മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി 25 പേര് മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. കോംഗ്കണ്പാതയില് മുംബൈ-ഗോവ റൂട്ടില്‍ റോഹ നാഗോത്തനക്കിടയിലാണ് അപകടമുണ്ടായത്. ദിവാ-സാവന്ത് വാദി പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന് ഉള്‍പ്പെടെ നാലു ബോഗികളാണ് പാളംതെറ്റിയത്.
നിദി ഗ്രാമത്തിനു സമീപമുള്ള തുരങ്കത്തിനു പുറത്തെത്തിയതോടെയാണ് ട്രെയിനിന്റെ പാളം തെറ്റുകയും ബോഗികള്‍ മറിയുകയും ചെയ്തത്. പരിക്കേറ്റ നാല്‍പ്പതോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലം വിജനമായ വനപ്രദേശമായതിനാലും സമീപത്ത് റോഡുകള്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പരിക്കേറ്റവരേയും താങ്ങി കിലോമീറ്ററോളം ദുര്‍ഘടം പിടിച്ച പാതയിലൂടെ കാല്‍നടയായി സഞ്ചരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്ന സ്ഥലത്ത് വാഹനം എത്തിക്കുന്നതിലേക്ക് പാതവെട്ടി തെളിക്കുന്ന പ്രവര്‍ത്തനവും സജീവമായിരുന്നു.
അപടത്തില്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരപരിക്കേറ്റവര്‍ക്ക് 10,000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായതോടെ സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടതും കൃത്യസമയത്ത് തന്നെ ജലവും മരുന്നുമെത്തിച്ചതും അപകടസ്ഥലം ഗതാഗതയോഗ്യമാക്കിയതും മരണസംഖ്യ വര്‍ദ്ധിക്കാതിരിക്കാന്‍ കാരണമായി. ട്രെയിനിന്റെ ബോഗി തുരങ്കത്തില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് ആദ്യവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥനായ എ. കെ. സിംഗ് ഈ വാര്‍ത്ത തള്ളി. ട്രെയിന്‍ തുരങ്കത്തിനു പുറത്ത് വന്നതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നും പാളം തെറ്റിയതാണ് അപകടകാരണമായി സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ ബോംബ് സ്ഫോടനങ്ങളും ട്രെയിന്‍ അപകടങ്ങളും ഏറുന്നത് ജനങ്ങളില്‍ ഭീതിപരത്തിയിരിക്കുകയാണ്. അപകടത്തിനു പിന്നില്‍ അട്ടിമറി സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: