തിരുവനന്തപുരം; സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തുകളിലൂടെ കുടിവെള്ളം റേഷനായി നല്കാന് ദുരന്ത നിവാരണ അതോറിട്ടിയുടെ തീരുമാനം കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരുദിവസം നിശ്ചിതഅളവ് വെള്ളം മാത്രമേ നല്‍കൂ. അതും കുടിക്കാനും ആഹാരം പാകം ചെയ്യാനും വേണ്ടി മാത്രം.
കഴിഞ്ഞ വരള്‍ച്ചാ കാലത്ത് സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ ഇത്തരം സംവിധാനം കൊണ്ടു വന്നിരുന്നു. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനു നെട്ടോട്ടമോടിയ പഞ്ചായത്തുകളിലാണ് വാട്ടര്‍ കിയോസ്ക്കുകള്‍ വഴി വെള്ളം വിതരണം ചെയ്തത്. ദുരന്ത നിവാരണ അതോറിട്ടി 2012 ഡിസംബര്‍ 26നാണ് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണാതെ പോയി. ശുപാര്‍ശ നല്കി രണ്ടുവര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ശുദ്ധജല ലഭ്യതയുടെ അളവില്‍ ഭയാനകമായ കുറവുണ്ടായിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കി അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ കുടിവെള്ള വിതരണം താറുമാറായിക്കഴിഞ്ഞു. കേന്ദ്ര പദ്ധതിയായ ജപ്പാന് കുടിവെള്ള പദ്ധതിയും പാതി വഴിയിലാണ്. 15 വര്‍ഷത്തെ ജലവകുപ്പിന്റെ പ്രവര്‍ത്തനവും സംസ്ഥാനത്തെ ജലലഭ്യതയും വിലയിരുത്തിക്കൊണ്ടാണ് ഭാവിയില്‍ കുടിവെള്ളം കിട്ടാത്തസ്ഥിതി വരാതിരിക്കാന്‍ റേഷനിംഗ് സംവിധാനം ആക്കണമെന്ന ശുപാര്‍ശ ദുരന്ത നിവാരണവകുപ്പ് നല്‍കിയത്. കണ്ണൂര്‍ വയനാട് ജില്ലകളിലെ പഞ്ചായത്തുകള്‍ കാര്യക്ഷമമായിത്തന്നെ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളില്‍ ഈ വര്‍ഷം 80 വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. കണ്ണൂരില്‍ 50 -ല്‍നിന്നു 100 ആക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ജില്ലാ അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു.
കുടിവെള്ളം മാത്രം പഞ്ചായത്തുകള്‍ വഴി റേഷനാക്കുന്നതിനു പ്രധാന കാരണം ടാങ്കര്‍ ലോറികള്‍ ഓടുന്നതുവഴിയുണ്ടാകുന്ന നഷ്ടം കാരണമാണ്. കുടിവെള്ള വിതരണത്തിന് സര്‍ക്കാരിനു നഷ്ടമുണ്ടാകുന്നതും ഇങ്ങനെയാണ്. ലക്ഷങ്ങള്‍ ചെലവാക്കിയാണ് ടാങ്കറില്‍ വെള്ളം എത്തിക്കുന്നത്. എന്നാല്‍, കുടിവെള്ള ക്ഷാമം ഉള്ളിടത്ത് കൃത്യമായി ഈ വെള്ളം എത്തുന്നില്ല. ഫ്ലാറ്റുകളും മറ്റു സ്ഥലങ്ങളിലും ടാങ്കര്‍ ലോറികളെ പിടിച്ചുനിര്‍ത്തി വെള്ളം എടുക്കുന്നു. ഇതു പരിഹരിക്കാനാണ് പഞ്ചായത്തു തലത്തില്‍ കുടിവെള്ളം റേഷനാക്കി നല്കാന് വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നത്. ജലദൗര്‍ലഭ്യം മുന്‍നിര്‍ത്തി ശുദ്ധജലത്തിന്റെ വിതരണവും ഉപയോഗവും സംബന്ധിച്ച കര്‍ശന സര്‍ക്കാര്‍ നിര്‍ദേശം ഉടന്‍ ഉണ്ടാകുമെന്നാണറിയുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: