തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പോര് കനത്തു. സുധീരനെതിരെ കനത്ത ആരോപണങ്ങളുമായി കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുന്‍ എഐസിസി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തി. കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കെ.സി.വേണുഗോപാലിനെതിരെ സംസാരിച്ചതിന് ഷാനിമോള്‍ക്ക് സുധീരന് വിശദീകരണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അതിനുള്ള മറുപടിയിലാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷാനിമോള്‍ രംഗത്തുവന്നത്. ഷാനിമോള്‍ നല്കിയ കത്ത് മാധ്യമങ്ങള്‍ക്ക് കിട്ടിയതും വിവാദമായി.
സുധീരനെതിരെ വിമര്‍ശനവുമായി കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി.സതീശനും പ്രസ്താവന നടത്തി. ബാര്‍ ലൈസന്‍സ് നല്കുന്ന വിഷയത്തിലായിരുന്നു ഇത്. തങ്ങളാരും ഇമേജിന്റെ തടവറയിലല്ലെന്നും സുധീരന്റെ നിലപാടുകള്‍ പ്രായോഗികമല്ലെന്നും സതീശന് പറഞ്ഞു. ബാറുകള്‍ക്ക് ക്ലാസിഫിക്കേഷനാകാം. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്കാന് ആരും വരേണ്ടെന്നും സതീശന് പറഞ്ഞു. ഒരാള്‍ മദ്യവിരോധിയും മറ്റുള്ളവര്‍ മദ്യലോബിയുടെ ആള്‍ക്കാരും എന്ന രീതിയില്‍ കാര്യങ്ങള്‍ കാണുന്നത് ശരിയല്ല. കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് സുധീരന് ഒരഭിപ്രായവും പറഞ്ഞിട്ടില്ല. എതിരായിരുന്ന ആള്‍ക്കൂട്ടത്തെ കണ്ടാണ് സുധീരന് ഒന്നും പറയാതിരുന്നത്. ആള്‍ക്കൂട്ടതിന് നടുവില്‍ നിന്ന് എന്തും പറയാം. എന്നാല്‍ ആള്‍ക്കൂട്ടത്തെ നമ്മുടെ അഭിപ്രായം ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും സതീശന് പറഞ്ഞു.
ഷാനിമോളുടെയും സതീശന്റെയും നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത് സംഘടിത നീക്കമാണെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഷാനിമോളുടെ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നിലവിലുള്ള മദ്യനയത്തിന്റെ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. മദ്യനയവുമായി ബന്ധപ്പെട്ട് ചില ഒളിയമ്പുകളും തനിക്കെതിരെ വരുന്നുണ്ട്. അതിന്റെ ഭാഗമായുള്ള സംഘടിത നീക്കമാണ് ഇതെന്നും സുധീരന് പ്രതികരിച്ചു. ഗൂഢാലോചന അന്വേഷിക്കാന്‍ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കും. ഷാനിമോളുടെ കത്ത് അതിശയോക്തി നിറഞ്ഞതാണ്. വേണുഗോപാലിനെതിരായ ആരോപണങ്ങള്‍ വ്യക്തിവിരോധം തീര്‍ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും സുധീരന് പ്രതികരിച്ചു.
സ്വന്തം പ്രതിഛായ നന്നാക്കുവാന്‍ സുധീരന് മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയാണെന്ന് ഷാനിമോള്‍ കത്തില്‍ ആരോപിച്ചു. പ്രസിഡന്റാകുന്നതിനുമുമ്പ് സുധീരന് പാര്‍ട്ടിവേദികളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ നിരന്തരം വിമര്ശനങ്ങളുന്നയിക്കുമായിരുന്നു. മുഖ്യമന്ത്രിയും അന്നത്തെ കെപിസിസി പ്രസിഡന്റുമടക്കം അതെല്ലാം കേട്ടിരിക്കുകയല്ലാതെ തടസ്സപ്പെടുത്തിയില്ല. സുധീരന്റെ അക്കാലത്തെ പ്രസംഗങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവയാണ്. ഞാന്‍ പാര്‍ട്ടി വേദിയില്‍ മാത്രം പറഞ്ഞ കാര്യങ്ങളെ അധികാരം ഉപയോഗിച്ച് വീറ്റോ ചെയ്യുകയാണ് ചെയ്തത്. പാര്‍ട്ടി ഫോറത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു തെറ്റും കാണുന്നില്ല. അപ്രിയ സത്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുന്നവരെ അച്ചടക്കത്തിന്റെ വടിവാളുപയോഗിച്ച് ഒതുക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. താന്‍ സംസാരിക്കുമ്പോള്‍ തന്നെ പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയത് കെപിസിസി ഭാരവാഹിയാണ്.
സ്ഥിരം വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന കെപിസിസി ഭാരവാഹിയുടെ ഫോണ്‍ വിവരങ്ങള്‍ എടുത്ത് പരിശോധിക്കണം. ഉപസംഹാര പ്രസംഗത്തില്‍ തന്റെ പേരെടുത്തു പറഞ്ഞ് സുധീരന് പലതവണ അപമാനിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പദവിയുടെ ബലത്തില്‍ കഴിയുമായിരിക്കും. പാര്‍ട്ടിക്കകത്തെ താക്കീതിന്റെയോ ശാസനയുടെയോ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത് മുമ്പാരും ചെയ്യാത്തതാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്റെ വീടിനു മുന്നില്‍ പോലീസിനെ കാവല്‍ നിര്‍ത്തിയത് വലിയ അപമാനമാണുണ്ടാക്കിയത്.
ദല്‍ഹിയിലും തിരുവനന്തപുരത്തും സംരക്ഷിക്കാന്‍ ആരുമില്ലെങ്കിലും ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശം അപമാനിച്ച് നശിപ്പിക്കരുതെന്നും ഷാനിമോള്‍ സുധീരനു നല്കിയ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമടക്കം കോപ്പി നല്‍കിയാണ് ഷാനിമോള്‍ കത്ത് നല്‍കിയത്. കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് അവര്‍ പിന്നീട് പറഞ്ഞു. സുധീരന്റെ വിശ്വസ്തന് തന്നെ അത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ്.
മദ്യ ലോബിയ്ക്ക് കോണ്‍ഗ്രസിനകത്ത് കലാപം ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന് കെപിസിസി വക്താവ് അജയ്തറയില്‍ പറഞ്ഞു. സതീശന്റെ അഭിപ്രായം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: