കോട്ടയം: കേരളത്തിലെ മിക്ക സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റുകളിലും നടക്കുന്നത് അടിപിടിയാണെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാധാരണക്കാരേക്കാള്‍ അറിവും തിരിച്ചറിവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്നു മനസിലാവുന്നില്ല.
തെരഞ്ഞെടുക്കപ്പെടുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കു ഭരിക്കാന്‍ കഴിയാത്ത അവസ്ഥ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. എംജി സര്‍വകലാശാലയില്‍ ശ്രീനാരായണഗുരു ചെയര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പളളി നടേശന്.
സംസ്ഥാനത്തിപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് ബാറുകളെപ്പറ്റിയും മോദിയെപ്പറ്റിയുമാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഒന്നിച്ചിരുന്നു പരിഹാരം കാണേണ്ട ഭരണകക്ഷിയില്‍ കൂട്ടത്തല്ലാണ്. അവിടെ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണ്. ബാറുകളുടെ സ്റ്റാര്‍ പദവിയെപ്പറ്റി സംസാരിക്കുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു അര സ്റ്റാറെങ്കിലും ഉണ്ടാക്കാന്‍ തയ്യാറാകണം. ശുചിത്വമുള്ള മൂത്രപ്പുരകളും കക്കൂസുകളുമുള്ള എത്ര സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ട്. ഇതൊന്നും കാണാനും പറയാനും ചര്‍ച്ച ചെയ്യാനും രാഷ്ട്രീയക്കാര്‍ക്ക് സമയമില്ല. മറ്റു പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ജനശ്രദ്ധ തിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്തവര്‍ഷം പന്ത്രണ്ട് സ്വാശ്രയ കോളേജുകള്‍കൂടി ആരംഭിക്കാന്‍ എസ്എന്‍ഡിപി ശ്രമിക്കുമെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
എംജി സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശന് ശ്രീനാരായണ ഗുരു ചെയര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എംജി സര്‍വകലാശാലാ പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. ഷീനാ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സോമശേഖരന്‍ ഉണ്ണി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പി.കെ. ഫിറോസ്, പ്രൊഫ. ബി സുശീലന്, ശ്രീനാരായണ ഗുരു ചെയര്‍ ചെയര്മാന് ഡോ. തേവന്നൂര്‍ മണിരാജ്, ശ്രീനാരായണ ഗുരു ചെയര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ജി. തങ്കപ്പന്, കൈനകരി ഷാജി, പി.എന്‍. മധു, ഡോ. പ്രഭാ പ്രസന്നകുമാര്‍, ചെയര്‍ കോര്‍ഡിനേറ്റര്‍ രാജേഷ് ഇളയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: