പിശാചുക്കളേപ്പോലും നാണിപ്പിക്കുന്ന ക്രൂരത അടിയന്തരാവസ്ഥയുടെപേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നാടാണ് കേരളം. നിരപരാധികള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്തവരില്‍ മുഖ്യ പങ്കുള്ളവരായിരുന്നു അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ.കരുണാകരനും. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി “ഫാസിസ്റ്റുകളെ” അടിച്ചൊതുക്കാന്‍ (ജെ.പി.യുടെ അനുയായികളേയും ആര്‍എസ്എസ്-ജനസംഘ പ്രവര്‍ത്തകരേയുമായിരുന്നു ഇക്കൂട്ടര്‍ ഫാസിസ്റ്റായി വിശേഷിപ്പിച്ചത്) കര്‍ശന നിര്‍ദ്ദേശം നല്‍കിയത് അച്യുതമേനോനായിരുന്നു.
തുടര്‍ന്ന് അദ്ദേഹം ഏകാധിപതിയായ ഇന്ദിരാഗാന്ധിയെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം മോസ്കോ സന്ദര്‍ശിച്ച് ഏകാധിപത്യത്തെ ലോകസമക്ഷം ന്യായീകരിച്ചു. ആഭ്യന്തരമന്ത്രി കെ. കരുണാകരന് അടിയന്തരാവസ്ഥയേയും ആര്‍എസ്എസ് നിരോധനത്തേയും ചൂണ്ടിക്കാട്ടി “ന്യൂനപക്ഷങ്ങള്‍ക്കു നേരേ ഓങ്ങിയ കൈകളാണ് ഇന്ദിരാഗാന്ധി വെട്ടിമാറ്റിയതെന്ന്” നിയമസഭയില്‍ ഊറ്റംകൊള്ളുകയും ന്യൂനപക്ഷ പിന്തുണയാര്‍ജ്ജിക്കുകയും ചെയ്തു. അക്കാലത്ത് മിസ-ഡിഐആര്‍ കണക്കില്‍ നമ്മുടെ സംസ്ഥാനത്ത് കരുതല്‍ തടങ്കലില്‍ കിടന്നവരുടെ എണ്ണം വലുതാണ്. ഇത്തരം നിരപരാധികളായ കരുതല്‍ തടവുകാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പീഢനം ഏറ്റുവാങ്ങേണ്ടിവന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലെ ഇര ആരെന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരമാണ് അന്ന് കോഴിക്കോട്ടെ ജനസംഘം നേതാവായിരുന്ന യു. ദത്താത്രയ റാവു.
അക്കാലത്ത് കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണയ്ക്കു നേരെ ജനസംഘം കോഴിക്കോട് ജില്ലാ സമിതി നടത്തിയ ചില പ്രതിഷേധങ്ങളും നിയമ നടപടികളും പ്രസ്തുത ഉദ്യോഗസ്ഥനെ അസ്വസ്ഥനാക്കിയിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനം ഈ പോലീസ് ഓഫീസര്‍ക്ക് പ്രതികാരത്തിനായി വീണുകിട്ടിയ അവസരമായി മാറുകയായിരുന്നു. പ്രസ്തുത സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്തി ദത്താത്രയറാവുവിന്റെ അറസ്റ്റും പീഡനങ്ങളും പൈശാചികരീതിയില്‍ ആസൂത്രിതമായി നടപ്പാക്കി ലക്ഷ്മണ സായുജ്യമടയുകയായിരുന്നു. പക്ഷേ കാലം ഈ ഉദ്യോഗസ്ഥന് വേണ്ട ശിക്ഷ പിന്നീട് നല്‍കിയതിന് വര്‍ത്തമാന കേരളം സാക്ഷിയാണ്. ത്യാഗത്തിന്റെയും സാഹസികതയുടെയും ചോരപ്പാടുകള്‍ ഏറ്റുവാങ്ങുമ്പോഴും ആദര്‍ശത്തിന്റെയും ഇച്ഛാശക്തിയുടെയും ബലത്തില്‍ സ്വയം സേവകനിലെ അതിജീവനശക്തി ഇതിഹാസമാക്കി മാറ്റിയ ആളായിരുന്നു റാവുജി. 1977 ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് ജയില്‍മോചിതനായ റാവുജി വടക്കന്‍ കേരളത്തില്‍ സിപിഎം-ജനതാ പാര്‍ട്ടി പ്രചാരണവേദികളിലെ മികച്ച താരമായി ജൈത്രയാത്രയില്‍ മുന്നേറവേയാണ് അദ്ദേഹവുമായി അടുക്കാനും സഹപ്രവര്‍ത്തകനാവാനും ഈ ലേഖകനു കഴിഞ്ഞത്. ജന്മഭൂമിയുടെ സ്ഥാപകനെന്ന് അവകാശപ്പെടാവുന്ന ആദ്യ എംഡിയായിരുന്നു അദ്ദേഹം.
1977 മുതല്‍ മൂന്നു വ്യാഴവട്ടങ്ങള്‍ പിന്നിട്ട അദ്ദേഹത്തിന്റെ പൊതുപ്രവര്ത്തനങ്ങളില് സഹജീവിയായും എതിര്ചേരിക്കാരനായുമൊക്കെ ഞാനുണ്ടായിരുന്നു. പ്രതികൂല ഘട്ടത്തിലും ഞാന്‍ അദ്ദേഹവുമായി ആത്മബന്ധം അഭംഗുരം തുടര്‍ന്നുകൊണ്ടേയിരുന്നു. രാഷ്ട്രപുനര്‍ നിര്‍മ്മാണത്തിനും സമാജസേവനത്തിനും വേണ്ടി സമര്‍പ്പണബോധമുള്ള ജനതയെ വാര്‍ത്തെടുക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘമാകുന്ന മഹാപ്രവാഹത്തിലെ ഒരു തുള്ളി എന്ന പ്രതിബദ്ധതയില്‍നിന്നും അദ്ദേഹമൊരിക്കലും വിട്ടുനിന്നിട്ടില്ല. കടുത്ത ബിജെപി വിരോധത്തില്‍ റാവുജി അഭിരമിച്ച അവസരങ്ങളിലും ഞാനുമായുള്ള ഹൃദയബന്ധം അദ്ദേഹം വിച്ഛേദിക്കാതിരുന്നത് സംഘ സംസ്കാരം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. എന്റെ പുസ്തകപ്രകാശനങ്ങളിലും എന്നെ ആദരിക്കുന്ന ചടങ്ങുകളിലുമൊക്കെ രാഷ്ട്രിയ കാരണങ്ങളാല്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. റാവുജിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ കോഴിക്കോട്ടെ പൗരാവലി ഒത്തുകൂടിയപ്പോല് മനോരമയിലെ സീനിയര്‍ ജേര്‍ണലിസ്റ്റായ പി. ദാമോദരനും പ്രാസംഗികനായിരുന്നു. താന്‍ റാവുജിയുമായി നടത്തിയ വിവാദ അഭിമുഖങ്ങളില്‍ അദ്ദേഹം രാഷ്ട്രീയത്തിലെ അപചയത്തിനും നെറികേടുകള്‍ക്കുമെതിരെ ആഞ്ഞടിക്കുമ്പോഴും “ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനായി ശ്രീധരന്‍പിള്ളയെ ഉയര്‍ത്തിക്കാട്ടിയ” വിവരം ചോദ്യത്തിനുത്തരമായി അഭിമുഖത്തില്‍ പറഞ്ഞ കാര്യം ദാമോദരന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയ നിലപാടുകളില്‍ റാവുജീ മാറ്റങ്ങള്‍ വരുത്തുമ്പോഴും തന്റെ സംഘവിധേയത്വം അദ്ദേഹം ഉപേക്ഷിക്കാതിരുന്നതുകൊണ്ടാണ് ജനപക്ഷത്തുനിന്നു പിണങ്ങിയപ്പോഴും അദ്ദേഹം സി.കെ. നാണു എംഎല്‍എയുടെ ഒപ്പം കൂറുമാറ്റത്തിനുള്ള നിര്‍ദ്ദേശത്തെ ഒടുവില്‍ നിരാകരിച്ചത്. റാവുജിയുടെ സംശുദ്ധവും സമര്‍പ്പിതവുമായ പൊതുജീവിതത്തെ ആദരിക്കുകയും ദേഹവിയോഗത്തില്‍ അനുശോചിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹത്തില്‍നിന്നും പകര്‍ന്നു കിട്ടിയ സാധനാപാഠമാകേണ്ട ഒരു വസ്തുതയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.
വ്യവഹാരക്കടലില്‍ മുങ്ങിച്ചാകുന്ന ക്രിമിനല്‍ നീതിയുടെ അടിവേരുകള്‍ മുറിക്കുന്നവരെക്കുറിച്ച് ദത്താത്രയറാവു അത്യധികം ബോധവാനായിരുന്നു എന്ന സത്യം പലപ്പോഴും എനിക്ക് അറിയാനായിട്ടുണ്ട്. നീതിനിര്‍വ്വഹണത്തിന്റെ അടിത്തറയിളക്കുന്ന തുരപ്പന്മാര് പതിയിരിക്കുന്ന മാളങ്ങള്‍ പോലീസിനുള്ളിലാണെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായും കരുതിയിരുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണിവിടെ നിയമവാഴ്ച എന്നദ്ദേഹം പറയാറുണ്ടായിരുന്നു. ലക്ഷ്മണ എന്ന ബാലന്‍സുതെറ്റിയ പോലീസുദ്യോഗസ്ഥന്റെ വെറുപ്പു സമ്പാദിക്കാനിടയായതും പിന്നീട് ഷാ കമ്മീഷന് മുമ്പാകെ തെളിവു നല്കിയതും പോലീസിനെതിരെ അദ്ദേഹം നിരവധി പോരാട്ടങ്ങള്‍ നയിച്ചതുമൊക്കെ ആ രംഗത്തെ നെറികേടിലും നേരുകേടിലും മനംനൊന്തായിരുന്നു. ഒരു ക്രിമിനല്‍ അഭിഭാഷകന് എന്ന നിലയില്‍ ജാമ്യമുള്‍പ്പെടെയുള്ള കേസുകാര്യങ്ങള്ക്കായോ പോലീസുമായി ധാരണയുണ്ടാക്കി പ്രതികളെ ഹാജരാക്കി അവരുടെ ഇഷ്ടം സമ്പാദിക്കാനോ ഈ ലേഖകന്‍ ഒരിക്കല്‍പ്പോലും ശ്രമിച്ചിട്ടില്ല. ഇത് റാവുജി പകര്‍ന്നുതന്ന കാഴ്ചപ്പാടിന്റെ സ്വാധീനംകൊണ്ടുകൂടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് അനുഭവങ്ങള്‍ ഇവിടെ സ്മരിക്കേണ്ടതുണ്ട്.
ദത്താത്രയറാവുജി ബിജെപി സംസ്ഥാന ഭാരവാഹിയും ഞാന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന അവസരത്തിലാണ് മേപ്പയൂര്‍ ഇബ്രാഹിം കൊല നടന്നത്. 1987 ഡിസംബര്‍ 28 ന് സിപിഎം യുവജന നേതാവായ ഇബ്രാഹിമിനെ വൈകീട്ട് ഏഴു മണിക്ക് അങ്ങാടിയില്‍വെച്ച് സംഘ-ബിജെപിപ്രവര്‍ത്തകര്‍ ആസൂത്രിതമായി മിന്നലാക്രമണത്തില്‍ കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്സിലെ ആരോപണം. ഇടതുപക്ഷ ഭരണമായിരുന്നു അക്കാലത്ത്. പോലീസ് നരനായാട്ടിനും നിരപരാധികളെ കളവായി കേസില്‍പ്പെടുത്താനും സിപിഎമ്മും പോലീസും മുന്നിട്ടിറങ്ങിയിരുന്നു. പ്രശ്നത്തിനുപോംവഴിയായി പോലീസ് നല്കുന്ന ലിസ്റ്റനുസരിച്ച് കുറേ പ്രതികളെ ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി ഡിജിപി തന്നെ ഈ ലേഖകനെ ബന്ധപ്പെട്ടിരുന്നു. ഇതിനുവഴങ്ങാന്‍ പാടില്ലെന്ന വാശിയിലായിരുന്നു റാവുജി. കോഴിക്കോട് ഡിഐജി കുമാരസ്വാമി ഉള്‍പ്പെടെയുള്ളവര്‍ സംഘ-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ചതുരുപായങ്ങളും ഇക്കാര്യത്തില്‍ പ്രയോഗിച്ചു. നിരപരാധികളെ ഹാജരാക്കി പോലീസുമായി സന്ധിവേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനായിരുന്നു സംഘ-ബിജെപി തീരുമാനം. ഇത് മനസ്സിലാക്കിയ പോലീസ് പേരാമ്പ്ര താലൂക്ക് സംഘചാലകന് ഉള്‍പ്പെടെ ഒരു ഡസന്‍ സംഘപ്രവര്‍ത്തകരെ സ്റ്റേഷനില്‍ ബന്ദികളാക്കി വെച്ച് ലിസ്റ്റിലുള്ളവരെ തന്നാല്‍ മാത്രമെ ഇവരെ വിട്ടയയ്ക്കുകയുള്ളൂ എന്ന നിയമവിരുദ്ധ നിലപാട് അനുവര്‍ത്തിച്ചു. ഇതിനെതിരെ തുടര്‍ച്ചയായി ദിവസങ്ങളോളം ദത്താത്രയറാവു കോഴിക്കോട് ആര്‍ഡിഒ ഓഫീസിനു മുമ്പില്‍ നിരാഹാരം കിടക്കുകയാണുണ്ടായത്. ഒപ്പം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഫയലാക്കുകയും ചെയ്തു. പ്രശ്നം ഒരു വലിയ ജനകീയ വിഷയമായപ്പോള്‍ പിടിച്ചു നില്ക്കാനാവാതെ അവസാനം ഭരണകൂടത്തിനും പോലീസിനും മാപ്പുപറഞ്ഞ് സംഘചാലകന് ഉള്‍പ്പെടയുള്ള ബന്ദികളെ വിട്ടയക്കേണ്ടി വന്നു. കേസിലെ പ്രതികളെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയപ്പോള്‍ നല്കിയ വിധിന്യായം ഇന്ത്യന്‍ നിയമവൃത്തങ്ങളില്‍ “റിപ്പോര്‍ട്ടഡ് വിധിയായി” ഇപ്പോള്‍ പിന്തുടരുന്നുണ്ട്. അന്നു പോലീസുമായി സന്ധി ചെയ്യാതിരുന്നതുകൊണ്ടു മാത്രമാണ് പ്രസ്തുത കേസ്സില്‍ നിരപരാധികളായ പ്രതികള്‍ക്ക് കുറ്റവിമുക്തരാവാന്‍ സാധിച്ചത്. യഥാര്‍ത്ഥത്തില്‍ റാവുജിയിലെ പോരാളിയുടെ വിജയമായിരുന്നു അത്.
മറ്റൊരു സംഭവം 1992 ല്‍ ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ചതിനെ തുടര്‍ന്ന് സംഘത്തെ നിരോധിക്കുകയും ബിജെപി പ്രവര്‍ത്തനം സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തപ്പോഴുണ്ടായതാണ്. ഈ ലേഖകന്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റും റാവുജി സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്നു. മാരാര്‍ജി ആയിരുന്നു അന്നത്തെ സംസ്ഥാന പ്രസിഡന്റ്. അക്കാലത്ത് ഇന്ത്യയിലെവിടെയും ബിജെപിക്ക് യോഗാനുമതിയോ ആശയ പ്രചാരണ സ്വാതന്ത്ര്യമോ നല്‍കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഘ-ബിജെപി വിരുദ്ധ പ്രചാരണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉള്ള അവകാശമെന്ന സാമാന്യനീതി ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവസ്ഥയാണുണ്ടായത്. അയോദ്ധ്യാ പ്രശ്നത്തിന്റെപേരില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകാത്ത കോഴിക്കോട് ജില്ലയിലും ബിജെപിയെ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന നിലപാടായിരുന്നു ജില്ലാ കളക്ടര്‍ അമിതാഭ്കാന്തും പോലീസും സ്വീകരിച്ചത്. അവസാനം രാഷ്ട്ര ചേതനാ സമ്മേളനത്തിന് അനുമതി തരപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി കരുണാകരന് ഇടപെട്ട് അതും നിരോധിച്ചു. ഈ അപമാനം വകവെച്ചുകൊടുക്കില്ലെന്ന വാശിയില്‍ മുതലക്കുളം മൈതാനത്തുവെച്ച് നിയമലംഘന സമരം നടത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയാണുണ്ടായത്. പക്ഷെ കളക്ടര്‍ പട്ടാളത്തെ ഇറക്കി മൈതാനം സീല്‍ വെപ്പിച്ചു. ഇതിനെതിരെ കലക്ടറുടെ വീടുവളഞ്ഞതും ഭരണകൂടവുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കില്ലെന്ന് വാശിയില്‍ പോരാട്ടം നടത്തിയതിനും പിന്നില്‍ റാവുജിയുടെ കര്‍ശന നിലപാടുണ്ടായിരുന്നു. അവസാനം ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു. ജനചേതനാ സമ്മേളനം കോഴിക്കോട്ട് നടന്നു. ഇന്ത്യയില്‍ ആദ്യമായി 1992 ഡിസംബര്‍ 6 നുശേഷം വന്‍ റാലി സംഘപ്രസ്ഥാനങ്ങള്‍ക്ക് നടത്താനായ നഗരമായി കോഴിക്കോട് മാറുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ റാവുജിയുടെ പോരാട്ടവീര്യം ഈ സമരങ്ങളുടെ നാള്‍വഴിയില്‍ മുഴച്ചു നില്ക്കുന്ന ചരിത്രമാണ്.
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ രാഷ്ട്രീയ നേതാവ് തന്റെ കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ സ്മൃതിപഥങ്ങളില്‍ പുളകിതയാകവേ ഒരവസരത്തില്‍ പറഞ്ഞത് “പോലീസിന്റെ ലാത്തിക്ക് ഗര്‍ഭോത്പാദനശേഷിയുണ്ടായിരുന്നെങ്കില്‍ താന്‍ പണ്ടേ പ്രസവിക്കുമായിരുന്നു” എന്നാണ്.
പോലീസിന്റെ ജനനേന്ദ്രിയവിരോധം പൊതു പ്രവര്‍ത്തകര്‍ക്കു നേരേ പരസ്യമായി അക്രമരൂപം പൂണ്ടതിന്റെ രണ്ടുദാഹരണങ്ങള്ക്ക് ഈയടുത്ത് കേരളം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പോലീസ് കങ്കാണിമാരുടെ സ്വാധീനം വര്‍ദ്ധിക്കുകയും കേസ്സന്വേഷണം പോലീസും പ്രതികളുടെ ആള്‍ക്കാരും ചേര്‍ന്നുള്ള ഒത്തുകളിയായി മാറുകയും ചെയ്യുന്ന ദുരവസ്ഥകള്‍ നിരവധിയാണ്. അക്രമിയായ ഉദ്യോഗസ്ഥന് അടുത്തൂണ്‍ പറ്റിയാല്‍ മതപ്രഭാഷകനും സാംസ്കാരിക നായകനും രാഷ്ട്രീയ നേതാവുമൊക്കെയായി മാറുന്ന നാടാണ് വര്‍ത്തമാന കേരളം.
നമ്മുടെ പോലീസിന്റെ ഘടനാപരമായ ചട്ടക്കൂട് കോളോണിയല്‍ വാഴ്ചയുടെ തുടര്‍ച്ചതന്നെയാണ്. ജനാധിപത്യവും നിയമവാഴ്ചയും മനുഷ്യതുല്യത ഉദ്ഘോഷിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ ഇവിടെ പലവിധ സ്വാധീനങ്ങള്‍കൊണ്ട് “കൂടുതല്‍ തുല്യത” ലഭിക്കുന്നു. താന്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിന് ഒരിക്കലും ഈ “കൂടുതല്‍ തുല്യത” ലഭിക്കില്ലെന്നു മാത്രമല്ല തുല്യനീതിയുടെ നിഷേധംപോലും വിധി കല്പിതമാണെന്നും റാവുജിക്കറിയാമായിരുന്നു. ജനങ്ങളെ വീഴ്ത്തിയ ബ്യൂറോക്രാറ്റുകള്‍ അടുത്തൂണ്‍പറ്റിയാല്‍ വാഴ്ത്തപ്പെട്ടവരാകുന്ന ദു:സ്ഥിതി സമൂഹത്തിന് അഭിലഷണീയമല്ല. ലക്ഷ്മണ പെന്ഷന് പറ്റിയശേഷം ഒരു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാവുകയും ചെയ്തിരുന്നു. ഈ അപകടകരമായ പോക്കിനെതിരേ റാവുജി ഉത്കണ്ഠാകുലനായിരുന്നു. ഇത്തരം അനീതികള്‍ക്കെതിരായ പോരാട്ടങ്ങളാണ് റാവുജിയുടെ ജീവിതപഥത്തില്‍നിന്ന് നാം പഠിക്കേണ്ടതായിട്ടുള്ളത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: