ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കിരീടസാധ്യതയ്ക്ക് ഏറെക്കുറെ വിരാമമായി. 37-ാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്ലൂസ് ആരാധകരുടെ പ്രതീക്ഷ തകര്‍ത്തു. 79 പോയിന്റുള്ള ചെല്‍സിയിപ്പോള്‍ മൂന്നാമതാണ്. 36 മത്സരങ്ങളില്‍ 80 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ആദ്യരണ്ടു സ്ഥാനങ്ങളില്‍.
ഒരു മത്സരംമാത്രം അവശേഷിക്കുന്ന ചെല്‍സി സിറ്റിയെയും ലിവറിനെയും പിന്തള്ളണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ജയിച്ചിരുന്നെങ്കില്‍ തത്കാലത്തേക്കെങ്കിലും ചെല്‍സിക്ക് തലപ്പത്തു കയറാമായിരുന്നു.
സ്വന്തംതട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ മുന്‍നിര ടീമിന്റെ നിലവാരം കാക്കാന്‍ ചെല്‍സിക്കായില്ല. നോര്‍വിച്ചിന്റെ ഉറച്ചപ്രതിരോധത്തില് നീലപ്പടയുടെ നീക്കങ്ങളൊന്നൊന്നായി തട്ടിത്തെറിച്ചു.
ആന്ദ്രെ ഷറിളിന്റെയും ഡേവിഡ് ലൂയീസിന്റെയും ഷോട്ടുകള്‍ പോസ്റ്റില്‍ ഉരുമിയകന്നതും ചെല്‍സിയുടെ ജയമോഹത്തിന് വിലങ്ങുതടി തീര്‍ത്തു. നോര്‍വിച്ചിന്റെ ഭാഗത്തു നിന്നുണ്ടായ ചിലമുന്നേറ്റങ്ങള്ക്ക് ലക്ഷ്യബോധമില്ലാതെകൂടി പോയപ്പോള്‍ സ്കോര്‍ ലൈന്‍ മാറ്റമില്ലാതെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: