വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്ത ആറുജീവനക്കാരില്‍ മൂന്നുപേരെ അന്വേഷണം തീരുംമുമ്പ് തിരിച്ചെടുത്ത ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം. വാച്ചര്‍ സന്തോഷ്കുമാര്‍, പാത്രംതേപ്പ് ജോലിക്കാരന് രതീഷ്, സംബന്ധി ഗോപകുമാര്‍ എന്നിവരെയാണ് വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും തീരുംമുമ്പ് ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.
കാണിക്കമോഷണസംഭവം അന്വേഷിക്കാനെത്തിയ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാലിനെ ഹിന്ദു ഐക്യവേദി നേതാക്കള്‍ സന്ദര്‍ശിക്കുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് മോഷണവുമായി ബന്ധമുള്ള മുഴുവന്‍ ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കമ്മീഷണര്‍ തെരഞ്ഞെടുപ്പ് ജോലിക്കായി ആന്ധ്രാപ്രദേശിലാണ് ഇപ്പോള്‍. ഈ അവസരം മുതലെടുത്താണ് കമ്മീഷണറുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ഉന്നത സ്വാധീനത്തില്‍ മൂന്നു ജീവനക്കാരെയും തിരിച്ചെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി 12മണിക്കാണ് കാണിക്കവഞ്ചിയില്‍ നിന്ന് ഗാര്‍ഡുമാരായ എന്‍. സുരേഷ്, ടി.എസ്. നിഷാന്ത് എന്നിവര്‍ പണം മോഷ്ടിച്ചത്. ദേവസ്വം വിജിലന്‍സ് എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു.
ഇവര്‍ക്കു കൂട്ടുനിന്ന സബ് ഗ്രൂപ്പ് ഓഫീസര്‍ വിജയന്‍പിള്ള ഉള്‍പ്പെടെ ആറു പേരെ പിന്നീട് ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡു ചെയ്യുകയായിരുന്നു. വിജിലന്‍സ് എസ്പിയുടെ പരാതിയിന്മേല് ലോക്കല്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഗാര്‍ഡുമാരായ എന്‍. സുരേഷും ടി.എസ്. നിശാന്തും ഒളിവില്‍ പോയി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരുവരും വൈക്കം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യം നല്കി വിട്ടയച്ചു.
ഉന്നതസ്വാധീനമുള്ള പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍തന്നെ ശ്രമിച്ചിരുന്നു. മോഷണക്കുറ്റത്തിന് പോലീസ് കേസെടുത്തെങ്കിലും അന്വേഷണ റിപ്പോര്‍ട്ടിലെ അപാകതകള്‍ മൂലമാണ് പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. മോഷണത്തിന് കൂട്ടുനിന്ന സസ്പെന്‍ഷനിലായ സബ്ഗ്രൂപ്പ് ഓഫീസര്‍ വിജയന്‍പിള്ളയ്ക്ക് തിരുവാഭരണത്തിന്റെ സൂക്ഷിപ്പുചുമതല ഉണ്ടായിരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് തിരുവാഭരണത്തിന്റെ കണക്ക് എടുക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: