തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വികസന പദ്ധതികള്‍ പോലും വെട്ടിക്കുറക്കുമ്പോള്‍ വിദേശങ്ങളിലേക്ക് പറക്കാനും അവിടെ താമസിക്കുന്നതിനുമായി മന്ത്രിമാര്‍ ചെലവഴിക്കുന്നത് കോടികള്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 28.07 ലക്ഷം രൂപയാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയിലെ വിമാനയാത്രാ ചെലവ്. വിദേശത്തു താമസിച്ചതിനും അവിടെ നടത്തിയ മറ്റ് യാത്രകള്ക്കുമെല്ലാമായി ലക്ഷങ്ങളാണ് മന്ത്രിമാര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊടിച്ചത്.
വിമാനയാത്രാ നിരക്കില്‍ മന്ത്രി ഷിബുബേബിജോണാണ് മുന്നില്‍. 9,24,248 രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. സംസ്ഥാന തൊഴില്‍ വകുപ്പു മന്ത്രിയായ അദ്ദേഹം മ്യൂണിച്ച്, ലണ്ടന്‍, ദുബായ്, സിംഗപ്പൂര്‍, ജക്കാര്‍ത്ത, ബാര്‍സലോണ, മാഡ്രിഡ് എന്നിവിടങ്ങളിലേക്കാണ് പറന്നത്. ദുബായിലേക്ക് മാത്രം അഞ്ച് യാത്രകള്‍ അദ്ദേഹം നടത്തി. എല്ലാം ഔദ്യോഗികമാണെന്നാണ് രേഖകള്‍. എന്നാല്‍ എന്തുപരിപാടികള്ക്കാണ് ഈ യാത്രകളെന്ന് വ്യക്തമല്ല.
ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ വിദേശങ്ങളിലേക്ക് പോകാന്‍ വിമാനയാത്രക്കായി ചെലവഴിച്ചത് 6,53,727 രൂപയാണ്. സിംഗപ്പൂര്‍, സിഡ്നി, പെര്‍ത്ത്, ബ്രിസ്ബേന്‍, മെല്‍ബണ്‍, ദോഹ, ബ്രസല്‍സ്, റോം, ലിയോണ്‍, ബര്ളിന് എന്നീ സ്ഥലങ്ങളിലേക്കാണ് അദ്ദേഹം പൊതു ഖജനാവിലെ പണമുപയോഗിച്ച് പറന്നത്. സിംഗപ്പൂര്‍, ദോഹ, റോം എന്നിവിടങ്ങളിലേക്ക് പലതവണ മന്ത്രി അനില്‍കുമാര്‍ പറന്നു. എല്ലാം ഔദ്യോഗികം തന്നെ.
ജലസേചന മന്ത്രി പി.ജെ.ജോസഫ് വിദേശയാത്ര നടത്തിയത് ടെല്‍അവീവ്, ദുബായ്, ഡസല്ഡോക്ക്, റോം എന്നീ രാജ്യങ്ങളിലേക്ക്. ഇതിനായി 4,29,799 രൂപ അദ്ദേഹം ഖജനാവില്‍ നിന്ന് ചെലവഴിച്ചു. റോമിലേക്കും ദുബായിലേക്കും അദ്ദേഹം പലതവണ പോയി. മുന്‍ വനം മന്ത്രി കെ.ബി.ഗണേശ്കുമാര്‍ തന്റെ മന്ത്രിക്കസേരയിലെ ചുരുങ്ങിയ കാലത്തിനിടയില്‍ 1,48,813 രൂപ വിമാനയാത്രക്കായി ചെലവഴിച്ചു. ലണ്ടനും ദുബായിയുമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. വനം മന്ത്രി ദുബായിലേക്ക് നാലു തവണ ഔദ്യോഗികമായി പറന്നു. ഗ്രാമ വികസന മന്ത്രി കെ.സി.ജോസഫ് 1,29,736 രൂപ വിനിയോഗിച്ച് അബുദാബി, ബഹ്റിന്, ദമാം, ദുബായ്, ജിദ്ദാ, ദോഹ, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്തത്. പ്രവാസി കാര്യ മന്ത്രികൂടിയായ അദ്ദേഹം ഔദ്യോഗിക യാത്രകള്‍ നടത്തിയത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 89,062 രൂപയാണ് വിദേശയാത്രക്കായി ചെലവഴിച്ചത്. ബഹ്റിന്, ദുബായ്, അബുദാബി എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മന്ത്രിമാരില്‍ വിദേശ യാത്രക്കായി ഏറ്റവും കുറവ് പണം ചെലവിട്ടത് ധനമന്ത്രി കെ.എം.മാണിയാണ്. 33,182 രൂപ. പാരിസ്, മാഡ്രിഡ്, ബ്രസല്‍സ് തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, അടൂര്‍പ്രകാശ്, ആര്യാടന്‍മുഹമ്മദ്, കെ.ബാബു, സി.എന്‍.ബാലകൃഷ്ണന്, വി.കെ.ഇബ്രാഹിം കുഞ്ഞ്, പി.കെ.ജയലക്ഷ്മി, പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ്.ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ്ജേക്കബ്ബ്, മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല എന്നിവരൊന്നും വിദേശയാത്രക്കായി വിമാനയാത്ര നടത്തി പണം ചെലവിട്ടിട്ടില്ലെന്നാണ് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നത്. അതിനര്‍ത്ഥം ഇവരൊന്നും വിദേശ യാത്ര നടത്തിയിട്ടില്ലെന്നല്ല. പൊതു ഭരണ വകുപ്പില്‍ നിന്ന് ഇവര്‍ക്ക് വിമാനയാത്രക്കായി പണം നല്‍കിയിട്ടില്ലന്നു മാത്രം.
മന്ത്രി അടൂര്‍ പ്രകാശ് പലതവണ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു. പക്ഷേ, പൊതുഭരണ വകുപ്പ് നല്കിയ രേഖകള്‍ പ്രകാരം അദ്ദേഹം വിമാനയാത്രക്ക് പണം ഉപയോഗിച്ചിട്ടില്ല. അദ്ദേഹം നടത്തിയ വിദേശയാത്രക്കുള്ള പണം മറ്റാരോ നല്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചുമതലയിലുള്ള കയര്‍വകുപ്പിന്റെ പേരിലായിരുന്നു യാത്രകള്‍. മറ്റ് മന്ത്രിമാരും ഇത്തരം യാത്രകള്‍ ഏറെ നടത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: