥ പുലികള്‍. മമതാ ബാനര്‍ജി തന്നെ വിമര്‍ശിച്ചെങ്കിലും, ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബംഗാളിലെ ജനങ്ങളെ സഹായിക്കുന്നതിന് വൈമനസ്യം കാട്ടില്ല. മമത തന്റെ ജോലി ഭംഗിയായി നിറവേറ്റുന്നുണ്ടെന്ന് ബിജെപി സര്‍ക്കാര്‍ ഉറപ്പു വരുത്തും.
താന്‍ പ്രതികാര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും മാറ്റത്തിന്റെ രാഷ്ട്രീയമാണ് തന്റെ വഴിയെന്നും മോദി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മമതയ്ക്ക് ‘ഭരണ നാടകം’ അവസാനിപ്പിക്കേണ്ടി വരും. ഭരണത്തില്‍ കൂടുതല്‍ ഗൗരവമായി ഇടപെടേണ്ടി വരും.
ഞാന്‍ നൂറു കിലോമീറ്റര്‍ റോഡുണ്ടാക്കിയാല്‍ മമതയ്ക്ക് 10 കിലോമീറ്ററെങ്കിലും പണിയേണ്ടി വരും, ഒരു ലക്ഷം വീടുകള്‍ ഞാനുണ്ടാക്കിയാല്‍ ദീദിയ്ക്ക് പതിനായിരം വീടുകളെങ്കിലും നിര്‍മിക്കേണ്ടി വരും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം കഴിഞ്ഞ അറുപത് വര്‍ഷമായി ബംഗാള്‍ അനീതി അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: