പത്തനാപുരം/കാസര്‍കോട് : ഇടിമിന്നലേറ്റ് സംസ്ഥാനത്ത് നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പത്തനാപുരത്ത് രണ്ട് ടാപ്പിംഗ് തൊഴിലാളികളാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ഒടയംചാലില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന മകന് മരിച്ചു. അമ്മക്ക് ഗുരുതരമായ പൊള്ളലേറ്റു. തിരുവനന്തപുരത്ത് വിളപ്പില്‍ശാലയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ മിന്നലേറ്റു മരിച്ചു.
പത്തനാപുരം കുണ്ടയം മലങ്കാവ് വേട്ടംചിറ വീട്ടില്‍ മുരളി (65), വട്ടവിള വീട്ടില്‍ ഓമനക്കുട്ടന് (47)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് പെയ്ത ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. മഴ നനയാതിരിക്കാന്‍ മലങ്കാവ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറിനില്‍ക്കുകയായിരുന്നു മരിച്ചവരടക്കമുള്ള ഏഴംഗസംഘം.
ഇടിമിന്നലേറ്റ് പരിക്കേറ്റ പുതുവല്‍ കക്കിയാംവിള വീട്ടില്‍ മഹേഷ്, കാരംമൂട് ലക്ഷംവീട് കോളനിയില്‍ ബാബു എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും ശാലേപുരം മുതിരവിള വീട്ടില്‍ പ്രമോദ്, കുണ്ടയം സൗമിമന്സിലില് ഷാഹുല്‍ഹമീദ്, ലക്ഷംവീട് കോളനിയില്‍ കബീര്‍ എന്നിവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരളിയെയും ഓമനക്കുട്ടനെയും ഗുരുതരനിലയില്‍ പത്തനാപുരത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശാന്തിനിയാണ് ഓമനക്കുട്ടന്റെ ഭാര്യ. അജി, അനീഷ് എന്നിവര്‍ മക്കള്‍. മുരളിയുടെ ഭാര്യ മണി. സുനില്‍, സുഭാഷ് എന്നിവര്‍ മക്കളാണ്.
കാസര്‍കോട്ട് ഒടയം ചാലില്‍ ഉദയപുരം എരുമക്കുളത്തെ പരേതനായ നാരായണന്റെ മകന് മണികണ്ഠന് (22) ആണ് മരിച്ചത്. മാതാവ് മാണിക്യ(65)ത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. മാണിക്യത്തിന് കഴുത്തിനാണ് പരിക്ക്. വീട്ടിലെ വയറിംഗ് മുഴുവന്‍ കത്തി നശിച്ചിട്ടുണ്ട്. തീ പടര്‍ന്ന സ്ഥിതിയിലാണ് വീട്. ഇളയ മകന് അഖിലേഷ് ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നു.
തിരുവനന്തപുരം വിളപ്പില്‍ശാല കൊല്ലോട് പനയംകോട് മഞ്ജുഭവനില്‍ രാജമ്മ (രാധ-53)യാണ് വീടിനുള്ളില്‍ മിന്നലേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോയെയായിരുന്നു ശക്തമായ മഴയ്ക്കിടയില്‍ രാജമ്മയ്ക്ക് മിന്നലേറ്റത്.
ഉടന്‍തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയലേക്ക് കൊണ്ടുപോയെങ്കിലെ വഴിക്കുവച്ച് മരണം സംഭവിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അന്തരിച്ച ബെല്സസ് ആണ് ഭര്‍ത്താവ്. മകള്‍ മഞ്ജു. മരുമകന് ജയന്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: