ഒല്ലൂര്‍ : ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവ വൈദികന് ഫാ. രാജു കൊക്കനെ ഇരിങ്ങാലക്കുട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ ജയിലിലാണ് വൈദികനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഫാ. രാജുവിനെ കഴിഞ്ഞ ദിവസമാണ് നാഗര്‍കോവില്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്ന് തൃശ്ശൂര്‍ ഷാഡോ പോലീസ് പിടികൂടിയത്.
തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയാണ് ഫാ. രാജു കൊക്കന് കഴിഞ്ഞ ഏപ്രില്‍ 8, 11, 24 തീയതികളിലാണ് ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയെയാണ് വൈദികന് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത്. ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയുടെ ചിത്രം വൈദികന് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായും ആരോപണമുണ്ട്.
കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ച കൊക്കന് പിന്നീട് മുങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് അദ്ദേഹത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: