പതിമൂന്നാമത് ലോകകപ്പ് ഫുട്ബോള്‍ 1986ലാണ് അരങ്ങേറിയത്. മെയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്സിക്കോയിലായിരുന്നു പോരാട്ടം. ആദ്യം കൊളംബിയയായിരുന്നു വേദിയായി നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ ടൂര്‍ണമെന്റ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന കാരണത്താല്‍ 1982ല്‍ അവര്‍ പിന്മാറി. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. തുടര്‍ന്ന് 1983ല്‍ മെക്സിക്കോയെ വേദിയായി തീരുമാനിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് മെക്സിക്കോ ആതിഥേയത്വം വഹിച്ചത്. എന്നാല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ 1985 സെപ്റ്റംബറില്‍ ശക്തമായ ഭൂചലനം മെക്സിക്കോയെ നടുക്കി.
പക്ഷേ ലോകകപ്പ് വേദികളൊന്നും തന്നെ നാശമേല്‍ക്കാതെ രക്ഷപ്പെട്ടതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടന്നു. ജൂണ്‍ 29ന് നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ 3-2ന് തോല്‍പ്പിച്ച് അര്‍ജന്റീന രണ്ടാം കിരീടം ഉയര്‍ത്തി. ഈ ലോകകപ്പില്‍ 52 മത്സരങ്ങളില്‍ നിന്നായി 132 ഗോളുകള്‍ പിറന്നു. ഇതില്‍ നാല് ഹാട്രിക്കുകളും ഉള്‍പ്പെടുന്നു. ഡെന്മാര്ക്കിന്റെ ലാര്‍സന്‍, ഇംഗ്ലണ്ടിന്റെ ഗ്യാരി ലിനേക്കര്‍, സോവിയറ്റ് യൂണിയന്റെ ഇഗര്‍ ബലനോവ്, സ്പെയിനിന്റെ എമിലിയോ ബുട്രാഗ്വിനോ എന്നിവരാണ് ഹാട്രിക്ക് സ്വന്തമാക്കിയത്.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരിലൊരാളായി കരുതപ്പെടുന്ന ഡീഗോ മറഡോണയായിരുന്നു ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. അര്‍ജന്റീനയെ രണ്ടാം തവണ കിരിടം ചൂടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെ. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കു വേണ്ടി മറഡോണ പന്തു തട്ടിയിട്ടുണ്ട്. 86-ല്‍ മറഡോണ നായക വേഷവുംകെട്ടി. മെക്സിക്കന്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും മറ്റാര്‍ക്കുമായിരുന്നില്ല. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെടുന്നു.
24 ടീമുകളാണ് ലോകകപ്പിനായി മാറ്റുരച്ചത്. ആതിഥേയര്‍ക്കും നിലവിലെ ചാമ്പ്യന്മാര്ക്കും പുറമെ 22 ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ കളിച്ചാണ് ഫൈനല്‍ റൗണ്ടിനെത്തിയത്. ഇതനുസരിച്ച് മെക്സിക്കോയും ഇറ്റലിയും നേരിട്ട് യോഗ്യത നേടി. യൂറോപ്പില്‍ നിന്ന് പോളണ്ട്, പശ്ചിമ ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്റ്, ഫ്രാന്‍സ്, ബള്‍ഗേറിയ, ഹംഗറി, ഡെന്മാര്ക്ക്, യുഎസ്എസ്ആര്‍, സ്പെയിന്, ബല്‍ജിയം, സ്കോട്ട്ലന്റ് എന്നീ ടീമുകളാണ് യോഗ്യത നേടിയത്. ബല്‍ജിയം ഹോളണ്ടിനെയും സ്കോട്ട്ലന്റ് ഒഷ്യാനിയ മേഖലയില്‍ നിന്നുള്ള ഓസ്ട്രേലിയയെയും പ്ലേ ഓഫിലൂടെ മറികടന്നാണ് ടിക്കറ്റ് സ്വന്തമാക്കിയത്. തെക്കേ അമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ഉറുഗ്വെ, ബ്രസീല്‍, പരാഗ്വെ, വടക്കേ അമേരിക്കന്‍ മേഖലയില്‍ നിന്ന് കാനഡ, ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് അള്‍ജീരിയ, മൊറാക്കോ, ഏഷ്യയില്‍ നിന്ന് ഇറാഖ്, ദക്ഷിണ കൊറിയ എന്നീ ടീമുകളും യോഗ്യത നേടി. ഇതില്‍ ദക്ഷിണ കൊറിയ 1954നുശേഷവും പരാഗ്വെ 1958നും ശേഷവും പോര്‍ച്ചുഗല്‍ 1966നുശേഷവും ആദ്യമായാണ് യോഗ്യത ഉറപ്പിച്ചത്. ഡെന്മാര്ക്ക്, ഇറാഖ്, കാനഡ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു. ആറ് മേഖലകളിലായി 121 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ചത്. മൊത്തം കളിച്ച 308 മത്സരങ്ങളില്‍ നിന്നായി 801 ഗോളുകളും പിറന്നു.
എന്നാല്‍ ഇതിനു മുന്നിലെ ലോകകപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ടാം റൗണ്ട് മുതല്‍ത്തന്നെ നോക്കൗട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേസമയത്ത് നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണ് തുടങ്ങിയത്.
24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് നടന്നു. ഈ ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഗ്രൂപ്പുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ നാല് മൂന്നാം സ്ഥാനക്കാരും പ്രീ-ക്വാര്‍ട്ടറിന് യോഗ്യത നേടി. ഇതുപ്രകാരം ഗ്രൂപ്പ് എയില്‍ നിന്ന് അര്‍ജന്റീന, ഇറ്റലി, ബള്‍ഗേറിയ, ഗ്രൂപ്പ് ബിയില്‍ നിന്ന് മെക്സിക്കോ, പരാഗ്വെ, ബെല്‍ജിയം, ഗ്രൂപ്പ് സിയില്‍ നിന്ന് സോവിയറ്റ് യൂണിയന്, ഫ്രാന്‍സ്, ഗ്രൂപ്പ് ഡിയില്‍ നിന്ന് ബ്രസീല്‍, സ്പെയിന്, ഗ്രൂപ്പ് ഇയില്‍ നിന്ന് ഡെന്മാര്ക്ക്, പശ്ചിമ ജര്‍മ്മനി, ഉറുഗ്വെ, ഗ്രൂപ്പ് എഫില്‍ നിന്ന് മൊറാക്കോ, ഇംഗ്ലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളാണ് അവസാന 16-ലേക്ക് യോഗ്യത നേടിയത്. പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന 1-0ന് ഉറുഗ്വെയെയും ഇംഗ്ലണ്ട് 3-0ന് പരാഗ്വെയെയും സ്പെയിന് 5-1ന് ഡെന്മാര്ക്കിനെയും ബല്‍ജിയം എക്സ്ട്രാ സമയത്തിനൊടുവില്‍ 4-3ന് സോവിയറ്റ് യൂണിയനെയും ബ്രസീല്‍ 4-0ന് പോളണ്ടിനെയും ഫ്രാന്‍സ് 2-0ന് ഇറ്റലിയെയും പശ്ചിമ ജര്‍മ്മനി 1-0ന് മൊറാക്കോയെയും മെക്സിക്കോ 2-0ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ ബാക്കി മൂന്നു മത്സരങ്ങളും ഷൂട്ടൗട്ടില്‍ തീരുമാനിക്കപ്പെട്ടു. ബല്‍ജിയം 5-4ന് സ്പെയിനിനെയും ഫ്രാന്‍സ് 4-3ന് ബ്രസീലിനെയും പശ്ചിമ ജര്‍മ്മനി 4-1ന് മെക്സിക്കോയെയും കീഴടക്കി സെമിയിലെത്തി. സെമിയില്‍ അര്‍ജന്റീന 2-0ന് ബല്‍ജിയത്തെയും പശ്ചിമ ജര്‍മ്മനി 2-0ന് ഫ്രാന്‍സിനെയും മറികടന്ന് കലാശക്കളിക്ക് യോഗ്യത നേടി. ജൂണ്‍ 29ന് മെക്സിക്കോ സിറ്റിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടു.
ലോകഫുട്ബോളില് ഡെന്മാര്ക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്സിക്കോ സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, ഉറുഗ്വെ എന്നിവരെ അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ശ്രദ്ധനേടിയത്. ആറ് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ഗ്യാരി ലിനേക്കര്‍ ടോപ്സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം നേടി. അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തിനൊപ്പം അഞ്ച് ഗോളുകളുമായി രണ്ടാമത്തെ ടോപ് സ്കോറര്‍ക്കുള്ള വെള്ളിപാദുകവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: