അഹമ്മദാബാദ്: ജയത്തിനരുകില് നിന്ന് എങ്ങനെ തോല്‍വിയിലേക്ക് വഴുതിവീഴാമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും കാട്ടിത്തന്നു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ കൈപ്പടിയിലായ കളി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് നൈറ്റ് റൈഡേഴ്സ്തുലച്ചു.
ആവേശകരമായ മത്സരത്തില്‍ പത്തു റണ്‍സിനായിരുന്നു റോയല്‍സിന്റെ വിന്നിങ് മാര്‍ച്ച്. ആദ്യം ബാറ്റ് ചെയ്ത് റോയല്‍സ് ആറ് വിക്കറ്റിന് 170 റണ്‍സ് അടിച്ചെടുത്തു. കൊല്‍ക്കത്തയുടെ മറുപടി 6ന് 160തില്‍ ഒതുങ്ങി. സ്കോര്‍: റോയല്‍സ്-170/6 (20 ഓവര്‍). നൈറ്റ് റൈഡേഴ്സ്- 160/6 (20).
ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും (65) ഗൗതം ഗംഭീറും (54) നല്കിയ ഉശിരന്‍ തുടക്കം കളഞ്ഞുകുളിച്ച കൊല്‍ക്കത്ത തോല്‍വി ചോദിച്ചു വാങ്ങിയെന്നു തന്നെ പറയാം. പത്ത് വിക്കറ്റ് കൈയിലിരിക്കെ അവസാന ആറ് ഓവറില്‍ 50 റണ്‍സ് മതിയായിരുന്നു അവര്‍ക്ക്. എന്നാല്‍ രണ്ടു റണ്‍സിനിടെ ആറുപേര്‍ കൂടാരം കയറിയതോടെ കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞു. ഉത്തപ്പയ്ക്കൊപ്പം 121 റണ്‍സ് ചേര്‍ത്ത ക്യാപ്റ്റന്‍ ഗംഭീര്‍ വീണതോടെയാണ് മത്സര ഗതിമാറിയത്. 15-ാം ഓവറില്‍ ഷെയ്ന് വാട്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു. വി. സാംസണിനു പിടിനല്‍കി ഗംഭീറിന്റെ മടക്കം. ആ ഓവറില്‍ തന്നെ വാട്സന് ഉത്തപ്പയെയും ആന്ദ്രെ റസലിനെയും കൂടാരത്തിലെത്തിച്ചു.
പിന്നാലെ സ്പിന്നര്‍ പ്രവീണ്‍ താംബെ താണ്ഡവമാടി. മനീഷ് പാണ്ഡ, യൂസഫ് പഠാന്, ഋയാന്‍ ടെന്‍ ഡോഷെ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ഡക്കാക്കി താംബെ ഹാട്രിക്ക് തികച്ചു. ഐപിഎല്‍ ചരിത്രത്തിലെ 12-ാമത്തെ ഹാട്രിക്കായിരുന്നത്. ഷാക്കിബ് അല്ഹസന് (21 നോട്ടൗട്ട്) ഒരറ്റത്തു പിടിച്ചു നിന്നെങ്കിലും ഫലമുണ്ടായില്ല. നേരത്തെ കരുണ്‍ നായര്‍ (44), സഞ്ജു വി. സാംസണ് (37), വാട്സന് (31), അജിന്‍ക്യ രഹാനെ (30) എന്നിവര്‍ റോയല്‍സിനുവേണ്ടി തിളങ്ങി. കൊല്‍ക്കത്ത ബൗളര്‍മാരില്‍ സുനില്‍ നരെയ്നും വിനയ് കുമാറും രണ്ട് ഇരകളെവീതം കണ്ടെത്തി. താംബെ മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: