ഒരു പതിറ്റാണ്ടിന് മുമ്പ് മാറാട് കടപ്പുറത്ത് എട്ടുപേരെ വെട്ടിനുറുക്കി കൊന്ന മഹാപാപികളെ രക്ഷിക്കാന്‍ നടത്തിയ സര്‍ക്കാര്‍ ശ്രമങ്ങളോരോന്നും പുറത്തുവന്നുകൊണ്ടിരി ക്കുകയാണ്. ഏതാനും പ്രതികള്‍ ശിക്ഷിക്കപ്പെട്ടതോടെ കേസും പ്രശ്നങ്ങളുമെല്ലാം തീര്‍ന്നെന്ന് സമാധാനിച്ചിരിക്കുന്ന ഭരണാധികാരികള്‍ക്കുള്ള തിരിച്ചടിയാണ് കഴിഞ്ഞദിവസം കോഴിക്കോടുണ്ടായിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന സി.എം. പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ് വിരല്‍ചൂണ്ടിയത്. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു എന്നാണ് പ്രദീപ്കുമാര്‍ ആരോപിച്ചത്. കോഴിക്കോട്ട് സംഘടിപ്പിച്ച മാറാട് അനുസ്മരണസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മാറാട് സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിച്ചതിനെക്കുറിച്ചും കൂട്ടക്കൊലയ്ക്കു പിന്നിലെ നിഗൂഢതകളെക്കുറിച്ചും പ്രദീപ്കുമാര്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പാക്ചാരന്‍ ഫഹദും കേരളത്തിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവ് പ്രദീപ്കുമാറിന് ലഭിച്ചതാണ്. ഇവരെ കുറിച്ചുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.
പാക്ചാരന്‍ ഫഹദ് പിടിക്കപ്പെട്ടത് ഒന്നരവര്‍ഷത്തോളം കേരളത്തില്‍ താമസിച്ചതിനുശേഷമാണ്. ഡ്രൈവിംഗ് ലൈസന്‍സടക്കം നിരവധി തിരിച്ചറിയില്‍ രേഖകള്‍ ഇവിടെ വച്ച് ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഐബിയുടെ വിവര പ്രകാരം കര്‍ണാടക പോലീസാണ് ഫഹദിനെ അറസ്റ്റ്ചെയ്യുന്നത്. കേരളത്തില്‍ ബോംബാക്രമണം നടത്തലല്ല പണം കൈകാര്യം ചെയ്യലാണ് ഫഹദിന്റെ ചുമതലയെന്ന് ചോദ്യം ചെയ്യലില്‍ നിന്നും മനസിലാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചതാണ്. മാറാട് അന്വേഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഫഹദും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മില്‍ ഫോണ്‍ ബന്ധം വെളിവായത്. കടപ്പുറത്ത് കളിക്കുമ്പോള്‍ ഫോണ്കടലില് വീണുപോയതാണെന്നും മറ്റാരോ ഉപയോഗിച്ചതാണെന്നുമായിരുന്നു മറുപടി. ഈ നേതാവിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വീണ്ടുമയയ്ക്കുകയും നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തീവ്രവാദികള്‍ പലസംഘടനകളിലും കയറിപ്പറ്റിയിട്ടുണ്ട്. ഈ നേതാവിനും അദ്ദേഹത്തെ പിന്തുണച്ചയാള്ക്കും പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം കിട്ടുകയാണ് ചെയ്തതെന്നതും പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാറാട് കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് ഒരു സന്തോഷകരമായ വാര്‍ത്ത വരാനുണ്ടെന്ന് ജയിലില്‍ വച്ച് മദനി പറഞ്ഞ വിവരവും അന്വേഷണസംഘത്തിന് ലഭിച്ചതാണ്. വെങ്ങളം മുതല്‍ പൊന്നാനിവരെയുള്ള റോഡ് സര്വേക്കുപിന്നിലും മാറാട് ടൂറിസം പദ്ധതിയിലും ബേപ്പൂര്‍ തുറുമുഖം സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചതിന് പിന്നിലും വന്‍ ഗൂഢാലോചനയുണ്ട് തുടങ്ങിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണ്.
മാറാട് കൂട്ടക്കൊല എട്ടുപേരെ കൊലപ്പെടുത്തിയ ക്രിമിനല്‍ കുറ്റത്തെക്കാള് വലിയ മാനമുള്ളതാണെന്നും അന്തര്‍ദേശീയ തലത്തില്‍ ഗൗരവം അതിനുണ്ടെന്നുമാണ് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയത്. ജുഡീഷ്യല്‍ കമ്മീഷന്റെ സുപ്രധാനമായ നിര്‍ദ്ദേശമായിരുന്നു കേസ് സിബിഐ അന്വേഷിക്കണമെന്നത്. എന്നാല്‍ അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. മാറാട്കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് സിബിഐ ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ കാരണം. സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ ഗൂഢാലോചന ഒരു തരത്തിലും പുറത്തുവരാന്‍ പാടില്ല എന്ന നിലപാടിലായിരുന്നു. എന്നിട്ടും തന്റെ ഓഫീസ് അന്വേഷണത്തില്‍ ഇടപെട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരോപണം ഉന്നയിക്കുന്നയാള്‍ തെളിവ് ഹാജരാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആരുടെ കയ്യിലാണ് തെളിവ് നല്‍കേണ്ടത്. ഇതു സംബന്ധിച്ച് പുതിയ അന്വേഷണത്തിന് തയ്യാറാകുമ്പോള്‍ തെളിവ് അവരുടെ മുമ്പാകെയല്ലേ നല്കാവുന്നത്. ഏതായാലും മാറാട് അടഞ്ഞ അധ്യായമല്ല. മാറാടിന്റെ പാപം കഴുകിയാല്‍ പോകുന്നതുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: